Reading problem ? Click on below image and download font. Save folder to windows/font - after the instalation refresh this page.

Read other Malayalam Articles - Page-1 Page-2

ഭീതി ഒഴിയാതെ ഭോപ്പാല്‍

ലോകത്തിലെ ഏറ്റവും വലിയ വ്യാവസായിക ദുരന്തത്തിനു കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാവുമ്പോള്‍ ദുരിതങ്ങളും പേറി പാവങ്ങളായ പതിനായിരങ്ങള്‍ ഇന്നും വിധിയോട് പോരാടുന്നു. എല്ലാവരും ഭോപ്പാല്‍ വിഷവാതക ദുരന്തം മറക്കുകയാണ്. അഥവാ മറക്കാന്‍ ശ്രമിക്കുകയാണ്. ദുരന്തം നേരിട്ട് റിപ്പോര്‍ട്ടുചെയ്ത മാതൃഭൂമി ലേഖകന്‍ വി. രാജഗോപാല്‍ വീണ്ടും ഭോപ്പാലില്‍നിന്ന്...


ഒന്നും മറന്നിട്ടില്ല. ഇന്നലെയെന്നോണം നടുക്കത്തോടെ എല്ലാം ഓര്‍മിക്കാനാവും. പൊതു തിരഞ്ഞെടുപ്പു കവറേജിനായി ഡല്‍ഹിയില്‍ കഴിയവെ അര്‍ധരാത്രി കേരളഹൗസില്‍ വന്ന് വിളിച്ചുണര്‍ത്തി എയര്‍ടിക്കറ്റുമേല്പിച്ച് പുലര്‍ച്ചെ ഫ്‌ളൈറ്റിന് ഭോപ്പാലിലേക്ക് വഴിതിരിച്ചുവിട്ടത് അന്നത്തെ ഡല്‍ഹി പ്രതിനിധി വി.കെ. മാധവന്‍കുട്ടി. നല്ല തണുപ്പും മൂടല്‍മഞ്ഞുമുള്ള ഒരു പുലര്‍ച്ചെ ബെരാഗഢില്‍ വന്നിറങ്ങുമ്പോള്‍ കണ്ട വാതകദുരന്തത്തിന്റെ ഭയാനകമായ ചിത്രങ്ങള്‍ ഇന്നും മനസ്സിനെ വേട്ടയാടുന്നു.
ലോകം കണ്ട ഏറ്റവും വലിയ വ്യാവസായിക ദുരന്തത്തിന്റെ രക്തസാക്ഷികളായി പഴയ ഭോപ്പാലിലെങ്ങും തലങ്ങും വിലങ്ങും കിടന്ന ശവങ്ങള്‍ക്കിടയിലൂടെയായിരുന്നു മരവിച്ച മനസ്സുമായി ഒഴുകിനടന്നത്. യൂണിയന്‍ കാര്‍ബൈഡില്‍നിന്നുള്ള എം.ഐ.സി. (വിഷ) വാതകം ചോര്‍ന്നതറിയാതെ തൊട്ടടുത്ത ബസ്തികളിലും (കോളനി) പുറമ്പോക്കുകളിലെ 'ജുഗ്ഗി'കളിലും (കുടില്‍) ഉറങ്ങിക്കിടന്ന പാവങ്ങളൊന്നും ഉണരാതെപോയ 1984 ഡിസംബര്‍ 2-3 രാത്രികളില്‍ മരണം വേതാളനൃത്തം ചവിട്ടിയത് തെരുവീഥികളിലായിരുന്നു. വിഷവാതകമേറ്റ് പാതിയുറക്കത്തില്‍നിന്നുണര്‍ന്ന് ജീവനും കൊണ്ടോടിയ സ്ത്രീകളും കുട്ടികളുമടങ്ങുന്ന പുരുഷാരം കുഴഞ്ഞുവീണും പിടഞ്ഞും മരിച്ചുവീണ വീഥികളിലെല്ലാം ശവശരീരങ്ങള്‍ കുന്നുകൂടിക്കിടന്നു. മരിച്ചവരെയും മരണത്തോട് മല്ലടിക്കുന്നവരെയുംകൊണ്ട് ഹമീദിയാ മെഡിക്കല്‍ കോളേജ് ആസ്​പത്രിയിലേക്കുള്ള ജീപ്പുകളുടെയും ടെമ്പോകളുടെയും നിലയ്ക്കാത്ത പ്രവാഹം തുടര്‍ന്നു. നാളികേരം കൂട്ടിയിട്ടതുപോലെ കൊച്ചുകുഞ്ഞുങ്ങളുടെ മൃതദേഹങ്ങള്‍ പെരുകി. തിരിച്ചറിയാനായി കിടത്തിയ അജ്ഞാതശവങ്ങള്‍ക്കു സ്ഥലം പോരെന്നായി. തിരിച്ചറിഞ്ഞ മൃതദേഹങ്ങളുമായി വിവിധ മതവിഭാഗങ്ങളുടെ വിലാപയാത്ര വഴിനീളെ. പള്ളികളിലും ശ്മശാനങ്ങളിലും ഒരിക്കലും കണ്ടിട്ടില്ലാത്ത ക്യൂ; ശവസംസ്‌കാരങ്ങളുടെ തിരക്ക്. ആയിരക്കണക്കിന് അജ്ഞാത ശവങ്ങളുടെ കൂട്ട ശവദാഹം ഓഷന്‍ഗബാദിലെ നര്‍മദാതീരത്ത്. ആവശ്യമായ വിറകിനു ക്ഷാമം നേരിട്ടപ്പോള്‍ പെട്രോളൊഴിച്ച് കത്തിക്കുന്നു. വിറങ്ങലിച്ചുനിന്ന അന്നത്തെ രാത്രികളും ഒരുപോലെ-ഉറങ്ങാത്ത രാത്രികളില്‍ ഉണരാതെപോയ അജ്ഞാതരായ ആയിരങ്ങളാണ് ഉറക്കംകെടുത്തിയതെങ്കില്‍ ഇന്നോ?

