Reading problem ? Click on below image and download font. Save folder to windows/font - after the instalation refresh this page.

Read other Malayalam Articles - Page-1 Page-2

കാലവും കാഴ്ചയും-ഒരു ഓര്‍മ്മയെഴുത്ത്‌

 

ഓര്‍മ്മകള്‍ എഴുതുമ്പോള്‍ ഒരാള്‍ ചെയ്യുന്നത് ബോധപൂര്‍വ്വമായ ഒരു തിരഞ്ഞെടുപ്പാണ്. അവളവളെക്കുറിച്ച്, ജീവിതത്തെക്കുറിച്ച്, സമൂഹത്തെക്കുറിച്ച്, മനുഷ്യബന്ധങ്ങളെയും പ്രകൃതിയേയും കുറിച്ച്, ഒക്കെയുള്ള സ്വന്തം ഇഷ്ടങ്ങളാണ് ഈ തിരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ സ്ത്രീകളുടെ ആത്മകഥകളും ഓര്‍മ്മക്കുറിപ്പുകളും പോലെത്തന്നെ സ്ത്രീ ജീവിതസ്മരണകള്‍ എഴുതപ്പെടാന്‍ യോഗ്യമാണോ എന്ന സംശയവും ഇതിനു കാരണമായിട്ടുണ്ട്. ലളിതാംബിക അന്തര്‍ജനം 'ആത്മകഥയെക്കാരാമുഖം' മാത്രമെഴുതി നിര്‍ത്തിയപ്പോള്‍ മറ്റു പല എഴുത്തുകാരികളും സ്വജീവിതം എഴുതിയതേയില്ല. 'എന്റെ കഥ' സ്വന്തം ആത്മകഥയാണെന്നും അല്ലെന്നും പറഞ്ഞ് മാധവിക്കുട്ടി മലയാളിയുടെ കപടമാന്യതയെ പരിഹസിച്ചു ചിരിച്ചു.

ഏതൊരാളുടെ ജീവിതാഖ്യാനത്തിനും എഴുത്താവാന്‍-വായിക്കപ്പെടാനും-യോഗ്യതയുണ്ടെന്നുള്ള വിശ്വാസം ഇന്ന് അംഗീകരിക്കപ്പെട്ടിട്ടുണ്ട്. സമൂഹത്തിന്റെ പുറമ്പോക്കുകളും അതിരുകളും കൂടിയാണ് ചരിത്രമെഴുതുന്നതെന്നുള്ള ധാരണ അംഗീകരിപ്പിക്കുന്നതില്‍ സ്ത്രീപഠനം പുറത്തുകൊണ്ടുവന്ന സ്ത്രീജീവിതാഖ്യാനങ്ങള്‍ക്കു മുഖ്യസ്ഥാനമുണ്ട്. പെണ്ണ് എഴുതുമ്പോള്‍- സാഹിത്യമായാലും സ്വന്തം ജീവിതമായാലും- അവള്‍ നേരിടുന്ന വെല്ലുവിളികള്‍ നിരവധിയാണ്. സ്ത്രീയുടെ എഴുത്തിന്റെ പ്രധാന എഡിറ്ററും സെന്‍സറും എഴുത്തുകാരിതന്നെയാണ്. സ്‌നേഹമാണ് ഏറ്റവും വലിയ സെന്‍സര്‍ഷിപ്പെന്ന് മിക്കവാറും എഴുത്തുകാരികള്‍ അംഗീകരിക്കുന്നു. ജീവിതത്തെ എഴുതുമ്പോള്‍ ഏതെല്ലാം എഴുതണം ഏതെല്ലാം ഒഴിവാക്കണമെന്ന നിര്‍ണായകമായ തീരുമാനം സ്ത്രീക്ക് വലിയൊരു പ്രശ്‌നം തന്നെയാണ്. അവള്‍ സമൂഹത്തിന്റെ പ്രതീക്ഷകള്‍ക്കനുസരിച്ച പ്രശസ്തയും കൂടിയല്ലെങ്കില്‍, ഈ ജീവിതത്തിലെന്തുണ്ട്? എന്ന ചോദ്യത്തിനുകൂടി അവള്‍ ഉത്തരം പറയേണ്ടിവരും. ജീവിതകാലമത്രയും ഒരു വീട്ടമ്മയായി കഴിഞ്ഞ, സ്വന്തം ഗ്രാമത്തിനപ്പുറം അധികം യാത്രചെയ്തിട്ടില്ലെന്നും ഔപചാരിക വിദ്യാഭ്യാസം നേടിയിട്ടില്ലാത്ത, ഒരു പദവിയും വഹിച്ചിട്ടില്ലാത്ത ഒരു സ്ത്രീയുടെ ജീവിതം ഒരു പത്തുവാക്യത്തിനപ്പുറം എന്തെഴുതാനാണ്? സമയത്തിന്റെ മുക്കാല്‍ ഭാഗവും നിറഞ്ഞുനില്‍ക്കുന്ന ആവര്‍ത്തന വിരസമായ വീട്ടുജോലികളും പ്രാരാബ്ധങ്ങളും ഭര്‍ത്താവിന്റെയും മക്കളുടെയും വിശേഷങ്ങളുമല്ലാതെ അതില്‍ മറ്റെന്തുണ്ടാകും എഴുതാന്‍? ഈ ചോദ്യങ്ങളെയെല്ലാം സൗമ്യമായ പുഞ്ചിരിയോടെ തള്ളിക്കളഞ്ഞുകൊണ്ട് ദേവകി നിലയങ്ങോടിന്റെ സ്മരണകള്‍ നമുക്കു മുന്നില്‍ നില്‍ക്കുന്നു. ഉച്ചത്തില്‍ ഒരു അവകാശവാദവും ഉന്നയിക്കാതെ കഴിഞ്ഞ എഴുപതിലധികം വര്‍ഷകാലത്തെ തന്റെ ജീവിതത്തെയും അതിനു പശ്ചാത്തലമായ നാടിനെയും അവിടുത്തെ ഒരു കൂട്ടം മനുഷ്യരെയും കേരളത്തിലെ നമ്പൂതിരി സമുദായത്തിലുണ്ടായ മാറ്റങ്ങളെയും ദേവകി നിലയങ്ങോട് 'കാലപകര്‍ച്ചകള്‍' എന്നു പേരിട്ട തന്റെ സ്മരണകളില്‍ എഴുതുന്നു.

