Reading problem ? Click on below image and download font. Save folder to windows/font - after the instalation refresh this page.

ഇതായിരുന്നു അവസാനം എന്നറിഞ്ഞിരുന്നെങ്കില്‍!
''ഞാന്‍ നീട്ടിവിളിച്ചു നിലവിളിച്ചില്ല. എന്തുവന്നാലും ചത്താലും നിലവിളിക്കില്ലെന്നു ഞാന്‍ തീരുമാനിച്ചിരുന്നു. മാത്രമല്ല, ജീവിക്കുമെന്ന്, ജീവനോടെ ഈ പോലീസ് സ്‌റ്റേഷനില്‍നിന്ന് മോചിതനാകുമെന്ന് അശേഷം വിശ്വാസം എനിക്കുണ്ടായിരുന്നില്ലല്ലോ. കരഞ്ഞുകൂവി മരിക്കാന്‍ ഞാന്‍ ഒട്ടും ഇഷ്ടപ്പെട്ടില്ല എന്നതായിരുന്നു സത്യം. അതുകൊണ്ടു ഞാന്‍ നിലവിളിച്ചില്ല. നിലവിളി ഞാന്‍ കടിച്ചിറക്കി.

ഞാന്‍ നിലവിളിക്കാതിരുന്നതു വന്‍പോരായ്മയായി, വേലുക്കുട്ടിനായര്‍ക്ക്. അയാള്‍ എന്നെ നിലവിളിപ്പിക്കാന്‍ തയാറായി. ഞാന്‍ നിലവിളിക്കാതിരിക്കാനും തയ്യാറെടുത്തു. അതിന് അന്നെനിക്കു കഴിവും കരുത്തും നല്‍കിയത് എന്റെ തലയ്ക്കു മുകളില്‍ തൂങ്ങിക്കിടന്നിരുന്ന ഗാന്ധിജിയുടെ ആ ചിത്രമായിരുന്നു. അദ്ദേഹം ദക്ഷിണാഫ്രിക്കയിലും അനന്തരകാലത്ത് ഇന്ത്യയിലും വച്ച് അനുഭവിച്ച ത്യാഗങ്ങളും ദുരിതങ്ങളും അവസാനം സ്വന്തം നാട്ടുകാരന്റെ വെടിയുണ്ടയേറ്റു മരണം വരിച്ചതും എനിക്ക് ആശ്വാസവും കരയാതിരിക്കാനുള്ള കരുത്തും നല്‍കി. ലോകൈക മഹാനായ ഗാന്ധിജിയുടെ സ്ഥിതി ഇതായിരുന്നെങ്കില്‍ ലോക്കപ്പില്‍ കിടന്നു മരിക്കുന്നതില്‍ എന്തിനു ദു:ഖിക്കണം, വേദനിക്കണം എന്ന് ഒരു നിമിഷം എനിക്കും തോന്നി. കരഞ്ഞു കൊണ്ട്, ആര്‍ത്തനായി, നിലവിളിച്ചു കൊണ്ടു മരിക്കില്ലെന്നു ഞാന്‍ തീരുമാനിച്ചു. കരയാതിരിക്കാനായി ക്രൂരമായ മര്‍ദ്ദനവും ദുസ്സഹമായ വേദനയും ഞാന്‍ കടിച്ചു പിടിച്ചു സഹിച്ചു.

വേലുക്കുട്ടിനായര്‍ക്ക് ഞാന്‍ വിളിച്ചുകൂവി നിലവിളിക്കണം. അയാളുടെ ഒരാഗ്രഹം! അയാള്‍ ചാടി വന്ന് എന്റെ തല പിടിച്ച് കുനിച്ച് നട്ടപ്പുറത്ത് അയാളുടെ സകല കരുത്തും കഴിവും കാട്ടി ഇടിച്ചു. ആദ്യത്തേ ഇടിയേ എനിക്ക് ഓര്‍മയുള്ളൂ. അതോടെ ബോധമറ്റ നിലയില്‍ ഞാന്‍ കുഴഞ്ഞു വീണു. പിന്നെന്തെല്ലാം നടന്നു, ചെയ്തു, എത്രയിടിച്ചു, ചവിട്ടി എന്നൊന്നും എനിക്കറിയില്ല.. ''

-- 'വിപ്ലവസ്മരണകള്‍' എന്ന കൃതിയുടെ നാലാം ഭാഗത്തിലെ ഈ വരികള്‍ ആദ്യം വായിച്ചപ്പോള്‍ എന്റെ ഹൃദയം തീവ്രമായി നൊന്തു. എനിക്കു തന്നെയാണ് ആ ഇടിയും ചവിട്ടും കൊണ്ടതെന്ന് തോന്നി. അത് ആ വാക്കുകളുടെ ശക്തി കൊണ്ടു മാത്രമായിരുന്നില്ല. അതെഴുതിയ ആളെ ഞാന്‍ അത്രമേല്‍ സ്‌നേഹിച്ചിരുന്നതുകൊണ്ടു കൂടിയായിരുന്നു. ഇപ്പോള്‍ വിപ്ലവസ്മരണകള്‍ രണ്ടു ഭാഗങ്ങളായി പുന:പ്രസിദ്ധീകരിക്കുന്നു എന്ന വാര്‍ത്ത കണ്ടപ്പോഴാണ് പടച്ചവന്റെ സൂക്ഷിപ്പുകളില്‍ പെട്ട ആ കടം ഓര്‍മ വന്നത്. സ്‌നേഹവാല്‍സല്യങ്ങളുടെ വീട്ടാത്ത കടം. കാലത്തിലൂടെ തിരിഞ്ഞു നടക്കാന്‍ സാധിച്ചാല്‍, കായംകുളത്തേക്കു മടങ്ങി പാടത്തിനു നടുവില്‍ പുതിയ മണ്ണുകൊണ്ടു കെട്ടിപ്പൊക്കിയ വഴിയേ, ആ വഴിചെന്നെത്തുന്ന വീട്ടില്‍ പുസ്തകങ്ങളും മരുന്നു കുപ്പികള്‍ക്കുമിടയില്‍ വിടര്‍ന്ന ചിരിയോടെ കാത്തിരിക്കുമായിരുന്ന ഒരാളെത്തേടി ഞാന്‍ വീണ്ടും വീണ്ടും പോകും. പുതുപ്പള്ളി രാഘവന്‍. മധ്യതിരുവിതാംകൂറില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ ഏറ്റവുമധികം പ്രയത്‌നിക്കുകയും പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ഹൃദയവേദനയോടെ സജീവ പ്രവര്‍ത്തനത്തില്‍നിന്നു നിഷ്‌ക്രമിക്കുകയും ചെയ്ത, പത്രഭാഷയില്‍ പറഞ്ഞാല്‍, 'ഒരു ആദ്യകാല കമ്യൂണിസ്റ്റ് നേതാവ്'.

പുതുപ്പള്ളി രാഘവന്‍. 1910 ജനുവരി പത്തിനു ജനിച്ച് പതിനാലാം വയസ്സില്‍ സ്വാതന്ത്ര്യസമരസേനാനിയായി ഇരുപത്തിയൊന്നാം വയസ്സില്‍ ജയില്‍ വാസം അനുഭവിക്കുകയും പിന്നീട് ഗാന്ധിജിയുടെ വാര്‍ദ്ധാ ആശ്രമത്തില്‍ അന്തേവാസിയാകുകയും അക്കാലത്തെ ഇന്ത്യ ചുറ്റി സഞ്ചരിച്ചു നേരില്‍ക്കാണുകയും നാട്ടില്‍ തിരിച്ചെത്തി സ്‌റ്റേറ്റ് കോണ്‍ഗ്രസിലും 1942ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും അംഗമായി മധ്യതിരുവിതാംകൂറില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുത്തയാള്‍. ശൂരനാട്ട് നാലു പോലീസുകാര്‍ നാട്ടുകാരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയായി 1950ല്‍ അറസ്റ്റിലായി. ലോക്കപ്പില്‍ മൃഗീയ മര്‍ദ്ദനത്തിന് ഇരയായി. അറുപത്തിനാലില്‍ പാര്‍ട്ടി പിളര്‍ന്നതോടെ സജീവ രാഷ്ട്രീയത്തില്‍നിന്നു പിന്‍വാങ്ങി. പിന്നീട് മരണം വരെ, എഴുത്തിന്റെ ലോകത്ത് ഒതുങ്ങിക്കൂടി. ഒരു മരമായിരുന്നെങ്കില്‍ ഉണങ്ങിപ്പോകുമായിരുന്നത്ര ഇടി പൊലീസ് ലോക്കപ്പില്‍ വച്ചു സഹിച്ച അദ്ദേഹം പാര്‍ട്ടി അധികാരത്തില്‍ വന്നതിനുശേഷം ഒരു പഞ്ചായത്തു മെംബര്‍ പോലുമായില്ല. അധികാരത്തിന്റെ വടക്കേപ്പുറത്തൊന്നും അദ്ദേഹത്തെ ആരും കണ്ടില്ല. മക്കള്‍ക്കു ഫീസ് കൊടുക്കാന്‍ വേണ്ടി അദ്ദേഹം പുസ്തകങ്ങളെഴുതി. നിസ്സാരവിലയ്ക്ക് കോപ്പിറൈറ്റ് വിറ്റു. ആ വീട്ടിലെത്തുന്നവരെയെല്ലാം ഹൃദയം നിറഞ്ഞ ആഹ്ലാദത്തോടെ സ്വീകരിച്ചു. എത്ര പറഞ്ഞാലും മതിയാകാത്ത ഓര്‍മകള്‍ പങ്കുവച്ചു. രണ്ടായിരാമാണ്ട് ഏപ്രില്‍ ഇരുപത്തേഴിന് മരണമടഞ്ഞു. 'വിപ്ലവസ്മരണകളുടെ' പരസ്യം കണ്ടപ്പോഴാണ് തിരിച്ചറിഞ്ഞത് - അദ്ദേഹം പോയിട്ട് ഒരു പതിറ്റാണ്ടു കഴിഞ്ഞിരിക്കുന്നു. അക്കാലവുമായി ബന്ധപ്പെട്ട പലതും വിസ്മൃതിയില്‍ കടലില്‍ ഉപ്പെന്നതുപോലെ അലിഞ്ഞു പോയിട്ടും എന്തുകൊണ്ടോ ഇന്നലെ കണ്ടതുപോലെ ആ ചിരിയും വലിവിനിടയിലൂടെ വീഴുന്ന വാക്കുകളും മാത്രം ഹൃദയത്തില്‍ പതിഞ്ഞു കിടക്കുന്നു.

