Reading problem ? Click on below image and download font. Save folder to windows/font - after the instalation refresh this page.

Read other Malayalam Articles - Page-1 Page-2 Page 3 -Page 4

ഞാനെന്നും വീട്ടിലെ കുട്ടി
അജിത്കുമാര്‍.കെ.കെ

''ക്ലബ്ബിങ്, പബ്ബിങ്, പാര്‍ട്ടിയിങ് ഒന്നുമില്ല. എല്ലാ ആഘോഷവും ക്ലോസ് ഫ്രണ്ട്‌സ് സര്‍ക്കിളില്‍ മാത്രം. ഷൂട്ടിങ്ങിനു പോകുക, തിരിച്ചു വീട്ടിലേക്കെത്തുക- അതാണ് ശീലം'' -ബോളിവുഡിലെത്തിയ ശേഷമുള്ള ജീവിതത്തെക്കുറിച്ച് മലയാളികളുടെ അഭിമാനതാരം അസിന്‍ മനസ്സുതുറക്കുന്നു...

വെള്ളിത്തിരയില്‍ ആദ്യം കാണുമ്പോള്‍ത്തന്നെ സന്തോഷം നിറഞ്ഞൊരടുപ്പം സൃഷ്ടിക്കുന്നു അസിന്‍. താരമാണെന്ന മട്ടേയില്ലാത്ത പെരുമാറ്റം.മുംബൈയില്‍ താമസക്കാരിയായിട്ട് വര്‍ഷങ്ങളായെങ്കിലും മലയാളിയുടെ രുചികളും രസങ്ങളും ഒട്ടും കൈവിടുന്നില്ല ഈ പെണ്‍കുട്ടി. അസിന്‍തോട്ടുങ്കല്‍ എന്ന പേരിനൊപ്പം മലയാളിയുടെ അഭിമാനം കൂടിയാണ് ദേശങ്ങളും ഭാഷകളും കീഴടക്കി മുന്നേറുന്നത്.എക്‌സോ-മാതൃഭൂമി-അമൃത ഫിലിം അവാര്‍ഡില്‍ പ്രൈഡ് ഓഫ് കേരള പുരസ്‌കാരം ഏറ്റുവാങ്ങിയതിന്റെ നിറവിലാണ് അസിന്‍. മനസ്സുനിറഞ്ഞ ആ മുഹൂര്‍ത്തത്തെക്കുറിച്ച് മുംബൈയിലെ വീട്ടിലിരുന്ന് ഓര്‍ക്കുമ്പോള്‍ അസിന്‍ കുട്ടിയെപ്പോലെ ആഹ്ലാദവതിയാകുന്നു.... അയലത്തും അടുത്തുമുള്ളവര്‍, ''നന്നായിട്ടുണ്ട് മോളേ'' എന്നു പറഞ്ഞഭിനന്ദിക്കുമ്പോള്‍ നിറഞ്ഞ മനസ്സോടെ തുള്ളിച്ചാടാനൊരുങ്ങുന്ന പഴയ ആ സ്‌കൂള്‍കുട്ടിയെപ്പോലെ....

ആഹ്ലാദം നിറഞ്ഞ ശബ്ദത്തില്‍ അസിന്‍ സംസാരിച്ചുതുടങ്ങി...കൊച്ചിയിലെ പുരസ്‌കാരരാവിനെക്കുറിച്ച്, ചങ്ങാത്തങ്ങളെക്കുറിച്ച്, പിന്നിട്ട വഴികളെക്കുറിച്ച്...

മുംബൈയിലെത്തിയിട്ട് കുറച്ചുകാലമായല്ലോ....അവിടത്തെ ചങ്ങാത്തങ്ങളെങ്ങനെ?

ഇവിടെ നാട്ടിലെപ്പോലെ അത്ര ആഴത്തിലുള്ള ബന്ധങ്ങള്‍ കുറവാണ്...ഷൂട്ടിങ്ങിനു പോകുക, തിരിച്ചു വീട്ടിലേക്കെത്തുക- അതാണ് ശീലം. ക്ലബ്ബിങ്,പബ്ബിങ്,പാര്‍ട്ടിയിങ് ഒന്നുമില്ല. എല്ലാ ആഘോഷവും ക്ലോസ് ഫ്രണ്ട്‌സ് സര്‍ക്കിളില്‍ മാത്രം. എന്നുവെച്ച് എല്ലാവരുമായും നല്ല ബന്ധം നിലനിര്‍ത്തുന്നതില്‍ പ്രയാസമൊന്നുമില്ല.