പലവിധ പലവ്യഞ്ജനങ്ങള്‍ അടുക്കിവെച്ച ഒരു ഷെല്‍ഫില്‍ നിന്നും ഒരു നേരത്തെ ഭക്ഷണം തയ്യാറാക്കാനായി എന്തെല്ലാം തിരഞ്ഞെടുക്കണമെന്നു തീരുമാനിക്കുന്നതുപോലെയാണ് അനേകം ഓര്‍മ്മകളില്‍ നിന്ന് ഏതെല്ലാം എഴുതണമെന്നു തീരുമാനിക്കുന്നത്. ഓരോന്നും എന്താണെന്നും എവിടെയിരിക്കുന്നുവെന്നും അവ എന്തു നല്‍കുന്നുവെന്നും നമുക്കറിയുമ്പോഴും അവയില്‍ ഏതെല്ലാമാണ് തന്റെ ജീവിതത്തെ പ്രതിനിധീകരിക്കേണ്ടത് എന്നു തീരുമാനിക്കണം. പുസ്തകത്തെ ഏറ്റവും ശ്രദ്ധേയമാക്കുന്നത് ഈ തിരഞ്ഞെടുപ്പാണ്. മറ്റൊന്ന് അവ പറയാനുപയോഗിച്ചിരിക്കുന്ന ഭാഷയും ശൈലിയും.

വളരെ ധനസ്ഥിതിയുള്ള ഒരു നമ്പൂതിരി ഗൃഹത്തില്‍ ജനിച്ച്, സാമൂഹ്യ പരിഷ്‌കരണത്തിന്റെ ശക്തമായ ചലനങ്ങള്‍ സ്​പര്‍ശിക്കാതെ തികച്ചും യാഥാസ്ഥിതിക ചുറ്റുപാടുകളില്‍ വളര്‍ന്ന ഒരു അന്തര്‍ജനമാണ് ദേവകി നിലയങ്ങോട്. സമുദായ പരിഷ്‌കരണ ശ്രമങ്ങളില്‍ കുറഞ്ഞൊരുകാലം മാത്രം പ്രവര്‍ത്തിച്ച അവര്‍ എക്കാലവും ജീവിതത്തിലെ പ്രിയപ്പെട്ട സംഗതിയായി കരുതുന്നത് വായനയാണ്. രാമായണം വായിക്കാനും ശീലാവതി പാട്ടുപുസ്തകം വായിച്ച് വരികള്‍ പാടി നടക്കാനും മാത്രമുള്ള അക്ഷരജ്ഞാനം മാത്രമേ സമ്പന്നയായ ഈ നമ്പൂതിരി പെണ്‍കുട്ടിക്കും അക്കാലത്ത് ലഭിച്ചിട്ടുള്ളു പലവട്ടം മറന്ന അക്ഷരങ്ങളെ പല ഘട്ടങ്ങളില്‍ വായനയിലൂടെ അവന്‍ തിരിച്ചുപിടിക്കുകയായിരുന്നു. എഴുപതുവര്‍ഷങ്ങള്‍ക്കു ശേഷം ഓര്‍മയുടെ അകന്ന നിസ്സംഗമായ കൊഴുപ്പു നീക്കിയ കാഴ്ച ( ആമുഖത്തില്‍ ആറ്റൂര്‍രവിവര്‍മ്മ) യാണ് ഈ സ്മരണ നല്‍കുന്നത്.


നമ്പൂതിരി സമുദായത്തിലുണ്ടായ വിപ്ലവകരമായ പരിവര്‍ത്തനം അനേകം ലേഖനങ്ങളിലൂടെയും പ്രശസ്തമായ പല ആത്മകഥകളിലൂടെയും നമുക്കു പരിചിതമാണ്. എന്നാല്‍ അവയെല്ലാം എഴുതപ്പെട്ട് വിജയികളുടെ സമരകഥകളായിട്ടായിരുന്നു അക്കാലഘട്ടങ്ങളുടെ വികാരവേശങ്ങളും നിറക്കൂട്ടുകളും ചേര്‍ന്ന് എഴുതപ്പെട്ടവയാണ്. അവയെല്ലാം അന്തര്‍ജനങ്ങളെ ആധുനിക യുവതികളാക്കാനുള്ള പരിശ്രമങ്ങളുടെ കഥകള്‍. ഇവിടെ പരിഷ്‌ക്കരണ വസ്തുക്കളായിരുന്ന അന്തര്‍ജനം, അവരുടെ ഉത്കണ്ഠകളേയും ആശങ്കകളേയും ആശളേയും കുറിച്ച് എഴുതുന്നു. വി.ടി. ഭട്ടതിരിപ്പാട് നമ്പൂതിരി പെണ്‍കിടാങ്ങള്‍ക്കെഴുതിയ തുറന്ന കത്തിനെക്കുറിച്ചും അതുണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ചും നമ്മള്‍ വായിച്ചിട്ടുണ്ട്. അച്ചടിക്ക് വിതരണം ചെയ്ത ആ കത്തിന്റെ കോപ്പി പേടിയോടെ മുണ്ടിനിടയില്‍ അരയില്‍ തിരുകി ഒളിപ്പിച്ച് ആരും കാണാതെ കുളക്കടവില്‍ മറഞ്ഞിരുന്നു വീണ്ടും വീണ്ടും വായിച്ച്, അത് ഒളിപ്പിക്കാന്‍ സ്വകാര്യമായി ഒരു സ്ഥലവും ഇല്ലാത്തതുകൊണ്ട് കീറുവോളം അരയില്‍ തിരുകി സൂക്ഷിച്ച നമ്പൂതിരി പെണ്‍കുട്ടികളാണ് ഈ സ്മരണകളില്‍ ഉള്ളത്. ഇല്ലത്തെ സമൃദ്ധിയുടെ ഇടയില്‍ സ്വന്തമായി ഒരു പൈസപോലും കയ്യിലില്ലാത്ത, കുട്ടികള്‍ക്ക് രോഗം വന്നാല്‍ ചികിത്സിക്കാന്‍ പോലും വശമില്ലാതെ ഉഴലുന്ന അന്തര്‍ജനങ്ങളുടെ ലോകം ദിവസത്തിന്റെ മുക്കാല്‍ സമയവും അദ്ധ്വാനം ചെയ്യുന്ന അന്തര്‍ജനങ്ങളുടെ ജോലഭാരത്തെക്കുറിച്ച് മറ്റാരും ഇതേപോലെ എഴുതിയിട്ടില്ല. അവരുടെ പിന്നോക്കാവസ്ഥയും ജീവിതദുരിതവുംപലരും വിവരിച്ചപ്പോഴും വലിയ നമ്പൂതിരി ഇല്ലങ്ങളെ നിലനിര്‍ത്തിയ ഈ അദ്ധ്വാന ശക്തിയെ ആരും കണ്ടില്ല. ആവര്‍ത്തന വിരസതയേക്കാള്‍ അമിതാദ്ധ്വാനവും ശരിയായ ആഹാരമില്ലായ്മയും അന്തര്‍ജനങ്ങളുടെ പ്രശ്‌നങ്ങളായിരുന്നു. പുറത്തെന്തു സംഭവിക്കുന്നുവെന്ന് അറിയാതെ കഴിയുന്ന അന്തര്‍ജനങ്ങള്‍ ഇല്ലത്ത് ജപ്തിയോ മറ്റു സാമ്പത്തിക തകര്‍ച്ചയോ ഉണ്ടാകുന്നത് അറിയില്ല. പകരം ഒരു ദിവസം പെട്ടന്ന് ഉണ്ണാനുള്ള അരിയില്ലാതാകുകയാണ് അവര്‍ക്ക്. അന്തര്‍ ജനങ്ങളുടെ വിഷമതകളില്‍ ഒപ്പം നില്‍ക്കുകയും അവരുടെ ചെറിയ ചെറിയ സ്വകാര്യാവശ്യങ്ങള്‍ എങ്ങനേയും സാധിച്ചു കൊടുക്കകയും അവര്‍ക്ക് പുറം ലോകത്തേക്ക് ഒരു ബന്ധമായും തുണയായും കൂട്ടുപോകുകയും ചെയ്യുന്ന 'ഇരിക്കണമ്മ'മാരായ നായര്‍ സ്ത്രീകളുടെ ലോകവും ആദ്യമായാണ് നമ്മള്‍ പരിചയപ്പെടുന്നത്. നമ്പൂതിരി സ്ത്രീകളുയെട ദയനീയവും വര്‍ണ്ണരഹിതവുമായ ലോകത്തിനു സമാന്തരമായി തുണക്കാരികളായ ഈ നായര്‍ സ്ത്രീകളുടെ കഷ്ടപ്പാടകള്‍ നിറഞ്ഞുതെങ്കിലും സജീവമായ ഒരു ലോകവും, ഉയര്‍ന്ന സാമ്പത്തിക നിലയും വിദ്യാഭ്യാസവും ജീവിതാനന്ദവും അനുഭവിക്കുന്ന ഉന്നത നായര്‍ സ്ത്രീകളുടെ മറ്റൊരു ലോകവും ഈ സ്മരണകളിലുണ്ട്. വൃത്തിയും സുഗന്ധവുമുള്ള ശരീരം, നിറമുള്ള വസ്ത്രം സ്‌നേഹപൂര്‍വ്വമായ ശരീര സ്​പര്‍ശം, പ്രണയം, സ്വാദുള്ള ആഹാരം, അലങ്കാരങ്ങള്‍, സംഗീതം, സാഹിത്യം.... എന്നിങ്ങനെയുള്ള ജീവിതാനന്ദവങ്ങള്‍ക്കായി ആഗ്രഹിക്കുന്ന നമ്പൂതിരി സ്ത്രീയുടെ ലോകം. അതിനൊപ്പം എച്ചിലും അവശിഷ്ടവും ആശ്രിതത്വവും കൊണ്ടുകഴിയുന്ന മറ്റു ജാതി സ്ത്രീകളുടെ ലോകവും.