കാല്‍നൂറ്റാണ്ടിനുശേഷം വീണ്ടും ദുരന്തഭൂമിയില്‍. തണുപ്പുകുറഞ്ഞ തെളിഞ്ഞ അന്തരീക്ഷത്തില്‍ വന്നിറങ്ങുമ്പോള്‍ത്തന്നെ ഭോപ്പാലിന്റെ മാറ്റം പ്രകടമാണ്. ഭരണം കോണ്‍ഗ്രസ്സില്‍നിന്ന് ബി.ജെ.പി.യിലെത്തി; ഇടതുകാലിലെ മന്ത് വലതുകാലിലേക്ക് മാറിയ വ്യത്യാസംമാത്രം. നാടിനെ നടുക്കിയ വാതക ദുരന്തത്തെ എല്ലാവരും മറന്നപോലെ.അഥവാ മറക്കാന്‍ ശ്രമിക്കുന്നു. പഴയ ഭോപ്പാലിലെ കാര്‍ബൈഡ് ഫാക്ടറിക്കടുത്തുകൂടിയുള്ള ഓട്ടപ്രദക്ഷിണത്തില്‍ വാതകദുരന്തത്തിന്റെ ദുരിതങ്ങളെല്ലാം പഴയ ഭോപ്പാലുകാര്‍ക്ക് ചാര്‍ത്തിക്കൊടുത്തതായി തോന്നി. തടാകം വേര്‍തിരിക്കുന്ന പുതിയ ഭോപ്പാല്‍ എല്ലാം അവഗണിക്കുന്നു. അല്ലെങ്കിലും ദുരന്തത്തെക്കുറിച്ച് പുതിയ തലമുറയ്ക്ക് ഒന്നുമറിയില്ല. അവരെ എന്തെങ്കിലും പഠിപ്പിക്കാന്‍ ആരും ശ്രമിക്കുന്നുമില്ല. ലോക ചരിത്രത്തിലെ ഏറ്റവും വലിയ വ്യാവസായിക ദുരന്തത്തിന്റെ ഓര്‍മയില്‍ ഒരു ദേശീയ ദിനമോ ഒരു സ്മാരകമോ പോലുമില്ല. ആറു പതിറ്റാണ്ടു പിന്നിട്ടിട്ടും ഹിരോഷിമയിലെ കൂട്ടക്കൊലയ്‌ക്കെതിരെ കൊല്ലംതോറും ആഗസ്ത് ആറിന് പീസ്​പാര്‍ക്കിലെ സ്മാരകത്തില്‍ ഒത്തുചേരുന്നവരുടെ കൂട്ടായ്മയ്ക്ക് സ്തുതി! ഇവിടെ വിഷവാതകമേറ്റു മരണമടഞ്ഞ പതിനായിരങ്ങള്‍ ഭാഗ്യവാന്മാര്‍! എന്നാല്‍ ദുരന്തത്തിന്റെ എണ്ണിയാല്‍ ഒടുങ്ങാത്ത ദുരിതവും പേറി 'മരിക്കാതെ മരിക്കുന്ന' പതിനായിരങ്ങളാണ് നാടിന്റെ തീരാദുഃഖമായി മാറുന്നത്.