പാര്‍ട്ടികളും മറ്റുമില്ലെങ്കില്‍ സിനിമയില്‍ നല്ല ബന്ധങ്ങള്‍ ഉണ്ടാക്കാന്‍ പ്രയാസമായിരിക്കുമെന്നാണല്ലോ കേള്‍ക്കുന്നത്?

അങ്ങനെ ബന്ധങ്ങളുണ്ടാക്കുന്നതില്‍ കാര്യമില്ലെന്നാണ് എന്റെ വിശ്വാസം. നമ്മുടെ പെര്‍ഫോമന്‍സിന്റെ പേരില്‍ കിട്ടുന്ന വേഷങ്ങള്‍ മാത്രം മതി.

തെന്നിന്ത്യയിലെ മൂന്നുഭാഷകളില്‍ നായികയായ ശേഷമാണ് അസിന്‍ ബോളിവുഡിലെത്തിയത്...എന്താണ് രണ്ടിടത്തെയും രീതികള്‍ തമ്മിലുള്ള വ്യത്യാസം?

ബോളിവുഡില്‍ വളരെ സമയമെടുത്താണ് സിനിമയുടെ ജോലികള്‍ നടക്കുന്നത്. സൗത്തില്‍ കുറേക്കൂടി വേഗം സിനിമകള്‍ പുറത്തുവരും.
ഫറാഖാനും ഷാരൂഖ്ഖാനുമൊത്ത് ഒരു പ്രോജക്ടിന്റെ കാര്യം കേട്ടിരുന്നു....
വെറും റൂമറാണത്....ഫറാഖാന്‍ നല്ല സുഹൃത്താണ്. ഷാരൂഖുമായും നല്ല റിപ്പോര്‍ട്ടുണ്ട്. ഒരു ടി.വി.ഷോയില്‍ ഞങ്ങളൊന്നിച്ചുണ്ടായിരുന്നു. അതു കണ്ട് വാര്‍ത്ത പടച്ചുവിടുകയായിരുന്നു.... ബോളിവുഡില്‍ ന്യൂസ് റിപ്പോര്‍ട്ടിങ്ങല്ല, ന്യൂസ് മേക്കിങ്ങാണ് നടക്കുന്നത്. ഒരടിസ്ഥാനവുമില്ലാത്ത കാര്യങ്ങളെക്കുറിച്ച് ന്യൂസ് ക്രിയേറ്റ് ചെയ്യുന്നു...

ഹിന്ദിയിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നല്ലോ 'ഗജിനി '.അതിനു പിന്നാലെ വന്ന 'ലണ്ടന്‍ഡ്രീംസി 'ന്റെ പ്രതികരണം എങ്ങനെയിരുന്നു?

അത് ആവറേജായിരുന്നു....

മ്യൂസിക്കലായതുകൊണ്ടാണോ ആ ചിത്രം അത്രയ്ക്ക് സ്വീകരിക്കപ്പെടാതിരുന്നത്?

എന്തുകൊണ്ടാണെന്ന് എനിക്ക് പറയാന്‍ കഴിയില്ല. അത്തരം കാര്യങ്ങള്‍ മാര്‍ക്കറ്റ്എക്‌സ്​പര്‍ട്ടുകള്‍ക്കല്ലേ വിശദീകരിക്കാന്‍ കഴിയൂ...ചെയ്യുന്ന കഥാപാത്രം പരമാവധി നന്നാക്കുക. അതാണ് ഞാന്‍ ലക്ഷ്യമിടുന്നത്. പിന്നീട് അതെങ്ങനെ സ്വീകരിക്കപ്പെട്ടു എന്നാലോചിച്ച് വേവലാതിപ്പെടുന്ന പ്രശ്‌നമില്ല. നെഗറ്റീവ് റെസ്‌പോണ്‍സസ് ഓവര്‍ അനലൈസ് ചെയ്ത് ഉത്ക്കണ്ഠപ്പെടാതെ പോസിറ്റീവായി മുന്നോട്ടുപോവുകയെന്നതാണ് നയം. ചെയ്തകാര്യങ്ങളിലെ പോരായ്മകള്‍, എന്തുകൊണ്ട് ഒരു സിനിമ നന്നായി സ്വീകരിക്കപ്പെട്ടില്ല എന്നിങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ച് തീരേ ആലോചിക്കില്ലെന്നല്ല. എന്തുകൊണ്ടങ്ങനെ എന്ന് തിരിച്ചറിയാന്‍ ശ്രമിക്കും. പിന്നീട് അത്തരം പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാമല്ലോ....