ഈ സ്മരണകളിലുടനീളമുള്ള മറ്റൊരു സുന്ദര സാന്നിധ്യം പ്രകൃതിയാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലെ മലപ്പുറം - തൃശ്ശൂര്‍ - പാലക്കാട് ജില്ലകളിലെ പ്രകൃതി, അതിന്റെ എല്ലാ സ്വഭാവ സൗന്ദര്യങ്ങളും അനുഭവിപ്പിക്കുന്ന തരത്തില്‍ ഈ സ്മരണകളില്‍ നിലനില്‍ക്കുന്നു. പകരാവൂരിലെ സ്വന്തം വീട്ടില്‍നിന്ന് അമ്മവീട്ടിലേക്കും പിന്നീട് ഭര്‍തൃഗൃഹത്തില്‍ നിന്നു പലയിടത്തേക്കും നടത്തിയ യാത്രകളുടെ സ്മരണകള്‍ വായനയില്‍ അതിയായ സന്തോഷം നല്‍കുന്നു.

പതിഞ്ഞ ശബ്ദത്തില്‍ സ്വന്തം ജീവിതത്തെക്കുറിച്ച് പറയുന്ന ശൈലിയാണ് ദേവകി നിലയങ്ങോട്ട് എഴുതുന്നത്. അടുത്തു പരിചയിച്ച വ്യക്തികളും നാടും മാത്രമാണിതിലെ കഥാപാത്രങ്ങളും പാശ്ചാത്തലവും. എന്നാല്‍ ജീവിത ബന്ധങ്ങളിലും സാമൂഹ്യാവസ്ഥയിലും ഉടുപ്പിലും നടപ്പിലും സമൂഹത്തിലെ ശ്രേണീ ബന്ധങ്ങളിലും ചികിത്സയിലുമെല്ലാം ഈ നൂറ്റാണ്ടില്‍ വന്ന മാറ്റങ്ങള്‍ ഇതിലൂടെ രേഖപ്പെടുത്തപെട്ടിരിക്കുന്നു. കാലഘട്ടത്തിനു നെടുകെ സഞ്ചരിക്കുന്ന നോട്ടമല്ല, കലത്തോടൊപ്പം നടക്കുമ്പോള്‍ സ്‌നേഹപൂര്‍വ്വം, കൗതുകപൂര്‍വ്വം ചുറ്റും നോക്കികണ്ട കാഴ്ചകളാണിവ. മലയാളം വായിക്കാനറിയുന്ന എല്ലാവരും വായിക്കേണ്ട പുസ്തകം !


കാലപകര്‍ച്ചകള്‍ - ദേവകി നിലയങ്ങോട്

മുടിയുടെ ഭൂമിശാസ്ത്രം

ഒരാളുടെ തലയില്‍ ശരാശരി ഒരു ലക്ഷം മുടി എന്നാണ് കണക്ക്. ചില ഭാഗ്യശാലികളുടെ തലയില്‍ ഇത് 1,40,000 വരെ പോകാം. പരമാവധി സാന്ദ്രത ഒരു ചതുരശ്ര സെന്റിമീറ്ററില്‍ 800 മുടി. തലയിലെ മുടിസംഖ്യയില്‍ സ്വാഭാവികമായും സ്ത്രീകളാണ് മുന്നില്‍. പക്ഷേ, ശരീരഭാഗങ്ങളില്‍ പുരുഷന്മാര്‍ക്കാണ് മുന്‍തൂക്കമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.

തലമുടി ഒരു ദിവസം ശരാശരി 0.45 മി.മീറ്റര്‍ വളരുമ്പോള്‍ താടിരോമം 0.35 മി.മീറ്ററും മറ്റു ഭാഗങ്ങളിലേത് 0.25 മി.മീറ്ററും വളരുന്നു. മുടി ഒരു സെന്റിമീറ്റര്‍ വളരാന്‍ ഒരു മാസത്തോളം വേണമെന്ന് സാരം. വേനല്‍ക്കാലം മുടിവളര്‍ച്ചയ്ക്ക് അനുകൂലമാണെന്ന് കരുതപ്പെടുന്നു. മുടി മുറിക്കുന്നതോ ഷേവ് ചെയ്യുന്നതോ അതിന്റെ വളര്‍ച്ചയെയോ ഘടനയെയോ ഒരുവിധത്തിലും സ്വാധീനിക്കാറില്ല.