എം.ആര്‍.മാധവവാര്യരുടെ ജന്‍മശതാബ്ദിയുമായി ബന്ധപ്പെട്ട് ഓര്‍മക്കുറിപ്പു തയാറാക്കാന്‍ വേണ്ടിയാണ് ഞാന്‍ ആദ്യം അദ്ദേഹത്തെ കണ്ടത്. അതിനെത്രയോ മുമ്പേ ആ പേരു മനസ്സിലുണ്ടായിരുന്നു. ശാസ്താംകോട്ടയിലെ കുട്ടിക്കാലത്തു കേട്ടു വളര്‍ന്ന കമ്യൂണിസ്റ്റ് കഥകളിലെല്ലാം നാലു നായകന്‍മാരാണുണ്ടായിരുന്നത് - പുതുപ്പള്ളി രാഘവനും തോപ്പില്‍ ഭാസിയും ചേലക്കോട്ടേത്തു കുഞ്ഞിരാമനും കോട്ടാത്തല സുരേന്ദ്രനും. പുതുപ്പള്ളിയെ കാണാനുള്ള ആ ആദ്യത്തെ യാത്രയില്‍ ഞാന്‍ വളരെ നെര്‍വസ് ആയി. അവിടെ ചെല്ലുമ്പോള്‍ എങ്ങനെ സ്വീകരിക്കപ്പെടും, പഴയ വിപ്ലവകാരി കുത്തകപ്പത്രപ്രവര്‍ത്തകയെ പരിഹസിച്ചോടിക്കുമോ, ഓര്‍മകള്‍ എഴുതിയെടുക്കുമ്പോള്‍ എനിക്കു തെറ്റു സംഭവിക്കുമോ, ആ ലേഖനം നന്നായിരിക്കുമോ - ഒരുപാടു വ്യാകുലതകള്‍. കായംകുളത്തു നിന്ന് ഓട്ടോ പിടിച്ചാണ് പുതുപ്പള്ളിയിലേക്കു പോയത്. അത് ഓട്ടോയില്‍ പോകാന്‍ പറ്റിയ ദൂരമായിരുന്നില്ല. വഴിക്കിരുവശത്തും പച്ചപ്പുണ്ടായിരുന്നു. ദീര്‍ഘയാത്രയ്ക്കുശേഷം, പാടത്തിനു നടുവിലൂടെയുള്ള വഴി കടന്ന് ആ ചെറിയ ഓടിട്ട വീട്ടിലെത്തിയപ്പോള്‍ ടീഷര്‍ട്ടും കൈലിയും ധരിച്ച വയ്പു പല്ലുകളുടെ അരിച്ചിരിയുള്ള ഒരു ശുദ്ധ നാട്ടിന്‍പുറത്തുകാരന്‍ വയോധികനെയാണ് കണ്ടത്. എത്രയോ കാലമായി കാത്തിരിക്കുകയായിരുന്നു എന്ന മട്ടില്‍ അദ്ദേഹം സ്വീകരിച്ചു. ഏതാനും മാസങ്ങള്‍ക്കു മുമ്പു മാത്രം പത്രപ്രവര്‍ത്തകയായ ഒരുത്തിയുടെ വിവരക്കേടോടെ സാര്‍ എന്നോ മറ്റോ സംബോധന ചെയ്തപ്പോള്‍ മലയാള പത്രപ്രവര്‍ത്തനത്തിന്റെ ചരിത്രമെഴുതിയ അദ്ദേഹം ചിരിച്ചു: നീ എന്റെ രണ്ടു മക്കളെക്കാള്‍ എത്രയോ ചെറുതാണ്, അപ്പൂപ്പന്‍ എന്നു വിളിച്ചാല്‍ മതി.

അന്നത്തെ ആ കൂടിക്കാഴ്ചയിലും അദ്ദേഹത്തിന്റെയും ഭാര്യയുടെയും സ്‌നേഹവാല്‍സല്യങ്ങളിലും ഞാന്‍ മതിമറന്നു പോയി. അതെന്തുകൊണ്ടായിരുന്നു എന്ന് അന്നെനിക്കു മനസ്സിലായില്ല. എന്റെ സ്വന്തം അപ്പൂപ്പനാകട്ടെ, അച്ഛനാകട്ടെ എന്നെ ലാളിച്ചിട്ടില്ല. കൊച്ചു വര്‍ത്തമാനങ്ങള്‍ അനുവദിച്ചിട്ടില്ല. അവര്‍ രണ്ടുപേരുടെയും മുമ്പിലെത്തുമ്പോഴൊക്കെ ശത്രുക്യാംപില്‍ ചെന്നുപെട്ട പട്ടാളക്കാരനെപ്പോലെ ഞാന്‍ അധൈര്യപ്പെട്ടു. പുതുപ്പള്ളി വാരണപ്പള്ളിയിലെ ഇത്തിരിപ്പോന്ന വീട്ടില്‍ പുസ്തകങ്ങള്‍ക്കിടയില്‍ ചാരുകസേരയില്‍, എഴുത്തു പലകയ്ക്കു പിന്നില്‍ ഞാന്‍ കണ്ടത് ഉപബോധമനസ്സില്‍ ഞാന്‍ രൂപപ്പെടുത്തിയിരുന്ന അച്ഛന്‍ - അപ്പൂപ്പന്‍ സങ്കല്‍പ്പത്തെയാകാം. അക്കാരണത്താലായിരിക്കാം, വീണ്ടും വീണ്ടും കാണുമ്പോഴൊക്കെ എന്റെ മോളേ, നീ ഇത്ര ദിവസവും എവിടെയായിരുന്നെടീ എന്ന ചോദ്യത്തോടെ സ്വീകരിച്ചിരുന്ന ആ മനുഷ്യനെ അപ്പൂപ്പന്‍ എന്നു ഹൃദയം കൊണ്ടുതന്നെ സംബോധന ചെയ്യാന്‍ സാധിച്ചത്. അന്നൊക്കെ എന്റെ വിചാരം അദ്ദേഹത്തിന്റെയും ശാന്തമ്മ എന്ന അമ്മയുടെയും സ്‌നേഹം എന്നോടു മാത്രമുള്ളതാണെന്നായിരുന്നു. പിന്നീട് മനസ്സിലായി - അല്ല, എല്ലാവര്‍ക്കുംവേണ്ടി ഒരേ അളവില്‍ സംവരണം ചെയ്യപ്പെട്ടതായിരുന്നു ആ സ്‌നേഹം.മിക്കവരും അദ്ദേഹത്തെ അച്ഛനെന്നോ അപ്പൂപ്പനെന്നോ വിളിച്ചു. സ്‌നേഹവും വാല്‍സല്യവും പങ്കിടുന്നതില്‍പ്പോലും അദ്ദേഹം ഒരു സോഷ്യലിസ്റ്റായി. 'അന്നും ഇന്നും എന്റെ സഖാവ് ചെല്ലുന്ന വീട്ടിലെ അമ്മമാരെയും കുഞ്ഞുങ്ങളെയും അങ്ങു കയ്യിലെടുക്കും' എന്നു ശാന്തമ്മ ടീച്ചര്‍ എഴുതിയത് അക്ഷരം പ്രതി സത്യമാക്കി.
അദ്ദേഹത്തെക്കുറിച്ച് മകള്‍ ശോഭ ഇങ്ങനെ എഴുതിയിട്ടുണ്ട്:

''കുട്ടികളായ ഞങ്ങള്‍ക്ക് (ഞാനും ചേച്ചിയും) കഥകള്‍ പറഞ്ഞു തരുന്നതും അവധി ദിവസങ്ങളില്‍ അച്ഛന്റെ കൈകളില്‍ തൂങ്ങി രണ്ടു പേരും നാടു ചുറ്റാന്‍ ഇറങ്ങുന്നതും ഇന്നലത്തെപ്പോലെ ഓര്‍ക്കുന്നു. അച്ഛന്റെ രണ്ടു പോക്കറ്റ് നിറയെ കപ്പലണ്ടി കാണും. അതു കൊറിച്ചുകൊണ്ട് വഴിയില്‍ കാണുന്നവരോടെല്ലാം കുശലപ്രശ്‌നവും നടത്തി തമാശയും പറഞ്ഞു പൊട്ടിച്ചിരിച്ചുകൊണ്ടുള്ള ആ യാത്ര ഇപ്പോഴത്തെ തലമുറയിലെ ഏതെങ്കിലും കുട്ടികള്‍ക്കു കിട്ടിയിട്ടുണ്ടോയെന്നു സംശയമാണ്. ഇതിനിടയില്‍ എത്ര പേരുമായി ചങ്ങാത്തം കൂടുകയും എത്രപേരുമായി ഓര്‍മ പുതുക്കുകയും ചെയ്യുമെന്നോ? അങ്ങനെ ആളുകളുമായി സൗഹൃദം കൂടുന്ന സ്വഭാവം അവസാന നാളു വരെ അച്ഛന്‍ നടത്തിയിരുന്നു.

... എന്റെ എത്രയോ സുഹൃത്തുക്കള്‍ പറയുമായിരുന്നു, ശോഭയുടെ വീട്ടില്‍ പുതുപ്പള്ളി അച്ഛന്റെ മകളായി ജനിച്ചാല്‍ മതിയായിരുന്നു എന്ന്. ഇതിനിടയില്‍ അച്ഛന്റെ സുഹൃത്തുക്കളായ പലരും വന്നുപെട്ടെന്നിരിക്കും. അന്നു പിന്നെ അവിടെ ഒരു ഉല്‍സവമാണ്. അച്ഛന്റെ ശാന്തേ വിളിക്ക് അന്നൊരു ശമനവും കാണില്ല. അമ്മച്ചിയുടെ ചായ ഇടീലിനും. അങ്ങനെ അന്നത്തെ സന്തോഷ് ഭവന്‍ എന്ന വാടകവീട് ഞങ്ങളുടെ സന്തോഷത്തിന്റെ ഭവനം തന്നെയായിരുന്നു... ''

ഞാന്‍ അദ്ദേഹത്തെ ആദ്യമായി ചെന്നു കണ്ട വീട് രാജവിലാസ് ആയിരുന്നു. ഓണാട്ടുകരയിലെ ഒരു ഇടത്തരം കര്‍ഷക കുടുംബത്തിന്റെ ടിപ്പിക്കല്‍ വീട്. പൂഴിമണല്‍ നിറഞ്ഞ മുറ്റം. അധികം മുറികളോ ആഡംബരമോ ഇല്ല. ചെറിയൊരു വരാന്ത, ചെറിയ അടുക്കള, ചെറിയ രണ്ടോ മൂന്നോ മുറികള്‍. ചാരുകസേരയിലിരുന്ന് അദ്ദേഹം എന്നോട് ആഹ്ലാദത്തോടെ സംസാരിച്ചു. ഇടയ്ക്കിടെ ദേ, ശാന്തേ എന്ന് സ്‌നേഹവും ആശ്രയത്വവും തുടിക്കുന്ന ശബ്ദത്തില്‍ ഭാര്യയെ നീട്ടി വിളിച്ചു. ആസ്ത്മയുടെ ഏങ്ങിവലിവു വകവകയ്ക്കാതെ സംഭാഷണം തുടര്‍ന്നു. വല്ലാതെ ശ്വാസംമുട്ടുമ്പോള്‍ ഇന്‍ഹേലര്‍ ഉപയോഗിച്ചു. പില്‍ക്കാലത്ത് എനിക്കു കടുത്ത ആസ്ത്മരോഗം ബാധിച്ചപ്പോള്‍ എഴുന്നേറ്റു നടക്കുന്നതിനേക്കാള്‍ പ്രയാസം ചിരിക്കാനായിരുന്നു. ലോകത്തിന് ഒരു പുഞ്ചിരി സമ്മാനിക്കണമെങ്കില്‍ ശ്വാസകോശങ്ങളില്‍ എത്രയോ ശുദ്ധവായു കരുതി വയ്ക്കണമെന്ന് തിരിച്ചറിഞ്ഞത് അപ്പോഴാണ്. ഡോ.തമ്പുരാന്റെ ആശുപത്രിയില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ അരികെ വച്ചു കിടന്ന കിടപ്പില്‍പ്പോലും പുതുപ്പള്ളിയപ്പൂപ്പന്‍ എന്നോടു സംസാരിച്ചത് അപ്പോഴൊക്കെ ഞാന്‍ ഓര്‍ത്തു. ഞാന്‍, ഹീനയായ പത്രപ്രവര്‍ത്തക, കിട്ടിയ സമയം കൊണ്ട് കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കാനാണു ശ്രമിച്ചത്. അന്നു ഡോക്ടര്‍ എന്നെ ശകാരിച്ചപ്പോള്‍ കുറ്റബോധത്തോടെ നിന്ന എന്നെ നോക്കി അപ്പൂപ്പന്‍ ചിരിച്ചു കൊണ്ടു കണ്ണിറുക്കി: സാരമില്ല, ഡോക്ടര്‍ റൗണ്ട്‌സ് കഴിഞ്ഞ് ഉടനെ പോകും. ബാക്കി അപ്പോള്‍ പറയാം...