ഹിന്ദിയില്‍ പുതിയ പ്രോജക്ടുകള്‍?

പുതിയൊരു ചിത്രം വരുന്നുണ്ട്.അതിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്തുവിടാനിപ്പോള്‍ കഴിയില്ല. വെളിപ്പെടുത്തരുതെന്ന് നിര്‍മാതാക്കള്‍തന്നെ പറഞ്ഞിട്ടുള്ളതുകൊണ്ടാണ്....

കമലഹാസനോടൊപ്പം 'നയന്റീന്‍ത് സ്റ്റെപ്പ് ' എന്നൊരു പ്രോജക്ടിനെക്കുറിച്ച് കേട്ടിരുന്നു.പിന്നീടത് ഉപേക്ഷിച്ചെന്നും കേട്ടു.എന്താണ് സംഭവിച്ചത്?

അതിന്റെ സംവിധായകനും കമല്‍സാറും തമ്മില്‍ ചില അഭിപ്രായവ്യത്യാസങ്ങള്‍. അതുകൊണ്ട് തല്ക്കാലം അത് നടക്കില്ല. കമല്‍സാറിനു പകരക്കാരനെ കണ്ടെത്തണമെന്നാണെങ്കില്‍ അത് അത്ര എളുപ്പമല്ലല്ലോ....

തമിഴില്‍ വല്ലതും ചെയ്യാനുദ്ദേശിക്കുന്നുണ്ടോ?

ധാരാളം ഓഫറുകള്‍ വരുന്നുണ്ട്. ചെയ്തുകഴിഞ്ഞതരം വേഷങ്ങള്‍ ആവര്‍ത്തിക്കാന്‍ താത്പര്യമില്ല. അതുകൊണ്ട്, വ്യത്യസ്തമായതെന്തെങ്കിലും വരട്ടെ, എന്നിട്ടുനോക്കാം എന്നാണു വിചാരിക്കുന്നത്.

'നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക'യില്‍ അഭിനയിച്ച അസിനില്‍ നിന്ന് ഏറെ വളര്‍ന്നു ഇന്ന്...മലയാളത്തില്‍ അന്ന് അത്രനല്ല സ്വീകരണം കിട്ടിയെന്നു പറയാന്‍ കഴിയില്ലല്ലോ....മറ്റുഭാഷകളില്‍ തിളങ്ങുമ്പോഴും മലയാളത്തില്‍ അതിനവസരമുണ്ടായില്ലെന്ന നഷ്ടബോധമുണ്ടോ....?

അങ്ങനെയൊന്നുമില്ല...നഷ്ടബോധമോ കിട്ടാത്തതിനെക്കുറിച്ചാലോചിച്ച് സങ്കടപ്പെട്ടിരിക്കലോ എന്റെ ശീലമല്ല. ചെയ്യാനുള്ളത് നന്നായി ചെയ്തുമുന്നോട്ടുപോവുക. കിട്ടുന്ന അവസരങ്ങള്‍ നന്നായി ഉപയോഗിക്കുക- അതാണ് ചെയ്യുന്നത്.

മലയാളത്തില്‍ അഭിനയിക്കാന്‍ വിളിച്ചാലോ?

നല്ല അവസരമാണെങ്കില്‍ തീര്‍ച്ചയായും വരും. പ്രതിഫലമോ ഭാഷയോ ഒന്നുമല്ല ഞാന്‍ പരിഗണിക്കാറ്. ഏതാണു ബാനര്‍, കഥാപാത്രമെന്ത്, നായകന്‍, സംവിധായകന്‍, സഹതാരങ്ങള്‍ എന്നിവരൊക്കെയാര്- ഇതൊക്കെയാണ് സിനിമകള്‍ തിരഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡം. പണത്തിനുവേണ്ടി അഭിനയിക്കേണ്ട കാര്യമില്ലതാനും.

ഗോവയില്‍ അന്താരാഷ്ട്രചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനവേദിയില്‍ ഇക്കുറി അസിന്‍ ഉണ്ടായിരുന്നല്ലോ. അഭിനേത്രിയെന്ന നിലയില്‍ രാജ്യത്തിന്റെ അംഗീകാരം കിട്ടണമെന്ന മോഹമില്ലേ?