മുടിക്ക് മൂന്ന് അവസ്ഥാന്തരങ്ങളുണ്ട്. ആദ്യത്തേത് വളര്‍ച്ചയുടെ ഘട്ടമാണ്. ഇതിനെ ശാസ്ത്രം 'അനാജന്‍' (മിമഴലി) ഘട്ടമെന്ന് വിളിക്കുന്നു. രണ്ടു മുതല്‍ പത്തുവര്‍ഷം വരെയാണ് ഇതിന്റെ ദൈര്‍ഘ്യം. മുടിയുടെ ദൈര്‍ഘ്യം ഈ ഘട്ടത്തെ ആശ്രയിച്ചിരിക്കുന്നു. പ്രായം, ലിംഗം, ശരീരഭാഗം, രോമകൂപത്തിന്റെ വലുപ്പം എന്നിവയെ ആശ്രയിച്ച് ഇതിന് ഏറ്റക്കുറച്ചിലുകളുണ്ടാകാം.

നിശ്ചലാവസ്ഥ അഥവാ വിശ്രമാവസ്ഥയായ മൂന്നാംഘട്ടം ടിലോജന്‍ (telogen) അവസ്ഥ എന്നറിയപ്പെടുന്നു. ഇതിന് മൂന്നുമാസം വരെ ദൈര്‍ഘ്യമുണ്ടാകുമ്പോള്‍ ഇവയ്ക്കിടയിലുള്ള 'കറ്റാജന്‍' (catagen) എന്ന അന്തരാള ഘട്ടത്തിന് ഒന്നുമുതല്‍ മൂന്നാഴ്ച വരെ മാത്രമേ ആയുസ്സുള്ളൂ. രോമകൂപത്തില്‍ മുടിയുടെ വളര്‍ച്ചയും കറുപ്പുനിറം നല്‍കുന്ന കോശങ്ങളുടെ പ്രവര്‍ത്തനവും മന്ദീഭവിച്ച് നിശ്ചലാവസ്ഥയിലേക്ക് നയിക്കുന്നതു
കൊണ്ടാണ് ഇതിനെ അന്തരാള ഘട്ടമെന്ന് വിശേഷിപ്പിക്കുന്നത്. പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു യന്ത്രം ഓഫാക്കിയതിനു ശേഷം നിശ്ചലാവസ്ഥയിലാകാനെടുക്കുന്ന സമയമെന്നു പറയാം.

മൊത്തം മുടിയുടെ 90 ശതമാനവും വളര്‍ച്ചയുടെ അനാജന്‍ ഘട്ടത്തിലും 10 ശതമാനത്തില്‍ താഴെ ടിലോജന്‍ ഘട്ടത്തിലും ഒരു ശതമാനത്തോളം കറ്റാജന്‍ അവസ്ഥയിലുമാണെന്ന് പറയാം. ദിവസവും കുറെ മുടികള്‍ കൊഴിഞ്ഞുകൊണ്ടിരുന്നാലും അത് പ്രകടമാകാതെ തല നിറയെ മുടി ഉണ്ടായിരിക്കുന്നതിന്റെ രഹസ്യവും ഇതുതന്നെയാണ്. ആരോഗ്യവാനായ ഒരു സാധാരണ വ്യക്തിയില്‍ നിന്ന് ഒരു ദിവസം 50100 മുടികള്‍ വരെ കൊഴിഞ്ഞുപോകാറുണ്ട്.

വാര്‍ധക്യസഹജമായ സാധാരണ മരണമായി ഇതിനെ കണക്കാക്കാവുന്നതാണ്. അതായത് ഒരു ദിവസം കൊഴിയുന്ന മുടികള്‍ ശേഖരിച്ച് എണ്ണിനോക്കിയാല്‍ 100 മുടിയിലധികം നഷ്ടപ്പെടുന്നു എങ്കില്‍ മാത്രമേ അതിനെക്കുറിച്ച് വേവലാതിപ്പെടേണ്ടതുള്ളൂ. എങ്കില്‍ മാത്രം അതിന്റെ കാരണം കണ്ടുപിടിക്കാന്‍ ഒരു ത്വഗ്രോഗ വിദഗ്ധന്റെ സേവനം ആവശ്യമായി വരും. കാരണം, മുടികൊഴിച്ചിലുണ്ടോ എന്നറിയാന്‍ ബുദ്ധിമുട്ടില്ലെങ്കിലും അതിന്റെ കാരണം കണ്ടുപിടിക്കുക ഏറെ ശ്രമകരമാണ്. കാരണം കണ്ടുപിടിക്കാനുള്ള ചികിത്സ കുരുടന്റെ മാവേലേറു പോലെ ആയതുകൊണ്ട് ചികിത്സിക്കുന്ന ഡോക്ടര്‍ക്കും ചികിത്സിക്കപ്പെടുന്ന രോഗിക്കും ഒരുപോലെ മാനസിക സംഘര്‍ഷമായിരിക്കും ഫലം. മാനസിക സംഘര്‍ഷവും മുടികൊഴിച്ചിലിന്റെ പല കാരണങ്ങളില്‍ ഒന്നായതുകൊണ്ട് ഡോക്ടറുടെ മുടി കൂടി കൊഴിഞ്ഞുതുടങ്ങി എന്നു വരാം. പക്ഷേ, ഭൂരിപക്ഷം രോഗികളിലും ശ്രദ്ധാപൂര്‍വമായ പരിശോധനകളിലൂടെ മുടികൊഴിച്ചിലിനുള്ള ഒന്നോ അതിലധികമോ കാരണങ്ങള്‍ കണ്ടെത്താന്‍ കഴിയും.

മുടി കൊഴിയുന്നതെന്തുകൊണ്ട്?

 

കേശാലങ്കാരത്തിന്റെ രീതി, അതിനുപയോഗിക്കുന്ന രാസവസ്തുക്കള്‍, കേശസംരക്ഷണശീലങ്ങള്‍ എന്നിവയ്ക്കു പുറമെ മുടിയുടെ ഘടനാവൈകല്യം, അതിനുണ്ടാകുന്ന ചില രോഗങ്ങള്‍ തുടങ്ങി പല ആന്തരിക രോഗങ്ങളുടെയും ലക്ഷണമായും മുടികൊഴിച്ചില്‍ തുടങ്ങാം.

മുടി വലിച്ചുകെട്ടുന്ന ശീലം, ഷാംപൂവിന്റെ അമിതമായ ഉപയോഗം, ഞെരുക്കമുള്ള ചീപ്പ്, അടിക്കടിയുള്ള മുടിചീകല്‍,
കുളി കഴിഞ്ഞതിനു ശേഷം 'പനി വരാതിരിക്കാനു'ള്ള അമര്‍ത്തി തോര്‍ത്തല്‍ തുടങ്ങിയവ മുടികൊഴിച്ചിലിന് കാരണമാകാവുന്ന ശീലങ്ങളില്‍ ചിലതാണ്.