ആ ചെറിയ ആശുപത്രിയിലെ ഇരുമ്പുകട്ടിലില്‍ എല്ലും തോലുമായി കിടന്നത് പഴയ കാലത്തെ അഗ്നിജ്വാലയായിരുന്നു എന്നു പക്ഷേ ഞാനെല്ലായ്‌പോഴും ഓര്‍ത്തു. ഞങ്ങളുടെ തലമുറ കണ്ടിട്ടില്ലാത്ത ഒരു കാലം. കേട്ടാല്‍ വിശ്വസിക്കാത്ത കഥകള്‍. എണ്ണയ്ക്കാട്ട് ഗ്രാമത്തില്‍ കാഞ്ഞിരവിളയില്‍ കുട്ടിയെന്ന കുടികിടപ്പുകാരനോട് എന്തോ നിസ്സാര കാരണത്തിന് കുടിയൊഴിയാന്‍ ജന്‍മി കല്‍പിച്ചു. കുട്ടി വിസമ്മതിച്ചു. തമ്പുരാന്റെ ആളുകള്‍ പോയി കുട്ടിയുടെ വളര്‍ന്നു തുടങ്ങിയ മരച്ചീനി പിഴുതു കളഞ്ഞു. കുട്ടി വീണ്ടും നട്ടു. വീണ്ടും പിഴുതു. കുട്ടി വീണ്ടും നട്ടു. തമ്പുരാന്റെ ആളുകള്‍ കുട്ടിയുടെ മാടം പൊളിച്ചു കളയാന്‍ ചെന്നു. കുട്ടി മറ്റു തൊഴിലാളികളുമായി ചേര്‍ന്നു ചെറുത്തു. ജന്‍മി പോലീസ് സ്‌റ്റേഷനില്‍ കള്ളപ്പരാതി കൊടുത്തു - ആ പുലയരുടെ മാടത്തില്‍ കമ്യൂണിസ്റ്റുകാര്‍ ഒളിച്ചിരിപ്പുണ്ട്. പോലീസ് കുടിലുകള്‍ വളഞ്ഞു. കിട്ടിയ തൊഴിലാളികളെയെല്ലാം പിടികൂടി കൂട്ടിക്കെട്ടി. മാടുകളെ കശാപ്പിനു കൊണ്ടുപോകുമ്പോള്‍ ഇണച്ചു കെട്ടുന്നതുപോലെ റോഡില്‍ക്കൂടി പരസ്യമായി നടത്തി. ലാത്തി വച്ച് പിന്നില്‍നിന്നു കുത്തി, തോക്കിന്റെ പാത്തി വച്ച് അടിച്ചു. ചവിട്ടി. തോപ്പില്‍ ഭാസി ഇതെക്കുറിച്ച് എഴുതി : നൂറ്റാണ്ടുകള്‍ക്കു മുമ്പ് യൂറോപ്പില്‍ നടന്ന സംഭവമല്ല ഇത്. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം എണ്ണയ്ക്കാട്ടു നടന്നതാണിത്. മാവേലിക്കര ടൗണില്‍നിന്നു മൂന്നു മൈല്‍ വടക്കോട്ടു പോയാല്‍ മതി, എണ്ണയ്ക്കാടിന്. ചെങ്ങന്നൂര്‍ താലൂക്ക്. ''

'വിപ്ലവസ്മരണ'കളില്‍ പുതുപ്പള്ളി വിവരിച്ച മറ്റൊരു സംഭവമുണ്ട്. വടക്കേവിളയിലെ ചാത്തന്റെ മകളെ ബാലന്‍പിള്ള ചുന്താണി വെട്ടി അടിച്ചു. കറുത്തപെണ്ണ്. അവര്‍ പ്രസവിച്ചിട്ട് ഇരുപതു ദിവസം തികഞ്ഞിരുന്നില്ല. ചവറു വെട്ടാന്‍ പോയില്ലെന്നതായിരുന്നു കുറ്റം. കുഞ്ഞിനു പാലു കൊടുത്തുകൊണ്ടിരിക്കുമ്പോഴാണ് പിറകില്‍ക്കൂടി ചെന്ന് അടി തുടങ്ങിയത്. ആ ചോരക്കുഞ്ഞിന്റെ കാലിലും അടി കൊണ്ടു പൊട്ടി ചോര ചാടി. ഈ സംഭവത്തിനെതിരെ പുതുപ്പള്ളി രാഘവന്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. പ്രകടനത്തിനു ശേഷം യോഗത്തില്‍ കറുത്ത പെണ്ണിനെയും കുഞ്ഞിനെയും ആളുകള്‍ക്കു മുമ്പില്‍ കൊണ്ടുവന്നു. അതെക്കുറിച്ച് അദ്ദേഹം എഴുതി:

''ഞാന്‍ പിഞ്ചു കുഞ്ഞിനെ വാങ്ങി അടി കൊണ്ടു പൊട്ടി ചോര വാര്‍ന്ന കുരുന്നു കാലുകള്‍ കാണിച്ചു കൊണ്ടു ജന്‍മിത്തമ്പുരാക്കന്‍മാരോടു ചോദിച്ചു, തമ്പുരാക്കന്‍മാരേ, പെറ്റു വീണിട്ട് ഇരുപതു തികയാത്ത ഈ പിഞ്ചു കുഞ്ഞ് നിങ്ങളോടെന്തു തെറ്റു ചെയ്തു? ഈ കുഞ്ഞിന്റെ അമ്മ പെറ്റിട്ട് ഇരുപതു നാള്‍ തികഞ്ഞിട്ടില്ല. എന്തിനവിളെ ഓലച്ചുന്താണി വെട്ടി അടിച്ച് പുറം പൊളിച്ചു? നിങ്ങള്‍ക്കും അമ്മമാരുണ്ട്, ഭാര്യമാരുണ്ട്, പെങ്ങന്‍മാരും പെണ്‍മക്കളുമുണ്ട്. അവരും പ്രസവിക്കും. ഇരുപതു തികയും മുമ്പ് അവരെ ആരെങ്കിലും ഈറ്റില്ലത്തില്‍ കയറി ജോലി ചെയ്യുന്നില്ലെന്നു പറഞ്ഞ് അടിച്ചാല്‍ നിങ്ങള്‍ കയ്യുംകെട്ടി നോക്കിയിരിക്കുമോ? നിങ്ങളുടെ ചോരക്കുഞ്ഞിനെ അടിച്ച കാട്ടാളനെ നിങ്ങള്‍ വെറുതെ വിടുമോ? ''

ഇത്തരം കുറേ അനുഭവങ്ങളിലൂടെ, പ്രതിഷേധങ്ങളിലൂടെ, ഒരു സംസ്ഥാനത്തിന്റെ മൊത്തം ഭാഗധേയം നിര്‍ണയിച്ച പ്രസ്ഥാനത്തിന് തുടക്കം കുറിച്ചവരില്‍ ഒരാളാണ് ഇതെന്ന ഓര്‍മയോടെ അദ്ദേഹത്തിന്റെ മുമ്പിലിരിക്കുമ്പോഴൊക്കെ എനിക്ക് അഭിമാനവും വേദനയും അനുഭവപ്പെട്ടു. ആദ്യ സന്ദര്‍ശനത്തിനുശേഷം, പത്രത്തിനു വേണ്ടിയല്ലാതെ വീണ്ടും അദ്ദേഹത്തെ കണ്ടു. പ്രസ്ഥാനത്തിന്റെ തുടക്കവും അദ്ദേഹത്തിന്റെ അനുഭവങ്ങളും കേട്ടിരിക്കുക വല്ലാത്ത ഒരു അനുഭവമായിരുന്നു. എത്ര ക്രൂരമായ അനുഭവവും നിത്യജീവിതത്തിലെ തമാശ പോലെ അദ്ദേഹം വിവരിച്ചു. താന്‍ പുതുപ്പള്ളി രാഘവന്‍ എന്ന് അറിയപ്പെട്ടതിനെക്കുറിച്ച് അദ്ദേഹം എഴുതിയത് ഇങ്ങനെയാണ്:

''അമ്പത്തേഴാണ്ടു മുമ്പാണ്. രംഗം സചിവോത്തമന്‍ സര്‍ സി.പി. ഉഗ്രപ്രതാപിയായി വാഴുന്ന തിരുവനന്തപുരം. കാലം 1939. യൂത്ത് ലീഗ് പ്രവര്‍ത്തനവും സര്‍ സി.പിയുടെ രോഷവും ഒരുപോലെ ശക്തി പ്രാപിക്കുന്ന സമയം.

എട്ടു കൊല്ലത്തെ ദേശാടനം കഴിഞ്ഞ് ഞാന്‍ നാട്ടില്‍ എത്തിയിട്ടു വളരെയായിട്ടില്ല. കാശിയില്‍നിന്നു നേരെ തിരുവനന്തപുരത്താണ് എത്തിയത്. താമസം, യൂത്ത് ലീഗ് നേതാക്കളായ പൊന്നറ ശ്രീധര്‍, എന്‍.പി.കുരിക്കള്‍ തുടങ്ങിയവരോടൊപ്പം.

പുതുപ്പള്ളി കൃഷ്ണപിള്ളയും കോട്ടൂര്‍ കുഞ്ഞിക്കൃഷ്ണപിള്ളയും ചേര്‍ന്ന് ഭാരതപത്രിക എന്നൊരു പത്രം നടത്തുന്നുണ്ടായിരുന്നു. സര്‍ സി.പിയുടെ അപദാനങ്ങള്‍ വാഴ്ത്തുകയാണു പ്രധാന ലക്ഷ്യം. ഞങ്ങള്‍ യൂത്ത് ലീഗുകാരെ തെറി പറയുകയും.

കിട്ടുന്ന തെറി മടക്കിക്കൊടുക്കാന്‍ ഞങ്ങള്‍ക്ക് എവിടെ പത്രം? ആകെയുള്ളതു തമ്പാനൂര്‍ മൈതാനമാണ്. എല്ലാ വൈകുന്നേരങ്ങളിലും അതു പരമാവധി ഉപയോഗപ്പെടുത്തുകയും ചെയ്യും. ഭാരത പത്രികയില്‍ ഞങ്ങള്‍ക്ക് ഒരു ചാരന്‍ ഉണ്ടായിരുന്നു. പി.എന്‍.കൃഷ്ണപിള്ള. പിറ്റേന്നു പത്രത്തില്‍ വരുന്ന ശകാരങ്ങള്‍ എന്തൊക്കെയാണെന്ന് അയാള്‍ മുന്‍കൂട്ടി അറിയിക്കും. അന്നുതന്നെ തമ്പാനൂര്‍ മൈതാനത്ത് ഞങ്ങള്‍ അതിനു മുന്‍കൂര്‍ മറുപടി കൊടുക്കുകയും ചെയ്യും. ഭാരതപത്രികയില്‍ ഒരിക്കല്‍ എന്നെക്കുറിച്ച് എഴുതിയത് പുതുപ്പള്ളിക്കാരന്‍ ഒരു രാഘവന്‍ എന്നാണ്. പുതുപ്പള്ളിക്കാര്‍ക്കു രാഘവന്‍പിള്ളയായ ഞാന്‍ അങ്ങനെ തിരുവനന്തപുരത്തുകാര്‍ക്കു പുതുപ്പള്ളി രാഘവനായിത്തീര്‍ന്നു.''