ടാലന്റഡ് പെര്‍ഫോര്‍മര്‍ എന്ന അംഗീകാരമാണ് ഏറ്റവും വലുത്.പുരസ്‌കാരങ്ങള്‍ ലക്ഷ്യമിട്ടല്ല അഭിനയിക്കുന്നത്. നന്നായി ചെയ്യുന്നതിന്റെ ഫലമായി സ്‌റ്റേറ്റ് , നാഷണല്‍ അവാര്‍ഡൊക്കെ കിട്ടുകയാണെങ്കില്‍ തീര്‍ച്ചയായും സന്തോഷം.

അവാര്‍ഡ് സാധ്യതയുള്ള സിനിമകള്‍ തിരഞ്ഞുപിടിച്ച് അഭിനയിക്കുകയില്ലെന്നാണോ?

അങ്ങനെയൊരു ലക്ഷ്യം വെച്ചല്ല അഭിനിയിക്കുന്നത്. ഇഷ്ടമാകുന്ന സിനിമകളിലാണ് അഭിനയിക്കുന്നത്. അവാര്‍ഡിനുവേണ്ടി പ്രത്യേകതരം സിനിമകള്‍ തിരഞ്ഞെടുക്കേണ്ടതുണ്ടെന്നു ഞാന്‍ കരുതുന്നില്ല.

സിങ്ക്‌സൗണ്ടിന്റെ കാലമാണല്ലോ ബോളിവുഡിലിത്...അതിന്റെ അനുഭവങ്ങളെങ്ങനെ?

രസകരമാണത്...അഭിനയിക്കുമ്പോള്‍ തന്നെ ശബ്ദവും റെക്കോഡ് ചെയ്യുന്നതിനാല്‍, സ്വാഭാവികത കൂടും. അഭിനയിച്ച് പൂര്‍ത്തിയാക്കിയശേഷം പിന്നീടൊരിക്കല്‍ ഡബ്ബിങ് സ്റ്റുഡിയോയില്‍ പോയി സംഭാഷണങ്ങള്‍ ഉരുവിടുന്നതിനെക്കാള്‍ ഫീല്‍ ഉണ്ടാകും അതേ സമയത്ത് റെക്കോഡ് ചെയ്യുന്നതിന്.പിന്നീട് ഡബ്ബിങ്ങിനു പോകേണ്ട എന്ന സൗകര്യം കൂടിയുണ്ടല്ലോ.അതുകൊണ്ട് എനിക്ക് സിങ്ക്‌സൗണ്ടാണ് ഏറെ ഇഷ്ടം.

അത്രയധികം നടിമാര്‍ അങ്ങനെ പറയുമെന്നു തോന്നുന്നില്ല....

അതെ...സൗത്തില്‍നിന്നു ഹിന്ദിയിലെത്തി ആദ്യചിത്രത്തില്‍തന്നെ സിങ്ക് സൗണ്ട് ചെയ്യുകയായിരുന്നു ഞാന്‍. ശ്രീദേവി മാഡത്തെ പോലെയുള്ള വലിയ താരങ്ങള്‍ പോലും ആദ്യകാല ചിത്രങ്ങളില്‍ സ്വയം ഡബ്ബു ചെയ്തിരുന്നില്ലെന്നോര്‍ക്കണം. സിങ്ക്‌സൗണ്ടാണ് നല്ലതെന്നു പറയുമ്പോഴും അത് ചെയ്യുക അത്ര എളുപ്പമല്ല. ചിത്രീകരിക്കുന്നതിന്റെ പരിസരത്തെ ശബ്ദങ്ങള്‍ മുഴുവന്‍ കയറിവരും....ഗജിനിയുടെ ചിത്രീകരണം രാത്രി നടക്കുമ്പോള്‍, ഒരു ചീവീടിന്റെ ശബ്ദം വലിയ പ്രശ്‌നമായിരുന്നു....അതൊഴിവാക്കാന്‍ കുറേപ്പേര്‍ മരം പിടിച്ചുകുലുക്കിക്കൊണ്ടിരുന്നു. എലി ശബ്ദമുണ്ടാക്കിയപ്പോള്‍ അതിനെ ഓടിച്ചുവിടാന്‍ കുറേ നേരമെടുത്തു. ചിലപ്പോള്‍ ഷൂട്ടിങ് നടക്കുമ്പോഴാകും അടുത്ത വീട്ടില്‍നിന്ന് ഒരു പ്രഷര്‍കുക്കറിന്റെ വിസില്‍ മുഴങ്ങുക. അതൊഴിവാക്കണമെങ്കില്‍,
ചിത്രീകരണം തുടങ്ങുംമുമ്പ് അവിടെച്ചെന്ന്, ''ചേച്ചീ, പാചകം തല്‍ക്കാലത്തേക്ക് മാറ്റിവെക്കാമോ?'' എന്ന് അപേക്ഷിക്കേണ്ടിവരും....അങ്ങനെ പലതും ചെയ്യേണ്ടിവരാറുണ്ടെങ്കിലും സിങ്ക്‌സൗണ്ടിന്റെ സാന്നിധ്യം സിനിമയെ കൂടുതല്‍ നന്നാക്കാറുണ്ട്....