* * * * *

കുടുംബം മുഴുവന്‍ മരിച്ചവരുണ്ട്. എത്രയോ കുട്ടികള്‍ അനാഥരായി. ബാക്കിയായവര്‍ക്കാകട്ടെ ജോലി ചെയ്യാനുമാവുന്നില്ല. കുറച്ച് ജോലി ചെയ്യുമ്പോഴേക്കും ക്ഷീണം. കിട്ടിയ നഷ്ടപരിഹാരം ചികിത്സയ്ക്കുതന്നെ ചെലവാക്കേണ്ടിവന്നവരാണധികവും. ദുരന്തബാധിതരായ കുടുംബങ്ങളില്‍നിന്ന് വിവാഹം കഴിക്കാന്‍ ഇവിടെയുള്ള ആണ്‍കുട്ടികള്‍തന്നെ തയ്യാറാകുന്നില്ല. കാരണം മറ്റൊന്നല്ല, വീട്ടുജോലികള്‍പോലും ചെയ്യാനാവില്ല. ഗര്‍ഭം ധരിക്കില്ല. ഗര്‍ഭമുണ്ടായാല്‍ അലസിപ്പോവും. ഇനി അഥവാ പ്രസവിച്ചാല്‍ത്തന്നെ വൈകല്യമുള്ള കുഞ്ഞുങ്ങള്‍; ചുണ്ടും മൂക്കുമില്ലാത്തവര്‍. വലിയ തലയുള്ളവര്‍. കുട്ടികളുടെ ബാല്യം മുഴുവനും ആസ്​പത്രികളില്‍ ഹോമിച്ചവരാണ് ഏറെയും. മനോരോഗികള്‍ കൂടിക്കൂടി വന്നു. കുടുംബനാഥനെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ ഏറെയുണ്ട്. അവരൊക്കെ ജീവിതം തള്ളിനീക്കുന്നത് നരകയാതനകളിലൂടെയാണ്. വിധവകള്‍ ഏറെയുള്ള ഒരു കോളനിയുടെ പേര് മറ്റൊന്നല്ല; വിധവാ കോളനി.
വാതകദുരന്തത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികം കഴിഞ്ഞ് രണ്ടു ദിവസത്തിനുശേഷം വിശദമായ റിപ്പോര്‍ട്ട് പുറത്തിറക്കുമെന്നാണ് മധ്യപ്രദേശിന്റെ മുന്‍ മുഖ്യമന്ത്രിയും ഇപ്പോഴത്തെ ഭോപ്പാല്‍ ദുരിതാശ്വാസവകുപ്പ് മന്ത്രിയുമായ ബാബുലാല്‍ ഗൗര്‍ പറയുന്നത്. എന്താരു തമാശ!
'ചക്കിക്കൊത്ത ചങ്കര'നെന്നപോലെ മന്ത്രിക്കു പറ്റിയ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് വാതകദുരന്ത ദുരിതാശ്വാസ-പുനരധിവാസ വകുപ്പിനുള്ളത്. പേര് എം.എം. ഉപാധ്യായ. ദുരിതബാധിതരുടെ രണ്ടും മൂന്നും തലമുറയില്‍പ്പെട്ടവരാരും നഷ്ടപരിഹാരത്തിനും സൗജന്യ ചികിത്സയ്ക്കും അര്‍ഹരല്ലെന്നാണ് അദ്ദേഹത്തിന്റെ കണ്ടുപിടിത്തം. കാരണം ദുരന്തം നടക്കുമ്പോള്‍ അവരാരുമില്ലല്ലോ!
* * * *
വാതകദുരന്തത്തില്‍ മരിച്ചവര്‍ എത്രയായിരിക്കും? മൂവായിരമെന്ന് കാര്‍ബൈഡ് പറയുമ്പോള്‍ പതിനായിരത്തിന്റെ മറ്റൊരു കണക്കാണ് ഭരണകൂടത്തിനുള്ളത്. ഇരുപതിനായിരം പേരെങ്കിലും മരിച്ചിട്ടുണ്ടാകുമെന്ന് ദൃക്‌സാക്ഷികളുടെ വിലയിരുത്തല്‍. ഇപ്പോള്‍ ഒരു കണക്കെടുപ്പിന്റെ പ്രസക്തിപോലും നഷ്ടപ്പെട്ടുപോയിരിക്കുന്നു. നഷ്ടപരിഹാരം തീരുമാനിച്ച 2004-ലെ അവസാന വിലയിരുത്തലില്‍ ഗുരുതരമായി പരിക്കേറ്റവര്‍ 5,74,000 പേര്‍. മരിച്ചവര്‍ 15,274 പേര്‍. ഇവര്‍ക്കൊക്കെ നഷ്ടപരിഹാരം കിട്ടി. ആസ്​പത്രികളില്‍ ചികിത്സയ്‌ക്കെത്തുന്ന മൂന്നു ലക്ഷം പേരില്‍, ഒരുലക്ഷം പേരില്‍ വാതകം ഗുരുതരമായ പ്രത്യാഘാതമേല്പിച്ചിട്ടുണ്ടെന്ന് കണക്കാക്കുന്നു. ഇതേസമയം ദുരിതബാധിതരുമായി ബന്ധപ്പെടാതെ സുപ്രീംകോടതി വിധിയനുസരിച്ച് യൂണിയന്‍ കാര്‍ബൈഡുമായുണ്ടാക്കിയ കരാറനുസരിച്ച്, മരിച്ച മൂവായിരമുള്‍പ്പെടെ ദുരിതബാധിതര്‍ 1,20,000 മാത്രം. ഈ കണക്കുകളില്‍ കാര്യമില്ല; മരണങ്ങളിലും. കാരണം, മരണങ്ങള്‍ തുടരുകയാണ്. ദുരിതങ്ങള്‍ അവസാനിക്കുന്നില്ല.
കമ്പനിയുടെ നിര്‍മാണം പുരോഗമിക്കുമ്പോള്‍ത്തന്നെ കുഴിച്ചുമൂടിയ 8000 ടണ്‍ മാരകമായ ഖരമാലിന്യങ്ങള്‍ക്കു പുറമെ ആയിരം ടണ്‍ ഖരമാലിന്യം പുറത്തുണ്ട്. സ്റ്റോറേജ് ഹൗസിലുള്ള 386 ടണ്‍ കഴിച്ചാല്‍ ബാക്കി തുറന്നുകിടക്കുന്നു. മഴയത്ത് മണ്ണിലേക്ക് ഒലിച്ചിറങ്ങുമെന്നത് സ്വാഭാവികം. ഗ്രീന്‍പീസ് ഇന്റര്‍നാഷണല്‍ എന്ന പരിസ്ഥിതി സംഘടന നടത്തിയ പഠനത്തില്‍ ഇവിടത്തെ വെള്ളത്തിലുള്ള രാസപദാര്‍ഥങ്ങള്‍ അര്‍ബുദത്തിനും മസ്തിഷ്‌കശോഷണത്തിനും ജനിതക വൈകല്യങ്ങള്‍ക്കും ഇടവരുത്തുമെന്ന് മുന്നറിയിപ്പു നല്കുന്നു. മെര്‍ക്കുറിയുടെ അളവ് അറുപതു ലക്ഷം ഇരട്ടിയാണെന്നും ഭ്രൂണത്തിന്റെ വളര്‍ച്ച തടയുന്ന ട്രൈ ക്ലോറോ ഈഥൈന്റെ അളവ് അന്‍പത് ഇരട്ടിയാണെന്നും കണ്ടെത്തിയിരിക്കുന്നു. അമ്മമാരുടെ മുലപ്പാലില്‍ ക്ലോറോഫോമും റെഡക്ലോറോമീഥേനും ലെഡും മെര്‍ക്കുറിയും ട്രൈ ക്ലോറോ ബെന്‍സിനും കണ്ടെത്തിയതാണ് മറ്റൊരു പഠനം.
കോലാര്‍ ശുദ്ധജലവിതരണ പദ്ധതിയില്‍ ഈ കോളനികളെ ഉള്‍പ്പെടുത്തണമെന്ന് സുപ്രീംകോടതി ഉത്തരവുണ്ടെങ്കിലും പൈപ്പിടല്‍ ഇപ്പോഴും കടലാസില്‍ത്തന്നെ. പുതിയ ഭോപ്പാലിലെ സമ്പന്നരുടെ ഫ്‌ളാറ്റുകളിലേക്കും വില്ലകളിലേക്കുമുള്ള പൈപ്പുകള്‍ പോകുന്നത് ഇതുവഴിയാണെന്നുള്ളതാണ് വലിയ വിരോധാഭാസം. ടാങ്കറുകളില്‍ വെള്ളമെത്തിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും വല്ലപ്പോഴുമെത്തുന്ന വെള്ളം കുടിക്കാന്‍പോലും തികയില്ല. അവിടവിടെ സര്‍ക്കാര്‍ വക സിന്‍ടെക്‌സ് ടാങ്കുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും വെള്ളമെത്തുന്നില്ലെന്ന് വാദം. അപ്പോള്‍ പിന്നെ ഈ പാവങ്ങളുടെ മുന്നിലുള്ള പോംവഴിയെന്ത്? വെള്ളം കുടിക്കാതെ മരിക്കണോ? അതോ വിഷജലം കുടിച്ചു മരിക്കണോ? ഒടുവില്‍ വിഷജലം കുടിച്ചുമരിക്കാന്‍ അവര്‍ നിര്‍ബന്ധിതരാവുന്നു. മരണവും ജീവിതവും ഇവിടെ ഒരുപോലെ.