യൂത്ത് ലീഗ് കമ്യൂണിസ്റ്റ് ലൈനിലേക്കു മാറി. അപ്പോള്‍ വീണ്ടും അറസ്റ്റിലായി. രണ്ടു കൊല്ലം ജയിലില്‍ കിടന്നു. തിരിച്ചിറങ്ങുമ്പോഴേക്ക് പുതുപ്പള്ളി രാഘവന്‍ പ്രഖ്യാപിത കമ്യൂണിസ്റ്റായി മാറിക്കഴിഞ്ഞിരുന്നു.

''പേട്ടയില്‍ കരുണാകരന്‍ നഖശിഖാന്തം സമരക്കാരനാണ്. സമരം ചെയ്തില്ലെങ്കില്‍ അവനു ജീവിതമില്ല. യുദ്ധം പ്രമാണിച്ച് തിരുവനന്തപുരം സെക്രട്ടേറിയറ്റിനു മുകളില്‍ സര്‍.സി.പി. ഒരു വെള്ളക്കൊടി കെട്ടിയിരുന്നു. കൊടിയുടെ ചരടു കെട്ടിയിരുന്നതു പാളയം പോലീസ് സ്‌റ്റേഷനിലെ തൂണില്‍. എന്നെയും വിളിച്ചു കരുണാകരന്‍ സെക്രട്ടേറിയറ്റില്‍ ചെന്നു. കയര്‍ മുറിച്ച് ഒരറ്റം ഒരു മരത്തില്‍ കെട്ടി. പോലീസുകാരെ പറ്റിക്കാനായിരുന്നു അത്. മുകളില്‍ കയറി, വെള്ളക്കൊടിക്കു പകരം മൂവര്‍ണക്കൊടി കെട്ടിയിട്ടു കരുണാകരന്‍ താഴെയിറങ്ങി. ഈ സമയത്ത് കാവല്‍ നില്‍ക്കുകയായിരുന്നു എന്റെ ജോലി. സി.പിയുടെ മൂക്കിന്‍ തുമ്പില്‍ അങ്ങനെ മൂവര്‍ണക്കൊടി പാറി. ആദ്യം കോണ്‍ഗ്രസുകാരെയാണ് പോലീസ് സംശയിച്ചത്. ഞങ്ങള്‍ മുങ്ങി നടന്നു. പിന്നെ ഞങ്ങളെ പിടികൂടി. ഒന്നരക്കൊല്ലം ജയിലില്‍ കിടന്നു.
തിരിച്ചിറങ്ങിയപ്പോള്‍ പാര്‍ട്ടി എന്നെ മൈസൂറില്‍ പ്രവര്‍ത്തനത്തിന് അയച്ചു. അവിടെ സുഖമായി കഴിയുമ്പോഴാണു കല്‍ക്കട്ട തീസിസിന്റെ വരവ്. അപ്പോഴും അറസ്റ്റുണ്ടായി. ഒമ്പതു മാസം കഴിഞ്ഞപ്പോള്‍ നാടുകടത്താന്‍ കല്‍പന വന്നു. ഒരു ഇന്‍സ്‌പെക്ടറും നാലു പോലീസുകാരും എന്നെ കായംകുളം പോലീസിനു കൈമാറാന്‍ കേരളത്തിലേക്കു പുറപ്പെട്ടു. ഞാന്‍ വഴിയില്‍ വച്ച് അവരുമായി ഇണങ്ങി. അവരുടെ വഴികാട്ടി ഞാനായി. ട്രെയിനില്‍ കൊച്ചിയില്‍ എത്തിയപ്പോള്‍ രാത്രിയായിരുന്നു. ലോഡ്ജില്‍ മുറി അന്വേഷിച്ചു. വാടക 20 രൂപ. മാത്രമല്ല, ഒരു മുറിയില്‍ രണ്ടാള്‍ക്കേ കഴിയാനൊക്കൂ. ഞാന്‍ അവരോടു പറഞ്ഞു, വെറുതെ കാശു കളയണ്ട. ബോട്ടില്‍ പോയാല്‍ നാളെ വെളുപ്പിനെ ആലപ്പുഴയിലെത്താം. അവിടെ നിന്ന് ഒരു മണിക്കൂര്‍ യാത്ര ചെയ്താല്‍ കായംകുളത്തും. എന്നെ കായംകുളം പോലീസിനു കൊടുത്തു നാളെത്തന്നെ നിങ്ങള്‍ക്കു തിരിച്ചു പോരാം.

അങ്ങനെ ഞങ്ങള്‍ ബോട്ടില്‍ കയറി. കുറച്ചു കഴിഞ്ഞപ്പോള്‍ പോലീസുകാര്‍ നല്ല ഉറക്കമായി. ബോട്ട് ഒരിടത്ത് എത്തിയപ്പോള്‍ നാലു വഴിക്കും ബോട്ട് പുറപ്പെടാന്‍ നില്‍ക്കുന്നു. ഞാന്‍ ഇറങ്ങി വൈക്കത്തിനുള്ള ബോട്ടില്‍ കയറി. അവര്‍ ആലപ്പുഴയ്ക്കും ഞാന്‍ വൈക്കത്തിനും പോയി.. ''

'ഒളിവ് ഒളിമങ്ങാതെ' എന്ന പരമ്പരയിലേക്കു വേണ്ടി ആ സംഭവം വിവരിച്ചപ്പോള്‍ അദ്ദേഹം കുസൃതി വിവരിക്കുന്ന കുട്ടിയുടെ ആഹ്ലാദത്തോടെ ചിരിച്ചിരുന്നു. കേട്ടിരുന്ന ഞാനും ചിരിച്ചു. പക്ഷേ പിന്നീട് അതു വായിക്കുമ്പോഴൊക്കെ മനസ്സ് വിഹ്വലമായി. സ്വന്തം ജീവന്‍ വച്ച് എന്തൊരു സാഹസമായിരുന്നു അത്! അന്ന് പോലീസുകാരെ വെട്ടിച്ചുള്ള ആ വരവ് കായംകുളത്തേക്കു തന്നെയായിരുന്നു. ഒളിവില്‍ കഴിഞ്ഞുകൊണ്ടുതന്നെ മധ്യതിരുവിതാംകൂറില്‍ പാര്‍ട്ടിക്കു വേരുകളുണ്ടാക്കി. ഓണാട്ടുകരയില്‍ അദ്ദേഹം കനല്‍ വിതച്ചു. എണ്ണയ്ക്കാട്ട് ശങ്കര നാരായണന്‍ തമ്പിയും തോപ്പില്‍ ഭാസിയും ഒക്കെച്ചേര്‍ന്ന് അത് ആളിക്കത്തിച്ചു. അതിനിടെ 1949ല്‍ നാലു പോലീസുകാരുടെ മരണത്തിനിടയാക്കിയ ശൂരനാട് സംഭവം. മധ്യതിരുവിതാംകൂറില്‍ പോലീസ് തേര്‍വാഴ്ച നടന്നു. പുതുപ്പള്ളി രാഘവനെയും തോപ്പില്‍ ഭാസിയെയും പേരൂര്‍ മാധവന്‍പിള്ളയെയും പിടിക്കാന്‍ സഹായിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ആയിരം രൂപ ഇനാം പ്രഖ്യാപിച്ചു. അക്കാലത്തെ പുതുപ്പള്ളിയുടെ അനുഭവങ്ങളില്‍ ചിലത് ഇങ്ങനെ:

''ഞങ്ങള്‍ ഒളിവിലായി. നൂറനാട് ചാമവിള കേശവപിള്ളയുടെ വീട്ടിലാണു ഞങ്ങള്‍. ഞാനും ഭാസിയും തമ്പിസാറും. പുറത്തേക്കിറങ്ങുന്നതു രാത്രിയില്‍ മാത്രം. മലവിസര്‍ജ്ജനം പോലും അപ്പോഴാണ്. ഒരിക്കല്‍ തമ്പിസാര്‍ രാത്രി പുറത്തുപോയി. തിരിച്ചുവന്നത് ഒരു വലിയ ചക്കയുമായാണ്. എടാ, ചക്കയുടെ മണം കേട്ടപ്പോള്‍ കൊതി തോന്നി കൊണ്ടുവന്നതാണ്. അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ ചക്ക വേഗം മുറിച്ചു ശരിയാക്കി. ചക്കയപ്പവും ഉണ്ടാക്കി. കുഷ്ഠരോഗാശുപത്രിക്കു സമീപമാണ് വീട്. രാത്രി സഖാക്കളെ പല സ്ഥലത്തും കാവല്‍ നിര്‍ത്തിയിട്ടുണ്ട്. റോഡില്‍ ഒരു പോലീസ് വാന്‍ വന്നതായി ഞങ്ങള്‍ക്കു വിവരം കിട്ടി. അപ്പോള്‍ ചക്കയപ്പം അടുപ്പില്‍നിന്ന് ഇറക്കിയിട്ടേയുള്ളൂ. അതു വേഗം തമ്പി സാറിന്റെ ബാഗില്‍ വച്ചു. അതുമായി തമ്പിസാര്‍ ഒരു വഴിക്കും ഞങ്ങള്‍ വേറെ വഴിക്കും ഓടി. അന്നൊക്കെ ഒരു പതിവുണ്ട്. എന്തു കിട്ടിയാലും എല്ലാ സഖാക്കള്‍ക്കും കൊടുത്തിട്ടേ കഴിക്കൂ. എന്‍. ശ്രീധരന്‍, കാര്‍ത്തികേയന്‍ തുടങ്ങിയവരെയൊക്കെ തേടിയാണ് തമ്പി സാര്‍ പോയത്. ഒടുവില്‍ എല്ലാവരും ഒരിമിച്ചപ്പോള്‍ സാര്‍ ബാഗില്‍ നിന്ന് അതുവരെ തൊടാതെ കാത്തുവച്ച ചക്കയപ്പം പുറത്തെടുത്തു. ഞങ്ങള്‍ ആര്‍ത്തിയോടെ പൊതി തുറന്നപ്പോള്‍ പുളിച്ച നാറ്റവും നൂല്‍കെട്ടിയ അപ്പവും.