ഊര്‍ജം പ്രസരിപ്പിക്കുന്ന ഉല്ലാസസാന്നിധ്യമാണ് സിനിമയില്‍ അസിന്‍. ആ അനുഭവം സൃഷ്ടിക്കുന്നതില്‍ അസിന്റെ ശബ്ദത്തിനും സംഭാഷണശൈലിക്കുമെല്ലാം വലിയ പങ്കുണ്ട്....സ്വയം ഡബ്ബ് ചെയ്യുന്നത് ഇക്കാര്യത്തില്‍ വലിയ സഹായമായിട്ടുണ്ട്...അല്ലേ?

തീര്‍ച്ചയായും. എന്റെ മുഖത്തോടൊപ്പം സ്‌ക്രീനില്‍ കേള്‍ക്കുന്ന ശബ്ദം എന്റേതുതന്നെയാവണമെന്ന് തീരുമാനിച്ചിരുന്നു; സിനിമയിലായാലും പരസ്യചിത്രങ്ങളിലായാലും. ഡബ്ബിങ് കൂടി ചെയ്യുമ്പോഴേ അഭിനയത്തിന് പൂര്‍ണത വരൂ. നമ്മള്‍ ചെയ്‌തൊരു കഥാപാത്രത്തിന് മറ്റാരെങ്കിലും ശബ്ദം നല്കുമ്പോള്‍, അഭിനയിക്കുമ്പോള്‍ നമ്മളനുഭവിച്ച മാനസികഭാവങ്ങളിലൂടെയാവണമെന്നില്ല അവര്‍ കടന്നുപോകുന്നത്. അവര്‍ അവരുടേതായ മറ്റൊരു തലത്തില്‍ നിന്നാണ് സംഭാഷണങ്ങള്‍ പറയുക. എനിക്കതില്‍ അത്ര തൃപ്തിയില്ല. നമ്മള്‍ ചെയ്ത കാര്യത്തിന് നമ്മള്‍തന്നെ പൂര്‍ണത വരുത്തണം. എന്നുവെച്ച്, ഡബ്ബിങ് ആര്‍ട്ടിസ്റ്റുകളുടെ കഴിവിനെ കുറച്ചുകാണുകയല്ല. എനിക്ക് കുറേക്കൂടി തൃപ്തി വരണമെങ്കില്‍ സ്വയം ഡബ്ബുചെയ്യണമെന്നു മാത്രം.

ഈ സംസാരം കേള്‍ക്കുമ്പോള്‍ ഇതേ അസിന്‍ തന്നെയാണോ തെലുങ്കിലും തമിഴിലും ഹിന്ദിയിലുമൊക്കെ കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്കിയതെന്നു സംശയം തോന്നും....അത്രയധികം മലയാളിത്തം നിറഞ്ഞിരിക്കുന്നു വാക്കുകളില്‍. മറ്റു ഭാഷാസിനിമകളില്‍ കാണുമ്പോള്‍ അവിടെ ജനിച്ചുവളര്‍ന്നൊരാളെപ്പോലെ തോന്നും...

എന്റെ സംഭാഷണത്തിന് അങ്ങനെയൊരു ഗുണമുണ്ട്. മലയാളച്ചുവയില്ലാതെ തമിഴും തെലുങ്കും ഹിന്ദിയുമൊക്കെ സംസാരിക്കാന്‍ കഴിയും. ഹിന്ദിയൊക്കെ നേരത്തെ അറിയാവുന്ന ഭാഷയായതിനാല്‍ സിനിമയില്‍ പ്രശ്‌നമുണ്ടായില്ല. തെലുങ്കും തമിഴും ഇതിനുവേണ്ടി പഠിച്ചെടുത്തു. ഭാഷകള്‍ പഠിക്കാന്‍ പെട്ടെന്നു കഴിയുന്നുവെന്നുള്ളതും നല്ലകാര്യം. ഇവിടെ മുംബൈയില്‍ ആരോടെങ്കിലും മലയാളം സംസാരിക്കാന്‍ കഴിയുന്നത് വല്ലപ്പോഴുമല്ലേ? കോഡ് ഭാഷയെന്നാണ് ഇവിടെ അതിനെ വിളിക്കുന്നത്.അച്ഛനും ഞാനും തമ്മില്‍ മലയാളത്തില്‍ സംസാരിക്കുമ്പോള്‍, കേട്ടുനില്‍ക്കുന്നവര്‍ക്കൊന്നും ഒരു വക മനസ്സിലാകാത്തതുകൊണ്ടാണ് അങ്ങനെയൊരു പേര്. ഞങ്ങള്‍ക്ക് രഹസ്യമായെന്തെങ്കിലും പറയണമെങ്കില്‍ മലയാളത്തില്‍ പറഞ്ഞാല്‍ മതി...( തനിമലയാളിയുടെ സ്വകാര്യമായൊരു കുസൃതിയുടെ രസത്തില്‍ അസിന്‍ ചിരി പങ്കുവെക്കുന്നു....)