* * * *
നഷ്ടപരിഹാരത്തിന്റെ കാര്യം വിചിത്രമാണ്. യൂണിയന്‍ കാര്‍ബൈഡുമായി കേന്ദ്രസര്‍ക്കാര്‍ ഉണ്ടാക്കിയ ഒത്തുതീര്‍പ്പില്‍ ദുരിതബാധിതര്‍ക്ക് യാതൊരു പങ്കുമില്ലായിരുന്നു. 470 മില്യന്‍ ഡോളര്‍ നഷ്ടപരിഹാരത്തിന്റെ നല്ലൊരുഭാഗം രാഷ്ട്രീയക്കാരും ബ്യൂറോക്രാറ്റുകളും ഇടത്തട്ടുകാരും വീതിച്ചെടുക്കുകയായിരുന്നു. അര്‍ഹതപ്പെട്ട പലര്‍ക്കും കിട്ടിയില്ല. ദുരന്തത്തിനുശേഷം ജനിച്ചവര്‍പോലും പീഡിതരായി. റേഷന്‍ അനുവദിക്കാന്‍ നിയുക്തനായ ഉദ്യോഗസ്ഥനെ കേന്ദ്രീകരിച്ചാണ് വലിയ അഴിമതി നടന്നത്. കിട്ടുന്ന തുകയില്‍ പാതി കമ്മീഷനായി നലേ്കണ്ടിവന്നു.
ദുരിതത്തിനിരയായവര്‍ക്ക് സൗജന്യ ചികിത്സ നല്കാന്‍ സര്‍ക്കാര്‍ സ്ഥാപിച്ച ആറ് ആസ്​പത്രികളിലും ഫലപ്രദമായ ചികിത്സ മാത്രം നടക്കുന്നില്ല. യൂണിയന്‍ കാര്‍ബൈഡിന്റെ പണമുപയോഗിച്ച് അത്യന്താധുനിക ഉപകരണങ്ങളോടെ സര്‍ക്കാര്‍ സ്ഥാപിച്ച സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആസ്​പത്രിയിലും സ്ഥിതി മറ്റൊന്നല്ല. മീഥൈല്‍ ഐസോ സയനൈറ്റിന്റെ ദീര്‍ഘകാല പ്രത്യാഘാതങ്ങളെപ്പറ്റി ഫലപ്രദമായ ഗവേഷണം നടന്നിരുന്നെങ്കില്‍ ചികിത്സയ്ക്ക് ചില മാനദണ്ഡങ്ങള്‍ കണ്ടെത്താമായിരുന്നു. അതുണ്ടായില്ല. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് നടത്തിയ പഠനങ്ങള്‍ എന്തുകൊണ്ടോ സര്‍ക്കാര്‍ ഇടപെട്ട് 1994-ല്‍ അവസാനിപ്പിക്കുകയായിരുന്നു.

* * * *
മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സില്‍നിന്നുള്ള മലിനീകരണത്തിനെതിരെ ചാലിയാര്‍ സംരക്ഷണസമിതി രൂപവത്കരിച്ച് ഒടുവില്‍ അര്‍ബുദ രോഗബാധിതനായി പൊരുതിമരിച്ച വാഴക്കാട്ടുകാരന്‍ റഹ്മാനെ ഓര്‍മയില്ലേ? അതുപോലൊരു പോരാളി ഇവിടെ ഭോപ്പാലിലുണ്ട്. ദുരിതബാധിതരുടെ 'കാണപ്പെട്ട ദൈവ'മായ അബ്ദുള്‍ജബാര്‍. ഭോപ്പാല്‍ ഗ്യാസ് പീഡിത് മഹിളാ ഉദ്യോഗ് സംസ്ഥാന്‍ നേതാവ്.
കാല്‍നൂറ്റാണ്ട് മുന്‍പ് വാതകദുരന്തം കാഴ്ചനഷ്ടപ്പെടുത്തിയ ആയിരങ്ങളിലൊരാളാണ് അന്ന് ഇരുപത്തിയഞ്ചുകാരനായ ജബാര്‍. വിഷവാതകം രോഗികളാക്കിയ ഒന്നരലക്ഷം പേരില്‍ നല്ലൊരുവിഭാഗം എല്ലാ ശനിയാഴ്ചയും രാജേന്ദ്രനഗറിനടുത്തെ പാര്‍ക്കില്‍ ഒത്തുചേരുന്നു. ഒരു വിട്ടില്‍നിന്ന് ഒരാളല്ലെങ്കില്‍ മറ്റൊരാള്‍ വരും. വല്ലാത്തൊരു ഐക്യദാര്‍ഢ്യമാണ് അവിടെ പ്രകടമാവുന്നത്.
വൃദ്ധരുണ്ട്. കുട്ടികളും ഗര്‍ഭിണികളുമുണ്ട്. കൈക്കുഞ്ഞുങ്ങളുമായെത്തുന്ന അമ്മമാരുണ്ട്. വികലാംഗരുണ്ട്. കാഴ്ചയില്ലാതെ മറ്റുള്ളവരുടെ കൈകളില്‍ പിടിച്ച് നടക്കുന്നവരുമുണ്ട്. എല്ലാവരെയും കറകളഞ്ഞ സ്‌നേഹത്തിന്റെയും പ്രതീക്ഷയുടെയും ഒരൊറ്റ ചരടില്‍ കോര്‍ത്ത് അവരിലൊരാളായി മാറുന്ന അബ്ദുള്‍ജബാര്‍ എന്ന അന്‍പതുകാരന്റെ സാന്നിധ്യവും സംസാരവുമെല്ലാം പുതിയ അനുഭവമായി. കാല്‍നൂറ്റാണ്ടായി ഒരൊറ്റ ശനിയാഴ്ചയും മുടങ്ങാതെ കൂട്ടായ്മയ്‌ക്കെത്തുന്ന ജബാര്‍ അതിലേറെ ഒരത്ഭുതമായി മനസ്സില്‍ നിറഞ്ഞുനില്ക്കുന്നു.
* * * *
പഴയ ഭോപ്പാല്‍ ഉറങ്ങിക്കിടക്കുകയാണ്. ബെരാസിയാ റോഡില്‍ ജെ.പി. നഗര്‍ കോളനിയെ ലക്ഷ്യം വെച്ച് നിരവധി തവണ നടന്ന വഴിയിലൂടെ വീണ്ടും. ഒടുവില്‍ ചെന്നെത്തുന്നത് യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറിയുടെ മുന്നില്‍. ആരും ശ്രദ്ധിക്കാതെ പഴകി ദ്രവിച്ചതുപോലെ കിടക്കുന്ന കെട്ടിടം ഭിതിയാണുയര്‍ത്തുന്നത്. പരിസരമാകെ പുല്ലുപിടിച്ചു കിടക്കുന്നു. മേഞ്ഞുനടക്കുന്ന കാലികളാണ് നിറയെ. എല്ലാറ്റിനും സാക്ഷിയായി ഇ-610 ടാങ്കും ഉയര്‍ന്നുനില്ക്കുന്നു. ഈ ടാങ്കില്‍ നിന്ന് ചോര്‍ന്ന എം.ഐ.സി. (വിഷ) വാതകമാണ് പതിനായിരങ്ങളെ കൊന്നൊടുക്കിയത്.

 

കൈവിട്ടുപോയ കിനാക്കള്‍

 

ഒരു കുഞ്ഞിനെ മാത്രം മോഹിച്ച് ഇരട്ടി പ്രായമുള്ള ആളുടെ രണ്ടാം ഭാര്യയാവാന്‍ തയ്യാറായ യുവതി. വീട്ടുകാര്‍ തമ്മിലുള്ള കലഹങ്ങള്‍ക്കിടയില്‍ ദാമ്പത്യം തകര്‍ന്നുപോയ വീട്ടമ്മ. തിരക്കഥാകൃത്ത് ആര്യാടന്‍ ഷൗക്കത്ത് എഴുതുന്നു...