മറ്റൊരിക്കല്‍ കരുനാഗപ്പള്ളിയില്‍ ഒരു മുസ്‌ലിം സഖാവിന്റെ വീട്ടിലാക്കി ഭാസിയെ. അല്‍പം ദൂരെ മറ്റൊരു വീട്ടില്‍ ഞാനും. ആ മുസ്‌ലിം സഖാവ് ഒരു സാധുവായിരുന്നു. ഭാര്യയും ഒരു കുഞ്ഞുമുണ്ട്. കുഞ്ഞിനു തീരെ സുഖമില്ല. ഒരു മണി അരി പോലുമില്ലാത്ത വീട്. പലരോടും കടം ചോദിച്ചിട്ടും കിട്ടാതെ വന്നപ്പോള്‍ ആ സാധു ആഞ്ഞിലിച്ചക്ക വെട്ടി അതിന്റെ കുരു വറുത്തു പൊടിച്ച് കഞ്ഞിവച്ചാണ് ഭാസിയെ ഊട്ടിയത്. ഒന്നു രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ അയാളുടെ കുഞ്ഞു മരിച്ചു. അമ്മയ്ക്കും അച്ഛനും കരയാന്‍ നിവൃത്തിയില്ല. കരഞ്ഞാല്‍ ആളു കൂടും. അകത്തിരിക്കുന്ന ആളെ കാണും. കരച്ചില്‍ പുറത്തു കേള്‍ക്കാതിരിക്കാന്‍ ഒരു കൈ വായില്‍ തിരുകി ആ അമ്മ കുഞ്ഞിന്റെ ജഡത്തിന് അരികില്‍ ഇരുന്നു. ഞാന്‍ വിവരം അറിഞ്ഞ് അവിടെ ചെന്നു. ഭാസിയും ഞാനും വേഗം അവിടെ നിന്നിറങ്ങി. ഞങ്ങള്‍ ഒരു ഫര്‍ലോങ് പുറത്തായപ്പോള്‍ പിറകില്‍ ഒരു കരച്ചില്‍ കേട്ടു...''

പുതുപ്പള്ളിയും പേരൂര്‍ മാധവന്‍ പിള്ളയും അറസ്റ്റിലായ സംഭവവും അദ്ദേഹം വലിയ തമാശ പോലെയാണ് പറഞ്ഞത്. 1950 സെപ്റ്റംബര്‍ രണ്ടിന് രണ്ടു പേരും വള്ളികുന്നത്തെത്തി. രാത്രി ചെലവഴിക്കുന്നതിന് വൈക്കത്ത് ഉമ്മിണിയുടെ എണ്ണയ്ക്കാട്ടു തറയില്‍ വീടു കണ്ടു പിടിച്ചു. ഉമ്മിണിയുടെ പട്ടാളക്കാരനായ മകന്‍ അവധിക്കു വന്നിരുന്നു. ആ വീട്ടില്‍ ആ രാത്രിയും അടുത്ത പകലും ചെലവഴിക്കാനായിരുന്നു തീരുമാനം. ഉമ്മിണി മുമ്പ് മാധവന്‍പിള്ളയുടെ വീട്ടില്‍ ജോലിക്കാരനായിരുന്നു. അതുകൊണ്ട് മാധവന്‍പിള്ള ഉമ്മിണിയെ വിശ്വസിച്ചു. ഉമ്മിണിക്കാണെങ്കില്‍ മാധവന്‍ പിള്ളയെ പിടിച്ചു കൊടുത്താല്‍ ആയിരം രൂപ കിട്ടുമെന്ന് അറിയാം. അച്ഛനും മകനും കൂടി ആലോചിച്ചു. മകന്‍ കായംകുളത്തുപോയി പോലീസ് ഇന്‍സ്‌പെക്ടര്‍ വേലുക്കുട്ടി നായരെ വിവരമറിയിച്ചു. വീട്ടിലേക്കുള്ള വഴി കാണിച്ചു കൊടുത്തു.

''ഉമ്മിണിയുടെ പുരയ്ക്കു രണ്ടു മുറിയും വടക്കേതായി ചെറ്റ കുത്തിയ അടുക്കളയുമാണ് ഉണ്ടായിരുന്നത്. സെപ്റ്റംബര്‍ മൂന്നാം തീയതി ഉച്ചയ്ക്ക് വേലുക്കുട്ടി നായരുടെ നേതൃത്വത്തില്‍ മുപ്പതോളം പോലീസുകാരും ഏതാനും ഗുണ്ടകളും ചേര്‍ന്നു ഞങ്ങളിരുന്ന വീടു വളഞ്ഞു. ഞങ്ങള്‍ മയക്കത്തിലായിരുന്നു. ബഹളം കേട്ടു ഞങ്ങള്‍ എഴുന്നേറ്റു. സ.മാധവന്‍പിള്ളയുടെ കയ്യില്‍ ഒരു നല്ല കാശങ്കമ്പും ഒരു പേനാക്കത്തിയും എന്റെ കയ്യില്‍ ഒരു പേനാക്കത്തിയും ഒരു പുസ്തകവും. ഇത്രയുമായിരുന്നു ഞങ്ങളുടെ ആയുധങ്ങള്‍. ഇന്‍സ്‌പെക്ടര്‍ വാതില്‍ തള്ളിത്തുറന്നു കൈത്തോക്കും നീട്ടിപ്പിടിച്ചു കൊണ്ടു മുറിക്കകത്തേക്ക് ഇത്തിരി കയറി അലറി. സ.മാധവന്‍പിള്ളയുടെ ആദ്യത്തെ അടി ഇന്‍സ്‌പെക്ടറുടെ കയ്യുടെ മണിക്കൊട്ടയ്ക്കുതന്നെ കൊണ്ടു. റിവോള്‍വര്‍ താഴെ വീണു. ഞാനും ഒരു പോലീസുകാരനും റിവോള്‍വറിനു വേണ്ടി പിടിച്ചു. പോലീസുകാരനു കിട്ടി. റിവോള്‍വര്‍ എനിക്കു കിട്ടിയിരുന്നുവെങ്കില്‍ അതില്‍ നിന്നുള്ള ഓരോ വെടിക്കും ഓരോ പാവപ്പെട്ട പോലീസുകാരന്‍ നിലത്തു വീണു പിടയ്ക്കുമായിരുന്നു. ബാംഗ്ലൂരില്‍ വച്ചു ഞാന്‍ നന്നായി വെടിവയ്പു പരിശീലിച്ചിരുന്നു. ഓരോ ഉണ്ടയും ലക്ഷ്യത്തില്‍ കൊള്ളിക്കാന്‍ എനിക്കു കഴിയുമായിരുന്നു.''

പോലീസുകാര്‍ ഉലക്കയ്ക്കടിച്ചു വീഴ്ത്തിയാണ് പുതുപ്പള്ളിയെ കീഴ്‌പ്പെടുത്തിയത്. മാധവന്‍പിള്ളയെയും പുതുപ്പള്ളിയെയും കന്നുകാലിക്കയറിട്ടു വരിഞ്ഞു മുറുക്കി കെട്ടി പോതുറോഡിലൂടെ എടുത്തു കൊണ്ടു പോയി. ഇന്‍സ്‌പെക്ടര്‍ റിവോള്‍വര്‍ പിടിച്ചു മുമ്പേ നടന്നു. അതൊരു ഘോഷയാത്ര തന്നെയായിരുന്നു. പിന്നീട് ലോറിയില്‍ കയറ്റി സ്‌റ്റേഷനിലേക്കു കൊണ്ടുപോയി. ഓച്ചിറ വരെയുള്ള റോഡിന്റെ ഇരുവശത്തും നാട്ടുകാര്‍ തടിച്ചു കൂടി. ആള്‍ക്കൂട്ടം കണ്ടിടത്തൊക്കെ അവരെ പ്രദര്‍ശിപ്പിച്ചു. പിന്നീടു ലോക്കപ്പില്‍ മൃഗീയമായ മര്‍ദ്ദനമുണ്ടായി.

അക്കാലത്തെ പുതുപ്പള്ളിയപ്പൂപ്പന്റെ ചിത്രം കാണേണ്ടതാണ്. കോതിയൊതുക്കിയ മുടിയും ആഹ്ലാദവും കൂസലില്ലായ്മയും നിറഞ്ഞ വിടര്‍ന്ന കണ്ണുകളും. പേരൂര്‍ മാധവന്‍പിള്ളയൊടൊപ്പം പോലീസ് സ്‌റ്റേഷനു മുമ്പില്‍ നിര്‍ത്തിയെടുത്ത ഒരു ഫോട്ടോയുണ്ടായിരുന്നു അദ്ദേഹത്തിന്റെ വീട്ടില്‍. പോലീസുകാരുടെ മര്‍ദ്ദനത്തില്‍ അദ്ദേഹത്തിന്റെ മുണ്ടു പോയി. അപ്പോള്‍ പോലീസുകാരിലൊരാള്‍ തൊപ്പി തലയില്‍ മുറുക്കിവയ്ക്കാന്‍ അകത്തു ചുരുട്ടി വച്ചിരുന്ന തോര്‍ത്ത് അദ്ദേഹത്തിനു നാണം മറയ്ക്കാന്‍ നല്‍കി. ''അയാളതു തന്നില്ലായിരുന്നെങ്കില്‍ ഞാന്‍ പിറന്ന പടിയേ നിന്നു കൊടുത്തേനെ. എനിക്കുണ്ടോ വല്ല നാണവും. അതറിയാവുന്നതുകൊണ്ട് തന്നതാ... '' എന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. സഹപ്രവര്‍ത്തകനായിരുന്ന ചേലക്കോട്ടേത്തു കുഞ്ഞുരാമനെക്കുറിച്ചു പറഞ്ഞപ്പോള്‍ സഖാവ് പുതുപ്പള്ളി പറഞ്ഞു: അവനു കൊണ്ട ഇടി ഒരു ആനയ്ക്കു കൊണ്ടിരുന്നെങ്കില്‍ അതു ചത്തുപോയേനെ എന്ന്. പിന്നീട് സഖാവ് ചേലക്കോട്ടേത്തിനെ കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: പുതുപ്പള്ളിക്കു കൊണ്ട ഇടി ഒരു തേക്കിനു കൊണ്ടിരുന്നെങ്കില്‍ അതുനിന്ന നിലയില്‍ ഉണങ്ങിയേനെ!

കേസുകള്‍ കഴിഞ്ഞു പുറത്തിറങ്ങിയപ്പോഴായിരുന്നു വിവാഹം. വധു ശാന്തമ്മ. ഇത്ര പൊരുത്തമുള്ള ദമ്പതികളെ ഞാന്‍ അധികം കണ്ടിട്ടില്ല. അവരിലാര്‍ക്കാണ് കൂടുതല്‍ നന്‍മ എന്നു കണ്ടുപിടിക്കാന്‍ പ്രയാസമായിരുന്നു. ജീവിതം സമൂഹത്തിന് ഉതകണം എന്നു വിശ്വസിച്ചു ജീവിച്ച ഒരു ചെറുപ്പക്കാരി. ആഭരണങ്ങളും ആഡംബരങ്ങളും ചെറുപ്പത്തിലേ ഉപേക്ഷിച്ചു. അധ്യാപികയായിരുന്നു. അതെക്കുറിച്ച് അദ്ദേഹം പറഞ്ഞു: ''പാര്‍ട്ടിയുടെ ലോക്കല്‍ കമ്മിറ്റിയിലുണ്ടായിരുന്ന സഖാവ് സുകുമാരന്റെ പെങ്ങളാണു ശാന്തമ്മ. ശ്രീനാരായണ ഗുരുദേവന്‍ വന്നു താമസിച്ചിട്ടുള്ള വാരണപ്പിള്ളി കുടുംബത്തിലെ അംഗമാണ്. എം.എന്‍.ഗോവിന്ദന്‍നായരാണ് ഇങ്ങനെയൊരു ആലോചന കൊണ്ടുവന്നത്. എല്ലാ ഭാഗത്തുനിന്നും എതിര്‍പ്പുണ്ടായി. നായര്‍ ഈഴവത്തിയെ കല്യാണം കഴിച്ചാല്‍ എങ്ങനെ പന്തിയിലിരുത്തുമെന്ന് എന്റെ ബന്ധുക്കള്‍ ചോദിച്ചു. എന്നെപ്പോലെ ഒന്നുമില്ലാത്തവനെ കല്യാണം കഴിച്ചാല്‍ എങ്ങനെ കഴിഞ്ഞുകൂടുമെന്ന് അവളുടെ ബന്ധുക്കളും. ഏതായാലും പാര്‍ട്ടിയുടെ താല്‍പര്യപ്രകാരം കല്യാണം നടന്നു. ''