ഹിന്ദിയിലെത്തിയശേഷം അസിനെക്കുറിച്ചും കഥകള്‍ പ്രചരിച്ചിരുന്നല്ലോ....

കഥകളേ ഉള്ളൂ ഇവിടെ...വാസ്തവത്തില്‍ ഇവിടെ വന്നശേഷം സൗത്തിലെ ജേര്‍ണലിസ്റ്റുകളോട് ബഹുമാനം കൂടി.അവിടെ എന്തു വാര്‍ത്ത വരുമ്പോഴും വാസ്തവത്തിന്റെ അംശം ഉണ്ടാകാറുണ്ട്. തീരെ ശരിയല്ലാത്ത ഒരു വാര്‍ത്തയും അവര്‍ നല്കാറില്ല. അതിശയോക്തി കുറച്ചുകണ്ടേക്കാമെങ്കിലും...ബോളിവുഡില്‍ മീഡിയകളുടെ മത്സരം കാരണമാവാം, ഒരു സത്യവുമില്ലാത്ത കാര്യങ്ങളാണ് പ്രസിദ്ധീകരിക്കുന്നത്. ചാനലുകള്‍ക്ക് ടി.ആര്‍.പി കൂട്ടണം, മാഗസിനുകള്‍ക്ക് കൂടുതല്‍ വില്ക്കണം....വലിയ ഇന്‍ഡസ്ട്രിയായതിനാല്‍ ഇതൊക്കെ സ്വാഭാവികമാണ്, കുറേക്കഴിയുമ്പോള്‍ യൂസ്ഡ് ആകും എന്നൊക്കെയാണ് ആളുകള്‍ പറയുന്നത്. വാര്‍ത്തകളില്‍ വരാന്‍ ഒട്ടും താല്പര്യമില്ലാത്തയാളാണ് ഞാന്‍. അതുകൊണ്ടുതന്നെ തീരേ വാസ്തവമില്ലാത്ത കാര്യങ്ങള്‍ വരുമ്പോള്‍ അസ്വസ്ഥത തോന്നുന്നു...യൂസ്ഡ് ആകാന്‍ കഴിയുന്നില്ല.

വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാനായി കഥകള്‍ പ്രചരിപ്പിക്കുന്നതില്‍ ചില താരങ്ങള്‍ താല്പര്യമെടുക്കാറുണ്ടെന്നു കേള്‍ക്കുന്നു....

അങ്ങനെയുള്ളവരുണ്ടാകാം...പക്ഷേ, അങ്ങനെയാരെയും ഞാന്‍ കണ്ടിട്ടില്ല.

മുംബൈയിലായതില്‍ പിന്നെ മലയാളപ്രസിദ്ധീകരണങ്ങളില്‍ അസിനെക്കുറിച്ച് വല്ലപ്പോഴുമേ എന്തെങ്കിലും കാണാറുള്ളൂ.....കൊച്ചിയില്‍ വരവു കുറഞ്ഞോ?

മൂന്നുവര്‍ഷത്തിനു ശേഷമാണ് 'പ്രൈഡ് ഓഫ് കേരള' അവാര്‍ഡിനായി അന്ന് കൊച്ചിയില്‍ വന്നത്. 2007 ഫിബ്രവരിയിലാണ് അതിനുമുമ്പ് വന്നുപോയത്. മുംബൈയില്‍ താമസമായതില്‍ പിന്നെ അച്ഛനും അമ്മയുമൊക്കെ കൊച്ചി വിട്ട് അങ്ങോട്ടുപോന്നു. അവര്‍ ഇടയ്ക്കിടെ കൊച്ചിയിലേക്കു വരാറുണ്ട്. പക്ഷേ, ഞാന്‍ വന്നിട്ട് മൂന്നു വര്‍ഷമാകുന്നു.