ഗോവ ഫിലിം ഫെസ്റ്റിവലില്‍ ഇന്ത്യന്‍ പനോരമയിലേക്ക് 'വിലാപങ്ങള്‍ക്കപ്പുറം' തിരഞ്ഞെടുത്തു. പ്രിന്റിനുവേണ്ടി ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവലില്‍ നിന്നും സ്ഥിരമായി ഫോണ്‍കോളുകള്‍ വന്നുകൊണ്ടിരുന്നു. മുംബൈ എന്‍.എഫ്.ഡി.സി. യില്‍ കൊണ്ടുപോയി ഇംഗ്ലീഷ് സബ്‌ടൈറ്റില്‍ ചെയ്തിട്ടുവേണം പ്രിന്റ് ഫെസ്റ്റിവലിലേക്ക് അയയ്ക്കാന്‍. ചിത്രാഞ്ജലിയിലെ കണക്കുകള്‍ തീര്‍പ്പാക്കാനുള്ളതുകൊണ്ട് പ്രിന്റയയ്ക്കാന്‍ കഴിയില്ല എന്ന് കെ.എസ്.എഫ്.ഡി.സി. കൈമലര്‍ത്തി. സുഹൃത്തുക്കളുടെ കൈയില്‍നിന്നും കാശ് കടംവാങ്ങി ചിത്രാഞ്ജലിയില്‍ അടച്ച് അന്നുതന്നെ പ്രിന്റ് മുംബൈയില്‍ അയച്ച് ഇംഗ്ലീഷ് സബ്‌ടൈറ്റില്‍ ചെയ്തു. ഫെസ്റ്റിവല്‍ തീരുന്നതിനു രണ്ടുദിവസം മുന്‍പ് ഗോവയില്‍ എത്തിച്ച് സിനിമ പ്രദര്‍ശിപ്പിച്ചു. ഈ പിരിമുറുക്കങ്ങള്‍ക്കിടയില്‍ ഗോവയിലേക്ക് പുറപ്പെടാനുള്ള ഒരുക്കത്തിനിടയിലാണ് സൂറ അമ്മാവനുമൊത്ത് എന്റെ വീട്ടില്‍ എത്തിയത്.

വന്നപാടെ സൂറ കദനകഥകളുടെ കെട്ടഴിക്കാന്‍ തുടങ്ങി. വളരെ സൂക്ഷ്മതയോടെ ഗ്രഹിക്കാനായില്ലെങ്കിലും തേങ്ങലുകള്‍ ഒതുക്കാന്‍ പാടുപെടുന്ന സൂറയുടെ വ്യഥ അവളുടെ മുഖത്തുനിന്നും വായിച്ചെടുക്കാന്‍ എനിക്ക് സാധിച്ചു. ഗോവയില്‍നിന്നും തിരിച്ചുവന്നാലുടനെ പ്രശ്‌നത്തില്‍ ഇടപെടാമെന്ന ഉറപ്പോടെ സൂറയെ തിരിച്ചയച്ചു.

മൂന്നു ദിവസങ്ങള്‍ക്കുശേഷം ഗോവയില്‍നിന്ന് രാത്രി വളരെ വൈകിയാണ് വീട്ടിലെത്തിയതെങ്കിലും സൂറയും അമ്മാവനും വീട്ടില്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. അല്‍പ്പം ക്ഷീണം തോന്നിയെങ്കിലും, സൂറയുടെ ദൈന്യതയാര്‍ന്ന വാക്കുകള്‍ ഞാന്‍ ശ്രദ്ധയോടെ കേട്ടിരുന്നു.

സൂറ തന്റെ ഓര്‍മകളിലേക്ക് ആഴ്ന്നിറങ്ങി. പക്ഷേ, അവള്‍ക്ക് ബാപ്പയുടെ മുഖം തെളിയിച്ചെടുക്കാന്‍ കഴിയുന്നില്ല. അവള്‍ക്ക് മൂന്നു വയസ്സുള്ളപ്പോഴാണ് ബാപ്പ ഉമ്മയെ മൊഴിചൊല്ലിയത്. അതോടെ ഉമ്മ മാനസികരോഗിയായി മാറി. പിന്നീട് ചുമട്ടുതൊഴിലാളിയായ അമ്മാവനാണ് സൂറയ്ക്ക് ഏക ആശ്രയം.

ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴേ സുന്ദരിയായ സൂറയ്ക്ക് ഏറെ വിവാഹാലോചനകള്‍ വന്നു. ചോദിച്ച സ്ത്രീധനം കൊടുക്കാനില്ലാത്തതുകൊണ്ട് ആലോചനകള്‍ നീണ്ടുപോയി. കെട്ടിച്ചയയ്ക്കാന്‍ ചുരുങ്ങിയത് മൂന്ന് ലക്ഷം രൂപയെങ്കിലും വേണം. നിസ്സഹായനായ അമ്മാവന്റെ മുന്‍പില്‍ തന്റെ കിനാവുകളും, വ്യഥകളും അതിസാഹസികമായി മറച്ചുവെക്കാന്‍ സൂറ ഏറെ ശ്രദ്ധിച്ചിരുന്നു.