ഒരു വാടകവീടു സംഘടിപ്പിക്കാന്‍ പോലും നവദമ്പതികള്‍ വളരെ ബുദ്ധിമുട്ടി. അന്ന് രണ്ടു പേരും പാര്‍ട്ടിയില്‍ സജീവമായുണ്ടായിരുന്നു. പക്ഷേ അന്നും അധികാരത്തിന്റെ നേതൃനിരയില്‍ അദ്ദേഹത്തെ ആരും കണ്ടില്ലല്ലോ. ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു:
''ഇല്ല. ഞാനെന്നും പിന്നണിയിലായിരുന്നു. ആരുടെയെങ്കിലും പിറകെ സ്ഥാനമാനങ്ങള്‍ക്കോ കാശിനോ വേണ്ടി ഞാന്‍ പോയിട്ടില്ല. 1964ല്‍ മദ്രാസില്‍ സോവിയറ്റ് സമീക്ഷയുടെ എഡിറ്ററായി. പിള്ളേര്‍ക്കു പഠിക്കാന്‍ കാശുണ്ടാക്കാന്‍. പക്ഷേ അവിടെയും നിന്നില്ല. ആ ജോലി ഏഴു തവണ രാജി വച്ചു. ആറു തവണ തിരിച്ചെടുത്തു. ഏഴാമത്തെ തവണ ഞാനിങ്ങു പോന്നു.'' രാജിയുടെ കാരണമോ? -'' പുതുപ്പള്ളിയില്‍ മൂന്നുനാലു തോടുകളും പാലങ്ങളുമുണ്ട്. മുണ്ടുടുത്തു നടക്കുന്നതാണ് അവിടെ സൗകര്യം. മദ്രാസില്‍ ചെന്നതിനുശേഷം പാന്റ്‌സിടാന്‍ എനിക്കു തോന്നിയില്ല. പിന്നെ മേലധികാരി ഓരോ തവണയും ഓരോ സ്ഥലത്തു പോകുമ്പോള്‍ സീ ഓഫ് ചെയ്യണം, റിസീവ് ചെയ്യണം. അതിനും പോയിട്ടില്ല. അവനൊക്കെ അധികാരം കിട്ടിയതില്‍പ്പിന്നെ മുളച്ചുപൊന്തിയവരാണ്. ഞാനൊക്കെ അതുണ്ടാക്കാന്‍ പാടുപെട്ടവനും.''

''അതു കഴിഞ്ഞു തിരിച്ചു വന്നപ്പോഴേക്കു പാര്‍ട്ടി പിളര്‍ന്നു. പിന്നെ പഴയ ഉല്‍സാഹം തോന്നിയില്ല. എങ്കിലും പാര്‍ട്ടിക്ക് സജീവ പ്രവര്‍ത്തനത്തിലേക്കു വരാന്‍ താല്‍പര്യമുണ്ടെന്ന് എഴുതിയിരുന്നു. അപ്പോള്‍ പാര്‍ട്ടി തിരിച്ചു ചോദിച്ചത് എന്തിന് എഡിറ്റര്‍ ഉദ്യോഗം രാജിവച്ചു എന്നാണ്. എനിക്കു ജീവിക്കാന്‍ നാലു കാശുണ്ടാക്കാന്‍ പാര്‍ട്ടിയുടെ ഔദാര്യം വേണ്ടെന്നു തീരുമാനിച്ചു. അങ്ങനെയാണു പുസ്തകമെഴുത്തു തുടങ്ങിയത്. ''

അച്ഛനെ എപ്പോഴും ഒളിവുജീവിതത്തിന്റെ ഓര്‍മകള്‍ പിന്തുടര്‍ന്നിരുന്നു എന്നതാണു തിരുവനന്തപുരം എസ്.ബി.ഐയില്‍ ഉദ്യോഗസ്ഥയായ മകള്‍ ഷീലാ രാഹുലന്റെ മായാത്ത ഓര്‍മ. ഉറങ്ങുന്നതെപ്പോഴും വാതിലിനു നേരെ തിരിഞ്ഞാണ്. ഭിത്തിക്കു നേരെ തിരിഞ്ഞു കിടന്നാല്‍ അച്ഛന് ഉറങ്ങാന്‍ സാധിച്ചിരുന്നില്ല. ഉറക്കത്തില്‍നിന്നു വിളിച്ചുണര്‍ത്തിയാല്‍ ഞെട്ടി ചാടിയെഴുന്നേറ്റു പരിഭ്രമത്തോടെ നോക്കുമായിരുന്നു എന്നു ഷീലയുടെ വാക്കുകള്‍.

പുസ്തകങ്ങളോടുള്ള അദ്ദേഹത്തിന്റെ പ്രേമം പ്രസിദ്ധമായിരുന്നു. ഒളിവുകാലത്ത് 'കയ്യിലൊരു പുസ്തകവുമായി ഒരാള്‍ നടന്നു പോകുന്നതു കണ്ടാല്‍ അറസ്റ്റ് ചെയ്യുക, അതു പുതുപ്പള്ളി രാഘവനായിരിക്കും ' എന്നു പോലീസുകാര്‍ക്കു നിര്‍ദ്ദേശമുണ്ടായിരുന്നത്രേ. ഒടുവില്‍ പിടിക്കപ്പെടുമ്പോഴും അദ്ദേഹത്തിന്റെ കയ്യില്‍ ഒരു പുസ്തകമുണ്ടായിരുന്നു. ബൃഹത്തായ ഗ്രന്ഥശേഖരമായിരുന്നു അദ്ദേഹത്തിന്റെ യഥാര്‍ഥ സമ്പാദ്യം. വായിക്കുന്നതെല്ലാം ഒപ്പിയെടുക്കാന്‍ സാധിച്ചിരുന്നു. അസാധ്യമായ ഓര്‍മ ശക്തിയുണ്ടായിരുന്നു. മക്കളുടെ പഠിത്തച്ചെലവുകള്‍ക്കും അവരുടെ വിവാഹാവശ്യങ്ങള്‍ക്കുമെല്ലാം അദ്ദേഹം പണം കണ്ടെത്തിയത് പുസ്തകങ്ങള്‍ വിവര്‍ത്തനം ചെയ്തും അവയുടെ കോപ്പിറൈറ്റ് നിസ്സാരവിലയ്ക്കു വിറ്റിട്ടുമാണ്. അവസാനകാലത്ത്, പണത്തിന് ആവശ്യം വന്നപ്പോള്‍ തന്റെ പുസ്തകശേഖരം ഇരുപത്തയ്യായിരം രൂപയ്ക്ക് ഗുരു നിത്യചൈതന്യ യതിയുടെ ഫേണ്‍ഹില്‍ ഗുരുകുലത്തിന് വിറ്റു എന്ന വാര്‍ത്തയ്ക്കു വലിയ പ്രചാരമുണ്ടായി. പക്ഷേ, ഷീലയ്ക്കു പറയാനുള്ള കഥ മറ്റൊന്നാണ് :