തലയിലെ ചര്‍മത്തിലുണ്ടാകുന്ന താരന്‍, പുഴുക്കടി, തഴമ്പുണ്ടാക്കുന്നതും അല്ലാത്തതുമായി രോമകൂപത്തിനുണ്ടാകുന്ന നിരവധി രോഗങ്ങള്‍ എന്നിവ മുടികൊഴിച്ചിലുണ്ടാക്കുന്ന 'തദ്ദേശീയ' കാരണങ്ങളാണ്.

മുടിയഴക് വര്‍ധിപ്പിക്കാന്‍

 

തിളക്കവും സ്‌നിഗ്ദ്ധതയും കട്ടിയുമുള്ള മുടി ഏതു സ്ത്രീയുടേയും സ്വപ്നമാണ്. ആരോഗ്യമുള്ള വ്യക്തിക്കു മാത്രമേ അഴകാര്‍ന്ന മുടിയുണ്ടാകൂ. എല്ലാവരുടെ മുടിയും ഒരുപോലെയാവില്ല. വ്യക്തിപരമായ ഈ വ്യത്യാസങ്ങള്‍ പ്രധാനമായും മൂന്നു തരത്തിലുണ്ട്. സാധാരണ മുടി, എണ്ണമയം കൂടുതലുള്ള മുടി, വരണ്ട മുടി എന്നിങ്ങനെ.

സാധാരണ മുടി: ആവശ്യത്തിന് എണ്ണമയവും മൃദുത്വവും തിളക്കവും കട്ടിയുമൊക്കെയുള്ള മുടിയില്‍ ഏതു ഹെയര്‍ സ്റ്റൈലും പ്രയാസംകൂടാതെ ചെയ്യാന്‍ സാധിക്കും. കേശപരിചരണമെന്ന പേരില്‍ ഒരുപാട് ബുദ്ധിമുട്ടേണ്ട ആവശ്യമൊന്നും ഇത്തരം മുടിക്കില്ല. സാധാരണതരം മുടിയുള്ളവര്‍ ആഴ്ചയില്‍ രണ്ടുതവണ എണ്ണയും ഷാംപൂവും ഉപയോഗിച്ച് മുടി കഴുകിയാല്‍ മതിയാകും.

എണ്ണമയം കൂടുതലുണ്ടെങ്കില്‍: തലമുടിയോടു ചേര്‍ന്നുകിടക്കുന്ന സെബേഷ്യസ് ഗ്രന്ഥികള്‍ കൂടുതല്‍ എണ്ണമയം (സീബം) ഉല്പാദിപ്പിക്കുന്നതിനാല്‍ ചിലരുടെ
തലയോട്ടിയിലും മുടിയിലും എണ്ണമയം കൂടുതലുണ്ടാകും. ഇക്കൂട്ടര്‍ക്ക് താരന്റെ ശല്യവും കൂടുതലായിരിക്കും. ഇങ്ങനെയുള്ളവര്‍ കൂടുതല്‍ തവണ ഷാംപൂ ചെയ്യേണ്ടി വരും. ഇവര്‍ മുടിയില്‍ അധികം എണ്ണ പുരട്ടരുത്.

വരണ്ട മുടി: ജലാംശവും എണ്ണമയവും കുറയുന്നതുമൂലം മുടി വരണ്ടുപോകുന്ന അവസ്ഥ വരാം. വരണ്ട മുടി വളരെ പരുപരുത്തതും പെട്ടെന്നു പൊട്ടിപ്പോകുന്നതുമാണ്. വരണ്ട മുടിയുള്ളവര്‍ കൂടുതല്‍ തവണ എണ്ണ ഉപയോഗിക്കുന്നതില്‍ തെറ്റില്ല. ഒരു 'മോയ്‌സച്ചറൈസിങ് ഇഫക്ട്' കിട്ടും.

കണ്ടീഷനര്‍ അടങ്ങിയ ഷാംപൂ ഉപയോഗിക്കുന്നതാണ് നല്ലത്.
ഇടയ്ക്കിടെ മുടി ചീകുന്നത് നല്ലതാണ്. സെബേഷ്യസ് ഗ്രന്ഥികള്‍ക്ക് ഉത്തേജനം കിട്ടാനും കൂടുതല്‍ എണ്ണമയം ഉണ്ടാകാനും ഇത് സഹായിക്കും.
തലയോട്ടിയില്‍ മസാജ് ചെയ്യുന്നത് നന്ന്.
ചുടുവെള്ളത്തില്‍ മുക്കിയ ടവ്വല്‍ കൊണ്ട് തലമുടി പൊതിഞ്ഞുവെക്കുന്നതും നന്നായിരിക്കും.

 

 

ഹൃദയം നുറുങ്ങി ഒരു പോരാളി
എഴുത്തുകാരികളെന്ന നിലയില്‍ സ്ത്രീകളുടെ ജീവിതം, അവരുടെ എഴുത്തിനും ജീവിതത്തിനുമിടയില്‍ പലതലങ്ങളില്‍ സങ്കീര്‍ണ്ണമായി ഇഴചേര്‍ക്കപ്പെട്ടിരിക്കുന്നു. സ്ത്രീയനുഭവങ്ങളിലൂടെ രൂപപ്പെടുന്ന ലോകവീക്ഷണമാണ് ചുറ്റുമുള്ള ലോകത്തെ മനസ്സിലാക്കാനും തന്റെ ആവിഷ്‌കാരങ്ങള്‍ രൂപപ്പെടുത്താനും എഴുത്തുകാരിയെ തയ്യാറാക്കുന്നതെന്ന സമീപനമാണ് സ്ത്രീവാദികളായ സൈദ്ധാന്തികരും എഴുത്തുകാരും അംഗീകരിക്കുന്നത്. എഴുതുമ്പോള്‍, ലിംഗഭേദമില്ലാത്തതും 'മറ്റ് സ്വാധീനങ്ങളില്‍'പെടാത്തതുമായ ഒരു വ്യക്തിത്വമാണ് പ്രവര്‍ത്തിക്കുന്നതെന്ന പരമ്പരാഗതമായ സാഹിത്യസിദ്ധാന്തം ഇവര്‍ തള്ളിക്കളയുന്നു. എഴുത്തും പ്രസിദ്ധീകരണവും, ജീവിതസമരമായും കഠിനസാഹസികമായൊരു ജീവിതവ്യാപാരമായും അനുഭവിക്കുന്നവരാണ് ഭൂരിപക്ഷം എഴുത്തുകാരികളും. ഇങ്ങനെ അവര്‍ സൃഷ്ടിക്കുന്ന ആനന്ദത്തിന്റെയും അഭിമാനത്തിന്റെയും ദുഃഖത്തിന്റെയും അപമാനത്തിന്റെയും അത്ഭുതങ്ങളുടേതുമായ രചനാലോകം വൈവിധ്യങ്ങളാല്‍ സമൃദ്ധവും വികാരങ്ങളാല്‍ സജീവവും സാമൂഹ്യനിരീക്ഷണങ്ങളാല്‍ പ്രകോപനപരവും പുതിയ അന്വേഷണങ്ങളാല്‍ നവീനവുമാണ്. സാഹിത്യവും സാഹിത്യേതരവുമായ മേഖലകളില്‍ ഇതു ദൃശ്യമാണ്. സ്ത്രീകളുടെ എഴുത്തുകളുടെ, അതുപോലെ സ്ത്രീ പ്രമേയമായി വരുന്ന എഴുത്തുകളുടെ അനുദിനം സമ്പന്നമായി വരുന്ന ഈ മേഖലയെ പരിചയപ്പെടുത്തുകയാണ് ഈ പംക്തിയുടെ ലക്ഷ്യം. ഇന്ന് ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള ഏതാണ്ടെല്ലാ പ്രസിദ്ധീകരണശാലകളുടെയും കാറ്റലോഗുകളിലെ പ്രധാനപ്പെട്ടൊരു വിഷയമായി സ്്ത്രീപഠനവും പെണ്‍ എഴുത്തും മാറികഴിഞ്ഞിരിക്കുന്നു. അതിന്റെ വ്യാപ്തി അനുദിനം വര്‍ധിച്ചു വരുന്നതിനാല്‍ ഈ പരിചയപ്പെടുത്തല്‍ ഒട്ടും എളുപ്പമല്ല. അതിനാല്‍ ഇതൊരു വായനാനുഭവങ്ങളുടെ പങ്കു വയ്ക്കലാണെന്നു കരുതുന്നതായിരിക്കും കൂടുതല്‍ ശരിയാകുക.