ഇരുപത് കഴിഞ്ഞപ്പോള്‍ പിന്നെ വിവാഹാലോചനകള്‍ നിലച്ചു. തുണയെ കുറിച്ചും കുടുംബജീവിതത്തെകുറിച്ചുമുള്ള കിനാവുകള്‍ സൂറ മടക്കിവെച്ചു. മാനസികരോഗിയായ ഉമ്മയുടെ അപകടമരണം സൂറയെ ഏകയാക്കി. ഇരുപത്തിയാറാം വയസ്സില്‍ സൂറയ്ക്ക് വീണ്ടുമൊരു വിവാഹാലോചന വന്നു. ഏകയായ സൂറയുടെ സംരക്ഷണം ഏറ്റെടുക്കാന്‍ ഒരാള്‍ വരുന്നു. സ്ത്രീധന ഡിമാന്റുകള്‍ ഒന്നുമില്ലാതെ, അമ്മാവന് ആശ്വാസമായി. വരുന്ന ആളുടെ പ്രായം അന്‍പത് വയസ്സ്, പേര് ബീരാന്‍, ജോലി ഗള്‍ഫില്‍ ഡ്രൈവര്‍. ഒരു ഭാര്യയും മൂന്ന് കുട്ടികളും നിലവിലുണ്ട്. സൂറയെ വരന്റെ വീട്ടിലേക്ക് കൊണ്ടുപോകില്ല. അയാള്‍ ഇടയ്ക്കിടെ സൂറയുടെ വീട്ടില്‍ വന്ന് താമസിക്കും. ''എന്തൊക്കെയായാലും വേണ്ടില്ല എനിക്കുപോറ്റാന്‍ ഒരു കുട്ടിയെ വേണം. അത് ഹലാലായ (നേരായ) മാര്‍ഗത്തിലാവണം''. സൂറ സമ്മതം മൂളി. ലളിതമായ നിക്കാഹ്, വരനും രണ്ട് സാക്ഷികളും മാത്രം. വരന് ഇടവേളകളിലെ ഇടത്താവളം മാത്രമാണ് സൂറയുടെ വീട്. എങ്കിലും അവള്‍ ഭര്‍ത്താവിനെ ഏറെ സ്‌നേഹിച്ച് കാത്തിരുന്നു. ഭര്‍ത്താവ് ഗള്‍ഫില്‍ നിന്നും എത്തിയ വിവരമറിഞ്ഞ് ആറുമാസം ഗര്‍ഭിണിയായ സൂറ ഏറെ സന്തോഷിച്ചു. ആദ്യഭാര്യയുടെ ഊഴം കഴിഞ്ഞാണെങ്കിലും ഭര്‍ത്താവിന്റെ സാമീപ്യം ഉടനെ കരഗതമാകുമെന്ന സന്തോഷത്തിലായിരുന്നു അവള്‍.

ബീരാന്‍ ഏറെ വിഷണ്ണനായിരുന്നു. കാര്യം മറ്റൊന്നുമല്ല. സൂറയെ വിവാഹംചെയ്ത വിവരം ആദ്യഭാര്യയും വീട്ടുകാരും അറിഞ്ഞു. പ്രശ്‌നം നീറിപ്പുകയാന്‍ തുടങ്ങി. ആദ്യഭാര്യയിലെ പെണ്‍കുട്ടിക്ക് വന്ന വിവാഹാലോചന ഇക്കാരണത്താല്‍ മുടങ്ങുമെന്ന് ഉറപ്പായി. ഇതിനൊരു പരിഹാര നിര്‍ദേശവുമായാണ് ബീരാന്‍ സൂറയെ കാണാന്‍വരുന്നത്. പരിഹാരം മറ്റൊന്നുമല്ല, സൂറയെ മൊഴിചൊല്ലണം! തത്കാലത്തേക്ക് ഒരു അഡ്ജസ്റ്റ്‌മെന്റാണെന്ന് അവളെ ബോധ്യപ്പെടുത്തണം. എന്തും ബോധ്യപ്പെടാന്‍ പാകമായിനില്‍ക്കുന്ന സൂറയ്ക്ക് ഇതും നിഷ്പ്രയാസം ബോധ്യപ്പെട്ടു!

ആറുമാസം ഗര്‍ഭിണിയായ സൂറയെ മതാചാരപ്രകാരം മൊഴിചൊല്ലാന്‍
പ്രയാസമാണെങ്കിലും അതിനു ചില മസാലകള്‍ പടച്ചുണ്ടാക്കി. സൂറയെ മൊഴിചൊല്ലിയ കത്ത് കൈയില്‍ കിട്ടി സ്തബ്ധനായ അമ്മാവനെ സൂറ ബോധിപ്പിച്ചു. ഇക്കാക്ക-ഇതില്‍ പേടിക്കാനൊന്നുമില്ല-ഇത് അവരെ ബോധിപ്പിക്കാന്‍ തത്കാലത്തേക്കുള്ള ഒരു അഡ്ജസ്റ്റ്‌മെന്റ് മാത്രം. പക്ഷേ, ഈ അഡ്ജസ്റ്റ്‌മെന്റ് പെര്‍മനന്റായി എന്നുമാത്രം!

ബീരാന്റെ ആദ്യഭാര്യയിലെ കുട്ടിയുടെ വിവാഹം സുഖമായി നടന്നു. ചതി തിരിച്ചറിഞ്ഞ് മനംനൊന്താണ് സൂറ പ്രസവിച്ചത്. സൂറയ്ക്ക് പോറ്റാന്‍ കുട്ടിയെ കിട്ടിയില്ല. കുട്ടി ചാപിള്ളയായിരുന്നു. സൂറ ഇടറിയ ശബ്ദത്തോടും, ചിലപ്പോള്‍ കരഞ്ഞും കഥപറഞ്ഞു തീരുന്നില്ല. സൂറയുടെ കഥയിലൂടെ ഏറെദൂരം സഞ്ചരിച്ച ഞാന്‍ പെട്ടെന്ന് ഇടപെട്ട് ചോദിച്ചു, ''ഇപ്പോള്‍ സൂറയുടെ ആവശ്യമെന്താ?'' ''അയാളുടെ ആദ്യ ഭാര്യയെ വേദനിപ്പിച്ച് എനിക്കൊന്നും വേണ്ട. എന്നോട് ചെയ്ത ചതിയും ഞാന്‍ പൊറുക്കാം. പക്ഷേ, എനിക്കു താമസിക്കാന്‍ ഒരു കൊച്ചുവീടെങ്കിലും ഉണ്ടാക്കിത്തരാന്‍ അയാളോടു പറഞ്ഞാല്‍ മതി''. അപ്പോഴേക്കും സമയം രാത്രി പന്ത്രണ്ട് നാല്‍പ്പത്തിയഞ്ച്. ഭര്‍ത്താവിനെയും കൂട്ടുകാരനെയും കൂട്ടി പിറ്റേദിവസം വൈകുന്നേരം നാലുമണിക്ക് സംസാരിക്കാന്‍ ഉറപ്പിച്ച് സൂറയും അമ്മാവനും വീട്ടില്‍ നിന്നിറങ്ങി.