''നിത്യചൈതന്യ യതി ഞങ്ങളുടെ അമ്മയുടെ ബന്ധുവായിരുന്നു. ഞാന്‍ ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണെന്നാണ് ഓര്‍മ, അദ്ദേഹം പുതുപ്പള്ളിയിലെ ഞങ്ങളുടെ വീട്ടില്‍ വന്നു. കായല്‍ത്തീരത്തിരുന്ന് റാന്തല്‍ വെളിച്ചത്തില്‍ അദ്ദേഹം അച്ഛനോടു സംസാരിച്ചത് എനിക്കിപ്പോഴും ഓര്‍മയുണ്ട്. സംഭാഷണത്തിനിടയില്‍ ഭഗവദ്ഗീത കടന്നുവന്നു. ഗീതയുടെ പരിഭാഷ എന്റെ കയ്യിലുണ്ട്, നോക്കി സംശയം തീര്‍ക്കാം എന്ന് അച്ഛന്‍ പറഞ്ഞപ്പോള്‍ അദ്ദേഹം ചോദിച്ചു, ഏതു പരിഭാഷയാണുള്ളത്? ഏതു പരിഭാഷ വേണം എന്ന് അച്ഛന്‍ തിരിച്ചു ചോദിച്ചു. പിന്നീട് അച്ഛന്‍ പുസ്തകമെടുക്കാന്‍ അകത്തേക്കു കയറിയപ്പോള്‍ യതി പിന്തുടര്‍ന്നു. അച്ഛന്റെ കയ്യിലുള്ള പുസ്തകശേഖരം കണ്ട് അദ്ദേഹം അദ്ഭുതപ്പെട്ടു. അതുവരെ അച്ഛനെക്കുറിച്ച് ഏതോ വിപ്ലവകാരി എന്നു മാത്രമേ യതി വിചാരിച്ചിരുന്നുള്ളൂ. നിങ്ങള്‍ ഈ പുസ്തകമെല്ലാം വായിച്ചിട്ടുണ്ടോ എന്നു യതി ചോദിച്ചു. ഇവിടെയുള്ള എല്ലാ പുസ്തകവും ഞാന്‍ വായിച്ചിട്ടുണ്ടെന്ന് അച്ഛന്‍ പറഞ്ഞു. ഇതെല്ലാം വായിച്ചിട്ടും നിങ്ങള്‍ വിപ്ലവകാരിയായോ എന്ന് അദ്ദേഹം ചോദിച്ചു. വായിച്ചതുകൊണ്ടാണ് വിപ്ലവകാരിയായത്, ഇല്ലായിരുന്നെങ്കില്‍ നിങ്ങളെപ്പോലെ കാവിയും പുതച്ചു നടന്നേനെ എന്ന് അച്ഛന്‍ പറഞ്ഞു. അതിനുശേഷം യതിക്ക് അച്ഛനുമായി നല്ല അടുപ്പമുണ്ടായി. നിരന്തരം കത്തെഴുതുകയും ഇടയ്ക്കിടെ വീട്ടില്‍ വരികയും ചെയ്തു. യതി രാത്രി കൊല്ലത്തു തങ്ങുന്ന ദിവസങ്ങളില്‍ വലിയ മുതലാളിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ അദ്ദേഹത്തെ അതിഥിയായി ക്ഷണിക്കാനെത്തിയിരുന്നു. അന്നൊക്കെ അദ്ദേഹം പറയും, എനിക്കു കഞ്ഞിയും ചേമ്പു കറിയും വേണം. അതിവിടെ ശാന്ത ഉണ്ടാക്കിത്തരും. ഞാന്‍ പുതുപ്പള്ളി രാഘവന്റെ കൂടെ താമസിച്ചോളാം. അദ്ദേഹത്തെ മറ്റെല്ലാവരും സ്വാമി എന്നു വിളിക്കുമ്പോഴും ഞാന്‍ സ്വാമിയപ്പൂപ്പന്‍ എന്നാണു വിളിച്ചിരുന്നത്. ഞാന്‍ അദ്ദേഹത്തിനു നിരന്തരം കത്തെഴുതിയിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും അദ്ദേഹം എനിക്കയച്ച കത്തുകള്‍ പിന്നീട് 'അപ്പൂപ്പന്റെ കത്തുകള്‍' എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വീട്ടില്‍ വരുമ്പോഴെല്ലാം അച്ഛനോട് ഈ പുസ്തകങ്ങളൊക്കെ നിങ്ങളെന്തു ചെയ്യാന്‍ പോകുന്നു, നിങ്ങളുടെ കാലശേഷം ഇതൊക്കെ എന്താകും, വല്ല ലൈബ്രറിക്കും കൊടുത്തു കൂടേ എന്ന് അദ്ദേഹം ചോദിച്ചുകൊണ്ടേയിരുന്നു. ഒരിക്കല്‍ അച്ഛന്‍ പറഞ്ഞു, ആരെങ്കിലും ഒരു പത്തിരുപത്തയ്യായിരം രൂപ തന്നെങ്കില്‍ കൊടുക്കാമായിരുന്നു. അതു വെറും തമാശയായിരുന്നെന്ന് എന്റെ അച്ഛനെ അറിയുന്നവര്‍ക്കറിയാം. കാരണം ആ പുസ്തകങ്ങളില്ലെങ്കില്‍ പുതുപ്പള്ളി രാഘവനില്ല. എന്റെ മൂത്ത മകനെ പ്രസവിച്ച കാലത്ത് ഞങ്ങള്‍ക്ക് ഒരു വലിയ ബുദ്ധിമുട്ടുണ്ടായി. അക്കാലത്ത് യതി രണ്ടു മൂന്നു ദിവസം കൂടുമ്പോള്‍ വീട്ടില്‍ വന്നുപോകുമായിരുന്നു. ഒരു ദിവസം അതിരാവിലെ അദ്ദേഹം ഒരു ലോറിയുമായി വന്നു. അവിടെ നിന്ന ശോഭയുടെ കയ്യില്‍ ഒരു ചെക്കും കൊടുത്തു. എന്താണു സംഭവിക്കുന്നത് എന്നു പോലും മനസ്സിലാക്കാന്‍ സമയം കിട്ടിയില്ല. അത്രയുമായപ്പോള്‍ അച്ഛന് എതിര്‍ക്കാന്‍ സാധിച്ചില്ല. പിന്നെ അച്ഛന്‍ പറഞ്ഞു, ഈ ഷെല്‍ഫുകളും കൂടി കൊണ്ടുപോയ്‌ക്കോ. പിറ്റേ ദിവസം ഈസ്റ്റ് വെസ്റ്റ് യൂണിവേഴ്‌സിറ്റി ലൈബ്രറിയുടെ ഉദ്ഘാടനം നിശ്ചയിച്ചിരിക്കുകയായിരുന്നു എന്ന് അച്ഛന് അറിയാമായിരുന്നു. ആ ലൈബ്രറിക്ക് പുസ്തകം വേണ്ടിയിരുന്നു. പക്ഷേ, പുസ്തകം പോയതിനേക്കാള്‍ അച്ഛനെയും എന്നെയും വേദനിപ്പിച്ചത് മറ്റൊന്നാണ് - ആ സംഭവത്തിനുശേഷം യതി ഒരിക്കലും അച്ഛനെ കാണുകയോ കത്തെഴുതുകയോ ചെയ്തില്ല. എന്റെ അമ്മയും സഹോദരിയും അദ്ദേഹത്തിന് ഒരു കത്തയച്ചിരുന്നു. 'പുതുപ്പള്ളിയെ സാമ്പത്തികമായി സഹായിക്കാന്‍ ശ്രമിക്കുകയായിരുന്നു' എന്നായിരുന്നു അദ്ദേഹത്തിന്റെ ഒഴുക്കന്‍ മറുപടി. അത്രയേറെ സ്‌നേഹിക്കുകയും വിശ്വസിക്കുകയും ചെയ്ത ഒരാളില്‍ നിന്ന് അത്തരത്തിലുള്ള പെരുമാറ്റമുണ്ടായതിന്റെ മുറിവ് ഇന്നും ഞങ്ങളുടെ മനസ്സിലുണ്ട്. അതുകൊണ്ട് പുതുപ്പള്ളി രാഘവന്‍ പണമുണ്ടാക്കാന്‍ പുസ്തകം വിറ്റതല്ല. അദ്ദേഹത്തിന്റെ നന്‍മയെ കരുവാക്കി അത് കവര്‍ന്നെടുക്കപ്പെടുക്കപ്പെടുകയായിരുന്നു.''- ഷീല പറഞ്ഞു.

അപ്പോള്‍, ഈ ലേഖനത്തിനു നീളം കൂടുമെങ്കില്‍പ്പോലും, ഒരു സംഭവം കൂടി ഓര്‍ക്കേണ്ടിവരും. സഖാവ് പി.ആര്‍.വാസുവിന്റെ വാക്കുകള്‍. ജനയുഗം പത്രത്തിനു സ്വന്തമായി പ്രസും സ്ഥലവും ഉണ്ടാക്കാന്‍ 1955ല്‍ നടത്തിയ ഫണ്ടു പിരിവ്. ആറാട്ടുപുഴ ലോക്കല്‍ കമ്മിറ്റി കൂടി. സഖാവ് പുതുപ്പള്ളിയായിയിരുന്നു മേല്‍ക്കമ്മിറ്റിയുടെ പ്രതിനിധി. മുന്നൂറു രൂപയാണു നിശ്ചയിച്ച വിഹിതം എന്ന് അദ്ദേഹം അറിയിച്ചു. അതു കേട്ട് എല്‍.സി സെക്രട്ടറിയായ പി.ആര്‍.വാസു സ്തബ്ധനായി. പക്ഷേ പുതുപ്പള്ളി അദ്ദേഹത്തോടു പറഞ്ഞു, ഫണ്ട് പിരിവ് സാമ്പത്തികാവശ്യത്തിനു വേണ്ടി മാത്രമല്ല. ഇതിന്റെ പേരില്‍ നമുക്ക് ഓരോ വീട്ടിലും കയറാം, നമ്മുടെ രാഷ്ട്രീയം ചര്‍ച്ച ചെയ്യാം. രാഷ്ട്രീയമായി നമ്മളോടു യോജിപ്പില്ലാത്തവര്‍ക്കു പോലും മറ്റു പ്രശ്‌നങ്ങളുണ്ടാകും. അതൊക്കെ മനസ്സിലാക്കാനും പരിഹരിച്ചു കൊടുക്കാനും സാധിക്കും. അതുകൊണ്ട് ഈ വെല്ലുവിളി ഏറ്റെടുക്കുക.

ഒരാഴ്ച കൊണ്ടു പിരിവു പൂര്‍ത്തിയാക്കി. പക്ഷേ ഇരുനൂറു രൂപയേ കിട്ടിയുള്ളൂ. അപ്പോള്‍ വിദേശത്തേക്ക് തവളക്കാല്‍ കയറ്റുമതി ചെയ്യാന്‍ തുടങ്ങിയതായി അറിഞ്ഞു. ജീവനുള്ള തവളയ്ക്ക് എട്ടു കാശു വില കിട്ടും. ഒരു രൂപ കിട്ടണമെങ്കില്‍ 57 തവളയെ ജീവനോടെ പിടിക്കണം. എല്‍.സി. കൂടി തവളയെ പിടിക്കാന്‍ തീരുമാനിച്ചു. അതിന്റെ പൈസ ഫണ്ടില്‍ ചേര്‍ത്തു. അപ്പോഴേക്ക് കച്ചവടക്കാരന്‍ തവളയെടുപ്പു നിര്‍ത്തി. അപ്പോള്‍ എല്‍.സി കൂടി ഓല മെടഞ്ഞു പൈസയുണ്ടാക്കാന്‍ തീരുമാനിച്ചു. കുടികിടപ്പുകാരോട് ഓരോ മടല്‍ ഓലയാണ് ചോദിച്ചത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ തെങ്ങില്‍ കയറി ഓല വെട്ടി. അവര്‍ തന്നെ വെളളത്തിലിട്ടു. സ്ത്രീ സഖാക്കള്‍ മെടഞ്ഞ് ഉണക്കി അടുക്കി വച്ചു. ഓല വാങ്ങാന്‍ വരുന്നവരോട് മേച്ചില്‍ ജോലിയുടെ കരാറെടുത്തു. പ്രവര്‍ത്തകര്‍ എല്ലാവരും കൂടി പുര മേഞ്ഞു കൊടുക്കും, കൂലി വാങ്ങും.

അങ്ങനെ തുക അഞ്ഞൂറായി. അപ്പോള്‍ വിഹിതം ഇരട്ടിയാക്കാന്‍ തീരുമാനിച്ചു. പിരിവു കാലാവധി ഒരു മാസം കൂടി നീട്ടി. കടലില്‍ കമ്പവലയിട്ടു മല്‍സ്യം പിടിക്കാന്‍ തീരുമാനിച്ചു. അപ്പോള്‍ കടലില്‍ കൊടി കെട്ടിയ വള്ളമിറക്കിയാല്‍ കടലമ്മ കോപിക്കും, കടലു കരിയും എന്നാണു പഴമക്കാര്‍ പറയുന്നതെന്ന് വാദമുണ്ടായി. അന്നു പുതുപ്പള്ളി രാഘവന്‍ പറഞ്ഞു-എടാ ഉവ്വേ, എന്റെ വള്ളം ചെങ്കൊടീം കെട്ടി കടലില്‍ ഇറക്കാന്‍ പോകുകയാണ്.. ഒടുവില്‍ പിരിവു കഴിഞ്ഞു. ആകെ 714 രൂപ 14 ചക്രം പിരിഞ്ഞു. ഉപരികമ്മിറ്റി അംഗമായി ചടങ്ങില്‍ പങ്കെടുത്ത പുതുപ്പള്ളി പറഞ്ഞു : ആറാട്ടുപുഴ വില്ലേജിലെ ഈ ഫണ്ടു പിരിവ് സ്മരണീയമാണ്. പണി എടുക്കുന്നവന്റെ ഐക്യം ഇവിടെ ഉയര്‍ന്നു കാണുന്നു. അതു ചരിത്രം സൃഷ്ടിക്കും. ''

രണ്ടു മുറിക്കടയില്‍ നിന്നു ജനയുഗം പത്രം കൊല്ലം കടപ്പാക്കടയില്‍ പുതിയ വളപ്പിലേക്കു മാറി. പക്ഷേ, പാര്‍ട്ടിക്കു വേണ്ടി പണം പിരിക്കാന്‍ അറിയുമായിരുന്ന സഖാവിന് സ്വന്തം ആവശ്യങ്ങള്‍ക്കു വേണ്ടി വല്ലാതെ കഷ്ടപ്പെടേണ്ടി വന്നു. സ്വാതന്ത്ര്യസമര പെന്‍ഷന് അപേക്ഷിക്കാന്‍ അച്ഛന്‍ ആദ്യമൊന്നും തയാറായിരുന്നില്ല എന്നു ഷീല ഓര്‍ക്കുന്നു. ''ഒടുവില്‍ പലരും ചേര്‍ന്ന് ഒരുപാടു നിര്‍ബന്ധിച്ചപ്പോഴാണ് അതു വാങ്ങിയത്. പക്ഷേ അവസാനകാലത്ത് അച്ഛന്റെ ചികില്‍സാച്ചെലവുകള്‍ക്കും മറ്റുമായി ആ പണം വളരെയേറെ ഉപകരിച്ചു എന്നതാണു സത്യം'.