പുരസ്‌കാരം വാങ്ങി കൊച്ചിയിലങ്ങനെ നില്‍ക്കുമ്പോള്‍ എന്തുതോന്നി?

പ്രൈഡ് ഓഫ് കേരള...വണ്ടര്‍ഫുള്‍ ടൈറ്റില്‍....ആരാണത് മോഹിച്ചുപോകാത്തത്? അങ്ങനെയൊരു പേരു കേള്‍പ്പിക്കാനല്ലേ എല്ലാവരുടെയും ആഗ്രഹം? സ്വന്തം നാട്ടില്‍ നിന്ന് അങ്ങനെയൊരംഗീകാരം കിട്ടുന്നതിലും വലുതായെന്തുണ്ട്...?വലിയ സന്തോഷം തോന്നി... കൊച്ചിയെനിക്ക് വെറും ഒരു നാടുമാത്രമല്ല, അവിടെയാണ് ഞാന്‍ പഠിച്ചതും വളര്‍ന്നതുമെല്ലാം...നേവല്‍ പബ്ലിക് സ്‌കൂളും സെന്റ്‌തെരേസാസ് സ്‌കൂളും കോളേജും മറൈന്‍ഡ്രൈവിലെ ഞങ്ങളുടെ ഫ്ലറ്റുള്ള ട്രൈറ്റന്‍ടവേഴ്‌സും ഒക്കെ തൊട്ടടുത്താണ്....ഞാന്‍ വളര്‍ന്ന വഴികള്‍... അവിടെനിന്ന് അത്തരമൊരംഗീകാരം സ്വീകരിക്കാന്‍ കഴിഞ്ഞത് മറക്കാന്‍ കഴിയില്ല...ലവ്, അഫക്ഷന്‍...അതിന്റെയൊക്കെ സൂചനയാണല്ലോ ആ പുരസ്‌കാരം...

നീണ്ട ഇടവേളയ്ക്കുശേഷമാണല്ലോ കൊച്ചിയിലെത്തിയത്...കൂട്ടുകാരെയൊക്കെ കണ്ടുവോ?

ഇപ്പോള്‍ കൊച്ചിയില്‍ ലാന്‍ഡ്‌ചെയ്യുമ്പോള്‍ കാണാനാരുമില്ലെന്നതാണ് സത്യം.ഓര്‍മകളിലേക്കാണ് വന്നിറങ്ങിയത്. കഴിഞ്ഞതവണവരെ കൂട്ടുകാരില്‍ പലരും അവിടെ പഠിക്കുന്നുണ്ടായിരുന്നു... ഇപ്പോള്‍ എല്ലാവരും പലയിടങ്ങളിലായി...

സ്‌കൂള്‍കാലം മുതലുള്ള ചങ്ങാതിമാരാണോ അവര്‍?

അതെയതെ...എല്‍.കെ.ജി കാലം മുതല്‍ ഞങ്ങളൊന്നിച്ചുണ്ടായിരുന്നു...ഞങ്ങള്‍ ഏഴുപേരാണ്...എന്റെ എല്ലാ കാര്യങ്ങളും അറിയുന്നവര്‍...വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ഒന്നിച്ചുണ്ടായിരുന്നവര്‍...ഇപ്പോള്‍ പല ഭൂഖണ്ഡങ്ങളിലാണ് ഞങ്ങള്‍...ഒരാള്‍ ലണ്ടനില്‍,പിന്നൊരാള്‍ ഓസ്‌ട്രേലിയയില്‍,മറ്റൊരാള്‍ ന്യൂയോര്‍ക്കില്‍,മൂന്നുപേര്‍ ബാംഗ്ലൂരില്‍, ഞാന്‍ മുംബൈയിലും...എന്നുവെച്ച് ഞങ്ങള്‍ തമ്മില്‍ കമ്യൂണിക്കേഷന് ഒരു തടസ്സവുമില്ല. ഗ്രൂപ്പ് ഇ-മെയില്‍ വഴി ദിവസവും നാല്പതുമെയിലെങ്കിലും അയക്കും. പരസ്​പരം കണ്ടുകൊണ്ടിരുന്ന കാലത്തേതിനെക്കാള്‍ കൃത്യമായി ചെറിയ കാര്യങ്ങള്‍പോലും അറിയുന്നു...