ഹൃദയം നുറുങ്ങി ഒരു പോരാളി


ആയിരത്തിതൊള്ളായിരത്തി എഴുപതുകളില്‍ അമേരിക്കയിലും യൂറോപ്പിലും ആരംഭിച്ച സ്്ത്രീവിമോചന പ്രസ്ഥാനത്തിന്റെ രണ്ടാംതരംഗമെന്നു വിളിക്കുന്ന കാലമാണ് സ്ത്രീയനുഭവങ്ങളുടെ സവിശേഷതകളെപ്പറ്റി ആദ്യമായി ഗൗരവമായി സംസാരിക്കാന്‍ ആരംഭിച്ചത്. അന്നേവരെ സ്വകാര്യതയുടെ ഭാഗമായി കണ്ടിരുന്ന ശരീരം, ലൈംഗികത, പ്രത്യുല്്പാദനം, കുടുംബത്തിനുള്ളിലെ അന്തരീക്ഷം, ഗാര്‍ഹിക അധ്വാനം, ഗാര്‍ഹിക പീഡനം എന്നിങ്ങനെ പലകാര്യങ്ങളെയും പൊതുചര്‍ച്ചകളാക്കി മാറ്റിയെടുത്തത് ഈ പ്രസ്ഥാനമായിരുന്നു. സ്ത്രീകള്‍ അനുഭവിക്കുന്ന അസമത്വത്തിന്റെയും അപമാനത്തിന്റെയും ദുരിതങ്ങളുടെയും ലോകം, അതിന്റെ കാരണങ്ങള്‍, അവ പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ എന്നീ കാര്യങ്ങളെപ്പറ്റിയുള്ള രാഷ്ട്രീയാന്വേഷണങ്ങളാണ് ഈ പ്രസ്ഥാനം നടത്തിയത്.

സ്വകാര്യതയില്‍ സംഭവിക്കുന്ന മുറിവുകളെ പൊതുമണ്ഡലത്തിലെ ചര്‍ച്ചകളിലൂടെ പൊതുവായ പ്രശ്‌നമാക്കി മാറ്റുന്നതിലൂടെ ഗാര്‍ഹികവും ഏറ്റവും പ്രിയതരവുമായ ബന്ധങ്ങളില്‍ സംഭവിക്കുന്ന ആക്രമങ്ങളെ കുറ്റകൃത്യങ്ങളായി അതിക്രമങ്ങളായി കാണണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടു. വ്യക്തിപരമായതെന്തും രാഷ്ട്രീയമാണെന്ന (Personel is political) ശക്തമായ മുദ്രാവാക്യം ഉയര്‍ത്തിയ റാഡിക്കല്‍ ഫെമിനിസ്റ്റുകളാണ് ഇതിലേറ്റവും ശക്തമായി ഇടപെട്ടവര്‍. വീടിനെയും പുറംലോകത്തെയും നിര്‍ണയിക്കുന്ന സ്വകാര്യ-പൊതുപരിഗണനകളുടെ സ്ത്രീ വിരുദ്ധതയെ ഇവര്‍ ചോദ്യം ചെയ്തു. സ്ത്രീകളെ രണ്ടാംതരക്കാരായി കണക്കാക്കുന്ന എല്ലാ സംഗതികളെയും വിമര്‍ശന വിധേയമാക്കുകയും സ്ത്രീകള്‍ ഒരു വര്‍ഗവിഭാഗമെന്ന നിലയില്‍ പുരുഷവര്‍ഗത്താല്‍ അടിച്ചമര്‍ത്തപ്പെടുകയാണെന്ന് സ്ത്രീകളുടെ അടിമത്തത്തെ സൈദ്ധാന്തീകരിക്കുകയും ചെയ്തു. സ്ത്രീകള്‍ക്കെതിരായ പല രീതികളിലുള്ള അതിക്രമങ്ങള്‍, ലിംഗവിവേചനം, ലൈംഗികതൊഴില്‍, അശ്ലീലസാഹിത്യം എന്നിവ തുടങ്ങി ഭിന്ന ലൈംഗികതയില്‍ അധിഷ്ഠിതമായ ഏകദാമ്പത്യ കുടുംബ വ്യവസ്ഥവരെ ഇവര്‍ വിമര്‍ശനവിധേയമാക്കി. ഈ പ്രസ്ഥാനത്തിന്റെ മുന്‍നിര നേതാക്കളിലൊരാളായ അതിധീരയായൊരു സ്ത്രീയാണ് ആന്‍ഡ്രിയ ഡ്വോര്‍കിന്‍ (Andrea Dworkin). 'ഹൃദയക്ഷതം' (Heart Break) എന്ന അവരുടെ ആത്മകഥയെക്കുറിച്ചാണ് ഈ കുറിപ്പ്

'ഹൃദയക്ഷതം'