പഴയ ത്യാഗങ്ങളുടെ കണക്കു പറഞ്ഞു വിഹിതം കൈപ്പറ്റാന്‍ അദ്ദേഹം ഒരു നേതാവിന്റെ മുമ്പിലും കൈ നീട്ടി നിന്നില്ല. മഴക്കാലത്ത് പാടത്ത് വെള്ളം കയറുമ്പോള്‍ പുതുപ്പള്ളിയുടെ വീട്ടിലേക്കുള്ള വഴിയും മുങ്ങിയിരുന്നു. മഴക്കാലത്ത് ആസ്ത്മ അധികരിക്കും. അവശനാകുമ്പോള്‍ അദ്ദേഹത്തെ കസേരയില്‍ നാലഞ്ചു പേര്‍ ചേര്‍ന്നു പൊക്കിയെടുത്താണ് മെയിന്‍ റോഡില്‍ എത്തിച്ചിരുന്നത്. ആസ്ത്മയുണ്ടാക്കിയ പോലീസ് മര്‍ദ്ദനങ്ങള്‍ക്കു പ്രായശ്ചിത്തം പോലെ, കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭരണകാലത്തുതന്നെയാണ് പുതുപ്പള്ളിയുടെ വീട്ടിലേക്കു മാത്രമായി ഒരു റോഡ് പണിതു കിട്ടിയത്. പ്രധാനമന്ത്രി നരസിംഹറാവുവിന്റെ ഫണ്ടില്‍ നിന്നു പഞ്ചായത്തിന് അനുവദിച്ച സ്‌പെഷല്‍ ഫണ്ട് ഉപയോഗിച്ച് പാടശേഖരത്തില്‍ ഓരു കയറുന്നതു തടയാന്‍ ചീപ്പും ബണ്ടും നിര്‍മിക്കാനെന്ന പേരില്‍ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.രാജഗോപാല്‍ മുന്‍കയ്യെടുത്തു പണിതത്.

''കൊല്ലത്തുനിന്ന് പുതുപ്പള്ളിയിലേക്കുള്ള ഞങ്ങളുടെ കുടിമാറ്റം അച്ഛന്റെ ജീവിതത്തെ അമ്പേ മാറ്റി മറിച്ചു കളഞ്ഞു. സുഹൃത്തുക്കളുടെയും തിരക്കുകളുടെയും നടുവില്‍ നിന്ന് പെട്ടെന്ന് ഏകാന്തതയുടെ തടവറയില്‍ ആയതുമാതിരിയായി. ഞങ്ങള്‍ രണ്ടുപേരും വിവാഹം കഴിഞ്ഞു രണ്ടു സ്ഥലങ്ങളിലായി. സുഹൃത്തുക്കളുടെ വരവു കുറഞ്ഞു. വീട്ടില്‍ അച്ഛനും അമ്മച്ചിയും തനിച്ചായി. കൂട്ടിനു കുറേ അസുഖങ്ങളും വേദനിക്കുന്ന കുറേ ഓര്‍മ്മകളും. അച്ഛന്റെ ഭാഷയില്‍ പറഞ്ഞാല്‍ ശാന്തയ്ക്കു ഞാനും എനിക്കു ശാന്തയും മാത്രമായി. വല്ലപ്പോഴും വിരുന്നുകാരായ ചെല്ലുന്ന ഞങ്ങളും അപൂര്‍വമായി വരാറുള്ള സുഹൃത്തുക്കളും മാത്രമായി അച്ഛന്റെയും അമ്മച്ചിയുടെയും സന്തോഷത്തിന് വക''- എന്നാണ് രണ്ടാമത്തെ മകള്‍ ശോഭയുടെ ഓര്‍മക്കുറിപ്പുകളില്‍.

ശാന്തമ്മ ടീച്ചറിന്റെ സഹോദരിയുടെ മകളായിരുന്നു ശോഭ. ശോഭയുടെ പിതാവ് കശ്മീരില്‍ സൈനികനായിരുന്നു. കശ്മീരില്‍വച്ചാണു ശോഭ ജനിച്ചതും പെറ്റമ്മ മരിച്ചതും. ആ കൈക്കുഞ്ഞു പിന്നീടു വളര്‍ന്നത് ശാന്തമ്മ ടീച്ചറിന്റെയും പുതുപ്പള്ളിയുടെയും സംരക്ഷണയിലാണ്. അതിനുശേഷം, തന്റെ എല്ലാ പുസ്തകങ്ങളിലും പുതുപ്പള്ളിയപ്പൂപ്പന്‍ രണ്ടു മക്കള്‍ എന്നേ എഴുതിയിട്ടുള്ളൂ.

''ഒരിക്കല്‍ ഞങ്ങള്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഒരു ടീച്ചര്‍ മറ്റൊരു ടീച്ചറിനോടു പറഞ്ഞു, ശോഭയുടെ അമ്മ മരിച്ചു പോയി എന്ന്. ഇതു ശോഭ കേട്ടു. അവള്‍ കരഞ്ഞുകൊണ്ട് എന്റെ അടുത്ത് ഓടിവന്നു, ചേച്ചീ, നമ്മുടെ അമ്മ മരിച്ചു പോയി. വേഗം വീട്ടില്‍ പോകാം. ഞങ്ങള്‍ കരഞ്ഞു കൊണ്ടു വീട്ടിലെത്തുമ്പോള്‍ കണ്ടത് അമ്മ ജോലി ചെയ്യുന്നതാണ്. അന്നാണ് ഞാന്‍ പോലും മനസ്സിലാക്കിയത് അവളുടെ അച്ഛനമ്മമാര്‍ വേറെയാണെന്ന്.'' - ഷീല പറഞ്ഞു.

അദ്ദേഹത്തിന്റെ ശതാഭിഷേക സമയത്ത് ഒരു അഭിമുഖം തയാറാക്കാന്‍ ഞാനാണ് നിയോഗിക്കപ്പെട്ടത്. അദ്ദേഹം തിരുവനന്തപുരത്ത് ചികില്‍സയ്ക്കായി ഷീലയുടെ വീട്ടില്‍ താമസിക്കുകയായിരുന്നു. എന്നെ കണ്ടതും അദ്ദേഹം ആഹ്ലാദവാനായി. പല പ്രക്ഷോഭങ്ങളിലും നടുനായകത്വം വഹിച്ച നേതാക്കളില്‍ ഏറെപ്പേരെക്കുറിച്ചും ഇന്നു കേള്‍ക്കാനേയില്ലല്ലോ എന്നു ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു :
''- ഇല്ല. എന്റെ തന്നെ സ്ഥിതി കണ്ടില്ലേ? ആദര്‍ശത്തിനു വേണ്ടി മാത്രം പ്രവര്‍ത്തിച്ച എന്നെപ്പോലെയുള്ളവരെ ഇന്നു പാര്‍ട്ടിക്കു വേണ്ട. പാര്‍ട്ടിക്ക് - കമ്യൂണിസ്റ്റ് പാര്‍ട്ടിക്കേയ് - ഇന്നു തുട്ടുള്ളവനെ മതി. എന്നെയും കൂത്താട്ടുകുളം മേരിയെയും പോലെയുള്ളവര്‍ ഔട്ട്. സത്യത്തില്‍ മേരിയൊക്കെ സഹിച്ച കഷ്ടപ്പാടോര്‍ത്താല്‍..!. ഇന്നു പാര്‍ട്ടിയില്‍ ആരോര്‍ക്കുന്നു അതൊക്കെ.. ! ''

ശോഭയുടെ വാക്കുകളിലേക്ക്: ''അച്ഛനെ അവസാനമായി കണ്ടപ്പോള്‍ പറഞ്ഞ വാക്കുകള്‍ ഇപ്പോഴും ഓര്‍ക്കുകയാണ്. മരണത്തെ മുന്നില്‍ക്കണ്ടുകൊണ്ടുള്ള സംഭാഷണങ്ങള്‍. 'നിങ്ങള്‍ തെക്കു നിന്നും വടക്കു നിന്നും വരുമ്പോഴേക്ക് ഞാന്‍ പോയിരിക്കും. ഞാന്‍ മരിച്ചാല്‍ നിങ്ങള്‍ കരയരുത്. മരണം അനിവാര്യമാണ്. അതിനു കരഞ്ഞിട്ടു കാര്യമില്ല. ' അച്ഛന്‍ പറഞ്ഞതുപോലെതന്നെ ഞങ്ങള്‍ തെക്കുനിന്നും വടക്കുനിന്നും വന്നപ്പോഴേക്ക് അച്ഛന്‍ പോയിക്കഴിഞ്ഞിരുന്നു.''.

ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ്റിയേഴിനു ശേഷം, എനിക്ക് അദ്ദേഹത്തെ കാണാന്‍ സാധിച്ചില്ല. സ്വന്തം രോഗങ്ങളുടെയും പ്രാരാബ്ധങ്ങളുടെയും തിരക്കില്‍ ആ ബന്ധം അറ്റുപോയി, അദ്ദേഹം യാത്രയാകുകയും ചെയ്തു. ഏറെ വൈകാതെ അമ്മയും വിട പറഞ്ഞു. പുതുപ്പള്ളിയപ്പൂപ്പന്‍ രണ്ടു തവണയേ കരഞ്ഞിട്ടുള്ളൂ. ഒന്ന്, അദ്ദേഹത്തിന്റെ അമ്മ മരിച്ചതറിഞ്ഞ്. രണ്ടാമത്, പാര്‍ട്ടി പിളര്‍ന്നപ്പോള്‍. അവസാന കാലത്ത് അദ്ദേഹം ദു:ഖിതനായിരുന്നു. രോഗം മൂര്‍ച്ഛിക്കുകയും എഴുതാന്‍ സാധിക്കാതെ വരികയും ചെയ്തപ്പോള്‍ അദ്ദേഹത്തെ ആദ്യമായി നിരാശ ചൂഴ്ന്നു. വാരിക്കോരിക്കൊടുത്ത സ്‌നേഹവാല്‍സല്യങ്ങളുടെ ഒരംശം പോലും മടക്കിക്കിട്ടാതെ അദ്ദേഹം പോയി. 'പൊക്കിള്‍ പിടുത്തക്കാരന്‍' വേലുക്കുട്ടിനായര്‍ മാത്രമല്ല, ലോകം മുഴുവന്‍ അദ്ദേഹത്തെക്കൊണ്ടു വിളിച്ചു കൂവി നിലവിളിപ്പിക്കാന്‍ ശ്രമിച്ചു.

ആ ജീവിതത്തെക്കുറിച്ചു വിശദീകരിക്കാനുള്ള ശ്രമത്തില്‍ ഈ ലേഖനം ഇത്രയും നീണ്ടു പോയത് എന്റെ പ്രതിഭാശൂന്യത കൊണ്ടാണ്. കാരണം, സഖാവ് പുതുപ്പള്ളി രാഘവന്‍ തന്റെ ജീവിതം മുഴുവന്‍ നൊമ്പരപ്പെടുത്തുന്ന ഒരൊറ്റ ഫലിതത്തില്‍ എത്രയോ തികവോടെ ക്രോഡീകരിച്ചിട്ടുണ്ട്:

''ഇതായിരുന്നു അവസാനം എന്നറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ ഒരു രാത്രി മുഴുവന്‍ പറങ്കിമാവില്‍ ഉറക്കമൊഴിച്ച് ഇരിക്കാതെ പിടികൊടുക്കുമായിരുന്നു''.