അവരാരെങ്കിലും അസിന്റെ മേഖലയിലുണ്ടോ?

ഇല്ല....അവരൊക്കെ സോഫ്റ്റ്‌വെയര്‍ മേഖലയിലും മറ്റുമാണ്...ആര്‍ട്ടിസ്റ്റിക് പ്രൊഫഷനില്‍ ആരുമില്ല. എന്റെ കുടുംബത്തിലും ഇത്തരത്തില്‍ ആരുമില്ല. എല്ലാവരും അക്കാദമിക് ലൈനിലാണ്...

അസിനും പണ്ട് സിവില്‍സര്‍വീസായിരുന്നു ലക്ഷ്യം എന്നു പറഞ്ഞിട്ടുണ്ട്...

അതെ....അച്ഛന്റെയും മറ്റും അക്കാദമിക് നിലവാരം വെച്ച് ഞാന്‍ അങ്ങനെയാണ് വരികയെന്ന് ആളുകള്‍ പ്രതീക്ഷിച്ചു...(അച്ഛന്റെ ഡിഗ്രികള്‍ക്കുതന്നെ പേരിനെക്കാള്‍ നീളമുണ്ട്.)എല്ലാവരും അങ്ങനെ പ്രതീക്ഷിച്ചപ്പോള്‍, എന്നാല്‍ അങ്ങനെയായിക്കോട്ടെ എന്നു ഞാനും കരുതി. പഠനം തന്നെയായിരുന്നു പ്രധാനം. മോഡലിങ്ങും മറ്റും അതിന്റെ സൈഡായി അങ്ങനെ വന്നതാണ്.

കൊച്ചിയിലെ ഫ്ലാറ്റില്‍ ആരുണ്ടിപ്പോള്‍?

അത് അടച്ചിട്ടിരിക്കുകയാണ്. കൊച്ചിയില്‍ ബന്ധുക്കളും അങ്ങനെയാരുമില്ല...കൂട്ടുകാരുടെ പാരന്റ്‌സൊക്കെയുണ്ടെന്നുമാത്രം. ഇത്തവണ വന്നപ്പോള്‍ പഴയ വഴികളിലൂടെയൊക്കെ കാറോടിച്ചുപോയി...സെന്റ് തെരേസാസ് കോളേജിനും ഹയര്‍സെക്കന്‍ഡറി സ്‌കൂളിനും മുന്നിലൂടെയൊക്കെ...എന്തൊക്കെ മാറ്റങ്ങളുണ്ടായിട്ടുണ്ടെന്നു നോക്കി...പണ്ട് ഒറ്റ ഗേറ്റായിരുന്നു. ഇപ്പോള്‍ ഒരു ഗേറ്റു കൂടി വന്നു....

എന്നിട്ട് അവിടെ ആരെയെങ്കിലുമൊക്കെ കണ്ടോ?

ക്ലാസ്സ് നടക്കുകയായിരുന്നു....അതിനിടയില്‍ തടസ്സമുണ്ടാക്കേണ്ടല്ലോ...പിന്നീടൊരിക്കല്‍ വരാമെന്നു കരുതി...(ശബ്ദത്തില്‍ പഴയ ആ കുട്ടിയുടെ ആഹ്ലാദം തുളുമ്പുന്നു...)
ഓര്‍മകളുടെ മഴയില്‍ കുളിച്ചുനില്‍ക്കുകയാണ് അസിന്‍...ആ പുരസ്‌കാരരാവിലെന്നപോലെ... സംസ്‌കൃതം, ഫ്രഞ്ച്, തെലുങ്ക് , തമിഴ്,ഹിന്ദി ,ഇംഗ്ലീഷ്, മലയാളം എന്നിങ്ങനെ ഏഴു ഭാഷകളറിയാവുന്ന താരം മനംനിറഞ്ഞൊരു നിമിഷം മൗനിയായി....പിന്നെ വീണ്ടും ഏറ്റവും ഇഷ്ടപ്പെട്ട കോട്ടയംമലയാളത്തിന്റെ സവിശേഷമായ ഈണവും വേഗവും കൈവിടാതെ ചറുപിറുന്നനെ സംസാരിക്കാന്‍തുടങ്ങി ... വെറുതെയല്ല ഈ പെണ്‍കുട്ടി മുംബൈ മഹാനഗരത്തില്‍ തിരക്കേറിയ താരമായിരിക്കുമ്പോഴും നമ്മുടെ ഹൃദയത്തിന്റെ അയലത്തുപാര്‍പ്പുറപ്പിച്ചിരിക്കുന്നത്.