അതീവ ധൈര്യശാലിയും അതിനിശിതയായൊരു രാഷ്ട്രീയ പ്രവര്‍ത്തകയും എഴുത്തുകാരിയുമായാണ് സ്ത്രീ വിമോചനത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ആന്‍ഡ്രിയ ഡ്വോര്‍ക്വിന്റെ സ്ഥാനം. വേശ്യാവൃത്തിയും അശ്ലീലസാഹിത്യവും സ്ത്രീകള്‍ നേരിടുന്ന ഏറ്റവും ശക്തമായ അതിക്രമങ്ങളാണെന്ന് സ്ഥാപിക്കുന്ന സൈദ്ധാന്തിക പ്രായോഗിക രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലാണ് ഇവരുടെ ഊന്നല്‍. സമരം, പ്രതിരോധം, വസ്തുവത്ക്കരിക്കപ്പെട്ട സ്ത്രീജീവിതങ്ങള്‍, അമേരിക്കന്‍ സമൂഹത്തിലെ പ്രാന്തവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍, യുദ്ധം, ലൈംഗികത നിയമം എന്നിവയാണ് ആന്‍ഡ്രിയ ഡ്വോര്‍കിന്റെ എഴുത്തിലെയും പ്രവര്‍ത്തനങ്ങളിലെയും പ്രധാന പ്രമേയങ്ങള്‍. 'ഒരു ഫെമിനിസ്റ്റ് പോരാളിയുടെ രാഷ്ട്രീയ സ്മരണകള്‍' എന്നാണ് തന്റെ ആത്മകഥയെ ഇവര്‍ വിശേഷിപ്പിക്കുന്നത്. എഴുത്തുകാരിയും രാഷ്ട്രീയ പ്രവര്‍ത്തകയുമെന്ന നിലയില്‍ ലോകം മുഴുവനുമറിയുന്ന ആന്‍ഡ്രിയ ഡ്വോര്‍കിന്‍ ആദ്യമായാണ് തന്റെ സ്വകാര്യ ജ ീവിതത്തെക്കുറിച്ച് ഈ ആത്മകഥയിലൂടെ സംസാരിക്കുന്നത്
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ജനിച്ച ജൂതവംശജയായ ഒരു അമേരിക്കന്‍ സ്്ത്രീ, ആ സമൂഹത്തെയും കാലത്തെയും നോക്കിക്കാണുന്ന ഒരു കാഴ്ചയായും കൂടിയാണ് ഈ പുസ്തകം എഴുതിയിരിക്കുന്നത്. വംശീയതക്കെതിരായ സമരങ്ങള്‍, അമേരിക്കയുടെ വിയറ്റ്‌നാം യുദ്ധം, യുദ്ധവിരുദ്ധ പ്രസ്ഥാനം, അമേരിക്കയിലെ നവഇടതുപക്ഷം, ക്യൂബ, ലൈംഗികാതിക്രമ വിരുദ്ധ പ്രസ്ഥാനങ്ങള്‍, പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ എന്നിങ്ങനെ അമേരിക്കയെയും ലോകത്തെയും സ്വാധീനിച്ച രാഷ്ട്രീയ സംഭവങ്ങളെ പരാമര്‍ശിച്ചുകൊണ്ട്, ഇവയുടെ ആഘാതങ്ങളുടെ തീവ്രത ഏറ്റവുമധികം അനുഭവിക്കുന്ന സ്്ത്രീയുടെ പക്ഷത്തുനിന്ന്, അതേസമയം ഈ പ്രസ്ഥാനങ്ങളുടെ ഉള്ളില്‍ നിന്നുകൊണ്ട് സ്വന്തം ജീവിതത്തെക്കുറിച്ച് ആന്‍ഡ്രിയ ഡ്വോര്‍കിന്‍ എഴുതുന്നു.

സംഗീതവും പുസ്തകങ്ങളും നിറഞ്ഞ ബാല്യകാലം, സംഭവബഹുലമായ ഹൈസ്‌കൂള്‍-കോളേജ് കാലഘട്ടം, അരക്ഷിതത്വവും പീഡനാനുഭവ ങ്ങളും എഴുത്തിന്റെ സംഘര്‍ഷങ്ങളും രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ആദ്യകാല വെല്ലുവിളികളും ദാമ്പത്യ സംഘര്‍ഷങ്ങളും നിറഞ്ഞ യൗവനകാലം, രാഷ്ട്രീയ പ്രവര്‍ത്തകയും എഴുത്തുകാരിയുമായി അംഗീകാരം ലഭിച്ചശേഷവും തുടരുന്ന പോരാട്ടജീവിതം, ഇവയെല്ലാം ചേര്‍ന്ന സ്വന്തം ജീവിതത്തെ എഴുതുവാന്‍ ഇവര്‍ സ്വീകരിച്ചിരിക്കുന്ന ശൈലി വളരെ പ്രത്യേകതയുള്ളതാണ്. ഓര്‍മ്മകളിലൂടെ കാലാനുക്രമമായുള്ള സഞ്ചാരമായല്ല; സംഭവങ്ങളും വ്യക്തികളുമായി ബന്ധപ്പെടുത്തി കാലത്തെയും സ്വന്തം ജീവിതത്തെയുംക്കുറിച്ച് പറയുകയാണ് ഈ രീതി.

അമേരിക്കയും സോവിയറ്റ് യൂണിയനുമായി ദീര്‍ഘകാലം നിലനിന്ന രാഷ്ട്രീയ ശീതസമരം രണ്ടാം ലോകയുദ്ധാനന്തരമുള്ള ലോകരാഷ്ട്രീയത്തെ ഏറ്റവും സ്വാധീനിച്ച സംഗതിയാണ്. കിന്റര്‍ഗാര്‍ട്ടന്‍ ക്ലാസുമുതല്‍ ഹൈസ്‌കൂള്‍ ക്ലാസുകളുടെ അവസാനം വരെ നിരന്തരം അനുഭവിച്ച അമേരിക്കന്‍ ഗവണ്മെന്റു പ്രചരിപ്പിച്ച 'സോവിയറ്റ് ബോംബു' ഭീതിയെക്കുറിച്ച് എഴുതുമ്പോള്‍; കണ്ണും മുഖവും പൊത്തി മേശക്കടിയിലും സ്‌കൂളിലെ രക്ഷാനിലവറകളിലും ഒളിക്കുവാന്‍ കുട്ടികളെ പരിശീലിപ്പിച്ചിരുന്ന 'മോക്ക് ഡ്രില്ലു'കളുടെ അസംബന്ധവും എന്നാല്‍ അവയിലൂടെ സൃഷ്ടിക്കുന്ന കമ്മ്യൂണിസ്റ്റ് വിരുദ്ധതയുടെ ആഴവും അക്കാലത്ത് അതിനെ ചോദ്യംചെയ്ത പെണ്‍കുട്ടിയുടെ മനസ്സും അവസ്ഥയുമാണ് ഈ ഓര്‍മ്മ എഴുതുന്നത്.