പ്രശ്‌നം വീട്ടുകാരുടേത്

ഏറെ വൈകി, ക്ഷീണിതനായി ഉറങ്ങിയ ഞാന്‍ പിറ്റേദിവസം എഴുന്നേല്‍ക്കാന്‍ അല്‍പ്പം വൈകി. മുകളിലെ എന്റെ മുറിയില്‍നിന്ന് പതിവ് ക ട്ടന്‍കാപ്പി കഴിക്കാനായി താഴേക്കുവരാന്‍ ഒരുങ്ങുമ്പോള്‍ താഴെ നിന്നും ഒരു സ്ത്രീയുടെ ഉച്ചത്തിലുള്ള സംസാരമാണ് ഞാന്‍ ആദ്യം കേട്ടത്. മുകളില്‍നിന്ന് സ്ത്രീയുടെ വാക്കുകളിലേക്ക് ശ്രദ്ധിക്കാന്‍ ശ്രമിച്ച ഞാന്‍ ഇടയ്ക്കിടെ എന്റെ പേര് പരാമര്‍ശിക്കുന്നതായി കേട്ടു. ഒന്നുകൂടി ശ്രദ്ധിച്ചപ്പോള്‍ എന്റെ ഉള്ളൊന്നു കാളി. ഒരു കൊച്ചുകുട്ടിയുടെ കരയുന്ന ശബ്ദം. സത്രീയും ആക്രോശിച്ചുകൊണ്ടിരിക്കുന്നു. അല്‍പ്പം പരുപരുത്ത ഒരു മധ്യവയസ്‌കയുടെ ശബ്ദത്തില്‍ ''ഇത് ഷൗക്കത്തിന്റെ കുട്ട്യാണ്...ഓനാണ് ഇതിന്റെ കാരണക്കാരന്‍''.

ഞാന്‍ പതുക്കെ കോണിപ്പടിക്കിടയിലൂടെ താഴേക്കുനോക്കി, സ്ത്രീയുടെ ആക്രോശത്തില്‍ സ്തബ്ധരായി നില്‍ക്കുകയാണ് എന്റെ വീട്ടുകാര്‍. ഞാന്‍ താഴേക്കിറങ്ങിവന്നു. എന്നെ കണ്ടപ്പോള്‍ സ്ത്രീയുടെ മുഖത്ത് ക്രോധം ഇരച്ചുകയറി. കുട്ടിയെ ചൂണ്ടി പറഞ്ഞു. ''ജ്ജ് ഇതിന് സമാധാനം പറയണം. അന്റെ വാക്ക് കേട്ടാണ് ഞാന്‍ പിന്നീം ന്റെ മകളെ ഓന്റെ കൂടെ വിട്ടത്. ഇപ്പോ എന്താ ഇണ്ടായീ...ഒരു കുട്ടീനേംകൂടി കിട്ടി. ജ്ജാ ഇതിന്റെ കാരണക്കാരന്‍'' ഞാന്‍ മറ്റുള്ളവരുടെ മുഖത്തേക്ക് നോക്കി. വരിഞ്ഞു മുറുകിയ മുഖങ്ങളില്‍ ആശ്വാസത്തിന്റെ രശ്മികള്‍ വിരിഞ്ഞു.

ഉമ്മ ഉടനെ അവര്‍ക്ക് ചായയുമായി വന്നു. എനിക്ക് ഒരു കട്ടന്‍കാപ്പിയും. ഇവരുടെ മകള്‍ സുബൈദയും ഭര്‍ത്താവും അഞ്ചുവര്‍ഷത്തെ ദാമ്പത്യ ജീവിതത്തില്‍ പതിനഞ്ചു തവണയെങ്കിലും പിണങ്ങിപ്പിരിഞ്ഞിട്ടുണ്ടാവും. കൊടുക്കാമെന്നേറ്റ ഇരുപതു പവന്‍ സ്വര്‍ണം മുഴുവന്‍ ഇതുവരെ കിട്ടിയിട്ടില്ല എന്നതാണ് ഈ തര്‍ക്കത്തിന്റെ കാതലായ പ്രശ്‌നം. ഇത് പിന്നീട് രണ്ടു വീട്ടുകാരെയും മാനസികമായി ഏറെ അകലങ്ങളിലാക്കി. ആദ്യത്തെ കുഞ്ഞിന് ഒന്നര വയസ്സുള്ളപ്പോള്‍ തര്‍ക്കം രൂക്ഷമായി, പരസ്​പരം വേര്‍പിരിയാന്‍ രണ്ടു വീട്ടുകാരും തീരുമാനിച്ച് പറഞ്ഞവസാനിപ്പിക്കാനായിരുന്നു രണ്ടു വര്‍ഷം മുന്‍പ് ഇവര്‍ ആദ്യമായി എന്റെ മുന്‍പില്‍ എത്തിയത്. ഞാന്‍ ഏറെ ശ്രമിച്ചിട്ടും ഒരു നിലയ്ക്കും വീട്ടുകാര്‍ പരസ്​പരം അടുക്കാന്‍ തയ്യാറായില്ല. മണിക്കൂറുകള്‍ നീണ്ട മാരത്തോണ്‍ ചര്‍ച്ചകള്‍ക്ക് ശേഷം ഞാന്‍ സുബൈദയെയും ഭര്‍ത്താവിനെയും വെവ്വേറെ വിളിച്ച് സംസാരിച്ചു.

എങ്ങനെയെങ്കിലും പരസ്​പരം പ്രശ്‌നങ്ങള്‍ പറഞ്ഞ് അവസാനിപ്പിച്ച് കുഞ്ഞിന് വേണ്ടിയെങ്കിലും ദാമ്പത്യജീവിതം മുന്നോട്ടുപോകേണ്ട അനിവാര്യത ഞാന്‍ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. ഇരുവരും അത് സമ്മതിച്ചു.

പക്ഷേ, പ്രശ്‌നങ്ങള്‍ ഇവര്‍ക്കായിരുന്നില്ല, ഇവരുടെ വീട്ടുകാര്‍ക്കായിരുന്നു. രണ്ടു വീട്ടുകാരും വിശ്വാസ്യതയെ ചോദ്യം ചെയ്തു എന്ന പരസ്​പര ആരോപണങ്ങളിലൂടെ ഈഗോക്ലാഷുകള്‍ക്ക് വഴിതുറക്കുകയായിരുന്നു. ഞാന്‍ ഏറെ നിര്‍ബന്ധിച്ചാണെങ്കിലും പാതി മനസ്സോടെ വീട്ടുകാരും സമ്മതിച്ചു. ഈ പുനഃസമാഗത്തില്‍ ചുരുങ്ങിയ സമയം കൊണ്ട് സുബൈദ രണ്ടാമത്തെ കുഞ്ഞിനും ജന്മം നല്‍കി. പക്ഷേ, പരിഹാരത്തിനുള്ള എന്റെ സൂത്രവാക്യങ്ങള്‍ ഇവര്‍ പാതിവഴിയിലിട്ടു. പ്രശ്‌നം വീണ്ടും വിവാഹമോചനത്തിന്റെ വക്കിലെത്തിച്ചു. ഇതില്‍ ഉണ്ടായ കുഞ്ഞിനെയും കൊണ്ടാണ് സുബൈദയുടെ ഉമ്മ പുലര്‍ച്ചെ എന്റെ വീട്ടില്‍ എത്തിയത്.