അമേരിക്കയ്ക്കുനേരെ സോവിയറ്റ് യൂണിയന്‍ ക്യൂബയില്‍ മിസൈലുകള്‍ സ്ഥാപിച്ചു ഭീഷണിയുയര്‍ത്തിയ കാലത്ത് ഹൈസ്‌കൂള്‍ ക്ലാസില്‍ പഠിച്ചിരുന്ന ആന്‍ഡ്രിയ ഡ്വോര്‍കിനും കൂട്ടുകാരികളും 'കന്യകകളായി മരിക്കേണ്ടി വരുമല്ലോ' എന്നോര്‍ത്തു സങ്കടപ്പെടുന്നുമുണ്ട്. ഒത്തുതീര്‍പ്പുകള്‍ക്കു വഴങ്ങാതെ ജീവിക്കാന്‍ ശ്രമിച്ച ഒരു സ്ത്രീ ആ ജീവിതത്തിനു കൊടുക്കേണ്ടി വന്ന അധികവിലയാണ് ഈ സ്മരണകള്‍ പങ്കുവെക്കുന്നത്. സ്വന്തം അഭിപ്രായങ്ങളും രാഷ്ട്രീയവും ഏറ്റവും പ്രധാനമാണെന്നു കരുതിയതിനാല്‍ കൃത്യമായ വരുമാനമുള്ള ജോലികള്‍ സ്വീകരിക്കാന്‍ കഴിയാതെ പലതരം പണികള്‍ ചെയ്തും ജീവിച്ചതിനെക്കുറിച്ചുള്ള ഓര്‍മ്മകളും ഈ പുസ്തകത്തിലുണ്ട്. അമേരിക്കന്‍ പട്ടണങ്ങളിലും ആംസ്റ്റര്‍ഡാമിലും ലൈംഗിക പീഡനത്തിനിരയായ സ്ത്രീകളുടെ ഒപ്പവും സ്വന്തം അനുഭവങ്ങളിലൂടെയും വിവരിക്കപ്പെടുന്ന അതിക്രമങ്ങളുടെ ക്രൂരമായ ലോകം നമ്മുടെ പരമ്പരാഗത നീതിബോധ സങ്കല്പങ്ങളെ ആകെ ഉലച്ചുകളയാന്‍ പര്യാപ്തമാണ്. രാഷ്ട്രീയ ജീവിതത്തിനിടയില്‍ കണ്ടുമുട്ടിയ പലവിധത്തില്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട സ്ത്രീകളും പ്രത്യേകിച്ച ചെറിയ പെണ്‍കുട്ടികളും ശിശുക്കളും വരെ- അവരുടെ അനുഭവങ്ങളും ആന്‍ഡ്രിയ ഡ്വോര്‍കിന്റെ സ്ത്രീവിമോചന രാഷ്ട്രീയ സിദ്ധാന്തത്തെ എങ്ങനെയെല്ലാം രൂപപ്പെടുത്തി എന്ന് ഈ എഴുത്തുകാര്‍ തെളിയിക്കുന്നു. അമേരിക്കയില്‍ എഴുപതുകളില്‍ സജീവമായ ന്യൂലെഫ്റ്റിന്റെയും പിന്നീട് ശക്തമായ പരിസ്ഥിതി പ്രസ്ഥാനങ്ങളുടെയും പ്രവര്‍ത്തകയായിരുന്ന ഇവര്‍, ഈ പ്രസ്ഥാനങ്ങളിലെ പുരുഷാധിപത്യപരവും ജനാധിപത്യവിരുദ്ധവുമായ അന്തരീക്ഷത്തെക്കുറിച്ച് പറഞ്ഞുകൊണ്ട് അവയോടുള്ള തന്റെ വിയോജിപ്പ് രേഖപ്പെടുത്തുന്നു. എഴുത്തുകാരിയും രാഷ്ട്രീയ പ്രവര്‍ത്തകയുമെന്ന നിലയില്‍ ജീവിക്കാനായി മറ്റു ജോലികളൊന്നും സ്വീകരിക്കാതെ- ഒരു സ്ത്രീ നടത്തിയ അത്യദ്ധ്വാനമാണ് ഈ ജീവിത സ്മരണകളുടെ കാതല്‍. സ്്ത്രീയുടെ എഴുത്തും രാഷ്ട്രീയവും ഒരു ആഡംബരമോ മറ്റു ജോലികള്‍ക്കും ഉത്തരവാദിത്വങ്ങള്‍ക്കും ശേഷം ചെയ്യേണ്ടുന്ന അധിക ബാധ്യതയോ ആയി ഇന്നും കാണുന്ന ഈ ലോകത്ത് ഒരു രാഷ്ട്രീയ പ്രവര്‍ത്തക അതിജീവനത്തിനായി നടത്തിയ നിരന്തരസമരത്തിന്റെ കയ്പും മധുരവും നിറഞ്ഞ ഓര്‍മ്മകളുടെ, അവ നല്‍കിയ ഹൃദയക്ഷതങ്ങളുടെ സുന്ദരമായ ആവിഷ്‌കാരം.

ഓര്‍മ്മകളെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് ആന്‍ഡ്രിയ ഡ്വോര്‍കിന്‍ പുസ്തകം അവസാനിപ്പിക്കുന്നത്. ''..... ഈ സ്മരണകള്‍ എന്റെ ഓര്‍മ്മയിലെ നിര്‍ബന്ധങ്ങളാണ്; ഒരിക്കലും നഷ്ടപ്പെടരുതെന്ന ് നിര്‍ബന്ധമുള്ളവ; ഓര്‍മ്മയിലെ ഈ നിമിഷങ്ങളാണ് എന്നെ ഞാനാക്കിയത്; മറ്റുള്ളവര്‍ക്ക് എന്നെ സഹിക്കാനും മനസ്സിലാക്കാനും പറ്റാതെയാക്കുന്നതും ഈ ഓര്‍മ്മകളാണ്. മറ്റുള്ളവര്‍ ഇതു മനസ്സിലാക്കണമെന്നത് എന്റെ ആവശ്യമല്ല. എന്റെ പ്രവൃത്തികള്‍ അവയുടെ ഗുണത്താല്‍ ഓര്‍മ്മിക്കപ്പെടണമെന്നും എന്റെ വ്യക്തിപ്രഭാവത്തിന്റെയും പ്രശസ്തിയുടെയോ ശക്തികൊണ്ടായിരിക്കരുതെന്നുമാണ് ഞാന്‍ വിചാരിക്കുന്നത്''

ഈ ആത്മകഥ ശക്തമായ ഒരു വ്യക്തിത്വത്തിന്റെ വെളിച്ചം പ്രസരിപ്പിച്ചുകൊണ്ടും തെളിഞ്ഞ ഭാഷയുടെയും ശൈലിയുടെയും പ്രസന്നതകൊണ്ടും നല്ല അനുഭവമാകുന്നു.