ഇതിന്റെ കാരണക്കാരന്‍ ഞാന്‍ തന്നെയല്ലേ?

 

മദ്യലഹരിയുടെ കണ്ണീര്‍

ആര്‍.കെ.ബിജുരാജ്‌

മലയാളികളുടെ നിത്യജീവിതത്തിലേക്ക് മദ്യം ഒരു മാന്യനെപ്പോലെ കടന്നുവരുന്നു. ആരോഗ്യകാര്യത്തിലും കുടുംബജീവിതത്തിലും ഇതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളിലേക്ക് വെളിച്ചം വീശുന്ന ഫീച്ചര്‍...

അയ്യപ്പബൈജു എത്ര കാലം ജീവിക്കും? ''ഒന്നുകില്‍ ഇപ്പോള്‍ തന്നെ മരിച്ചിട്ടുണ്ടാവണം. അല്ലെങ്കില്‍ അടുത്ത ഉത്സവകാലത്തിനു മുമ്പ്.''- 'ഗൃഹലക്ഷ്മി'യോട് ഈ അഭിപ്രായം പങ്കിട്ടത് ഡോക്ടര്‍മാരാണ്. അമിതമദ്യപാനികളെയും മദ്യപാനംമൂലം നിത്യ രോഗികളായവരെയും ചികിത്സിക്കുന്ന ഡോക്ടര്‍മാരായിരുന്നു എല്ലാവരും.

അതേ അഭിപ്രായം മദ്യപാനികളും പറഞ്ഞു. അതില്‍ പുതിയ 'അയ്യപ്പബൈജു'മാരും (പുന്നപ്രയിലെ പ്രശാന്ത് ഇക്കൂട്ടത്തില്‍ ഇല്ല) ഉണ്ടായിരുന്നു. 'ദിവസവും അങ്ങനെ കുടിക്കുന്നവന്‍ മരിക്കണം. പിന്നല്ലാതെ ജീവിച്ചിരുന്നിട്ട് ആര്‍ക്ക് പുണ്യം?''-ചോദ്യം 'രണ്ട് ലാര്‍ജ് അടിക്കാതെ എനിക്കുറക്കം വരില്ലെന്ന്' കട്ടായം പറഞ്ഞ നാല്‍പ്പഞ്ചുകാരന്‍ ജോയിയുടേത്. പക്ഷേ, പറയുമ്പോള്‍ മദ്യസേവ തുടങ്ങാന്‍പോകുന്നേ ഉണ്ടായിരുന്നുള്ളൂ.വീട്ടുകാര്‍ പുറത്താക്കിയെങ്കിലും അല്‍പം നാളുകള്‍ക്കുമുമ്പ് വീട്ടില്‍ 'തിരിച്ചെത്തി'യതാണ് കക്ഷി. സ്ഥലം ആലുവയ്ക്ക് തൊട്ടടുത്തുള്ള കൊച്ചുഗ്രാമം.

'മദ്യകേരള'ത്തിന്റെയും മദ്യപരുടെയും മനസ്സ് എവിടെ എന്നറിയുകയായിരുന്നു 'ഗൃഹലക്ഷ്മി'യുടെ ശ്രമം. ഡോക്ടര്‍മാര്‍, മദ്യപര്‍ (മുഴുക്കുടിയന്‍മാര്‍ ഉള്‍പ്പടെ), വീട്ടമ്മമാര്‍, യുവാക്കള്‍ തുടങ്ങിയ അമ്പതിലേറെപ്പേരോട് വിവരങ്ങള്‍ തിരക്കി; അഭിപ്രായമാരാഞ്ഞു.

പ്രശസ്തരായ ഇരകള്‍

മലയാളത്തിലെ പ്രശസ്തരായ പലരെയും അമിത മദ്യപാനം ഗുരുതരമായ കരള്‍രോഗത്തിന്റെ പിടിയില്‍ അമര്‍ത്തിയിരിക്കുന്നു എന്ന് ആദ്യമേ അറിഞ്ഞു. ഒരു പ്രമുഖ നടന്‍, മുന്‍കാല നായകന്‍, സ്ത്രീ സീരിയിലുകളിലൂടെ പരിചിതനായ തിരക്കഥാകൃത്ത് എന്നിവര്‍ അമിത മദ്യപാനം മൂലം രോഗബാധയാല്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നത് കാണാനിടയായി.
നിയന്ത്രണം വിട്ട ജീവിതവും ആഘോഷവുമാണ് ഇതില്‍ പലര്‍ക്കും വിനയായത്. ''80-120 മില്ലിലിറ്റര്‍ ആല്‍ക്കഹോള്‍ അഞ്ചുവര്‍ഷം തുടര്‍ച്ചയായി കഴിച്ച ഒരാള്‍ക്ക് കരള്‍ രോഗം വരും.''- എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ ഗ്യാസ്‌ട്രോഎന്‍ട്രോളജിസ്റ്റ് കണ്‍സള്‍ട്ടന്റായ സുനില്‍ കെ.മത്തായി മുന്നറിയിപ്പ് നല്‍കുന്നു.

'ഒരു പെഗ് ആവാം'

മദ്യത്തിന്റെ ഉപയോഗത്തെക്കുറിച്ച് വിദഗ്ധര്‍ക്കിടയില്‍ ഭിന്നാഭിപ്രായമുണ്ട്. മദ്യപാനം ഒന്നോ രണ്ടോ പെഗ് ആവാം എന്നാണ് ചില ഡോക്ടര്‍മാരെങ്കിലും പറയുന്നത്. മദ്യം ശരീരത്തിലെ ദോഷകരമായ കൊഴുപ്പ് കുറക്കും. രക്തം കട്ടപിടിക്കുന്ന പ്രക്രിയയെ മന്ദഗതിയിലാക്കും. രക്തയോട്ടം വര്‍ധിക്കുന്നതോടെ ഹൃദയാഘാതം, പക്ഷാഘാതം എന്നിവ വരാനുള്ള സാധ്യത കുറയും. അല്‍ഷിമേഴ്‌സ് പോലുള്ള രോഗാവസ്ഥയില്‍ നിന്ന് അകറ്റാന്‍ മദ്യം ഒരു പരിധിവരെ സഹായകരമാണെന്ന് ശാസ്ത്രീയമായി തെളിഞ്ഞിട്ടുണ്ട്. പക്ഷേ, അതിനപ്പുറം മദ്യത്തിന് ഒരു നന്മയുമില്ല.

എന്നാല്‍ ഒരു പെഗ്‌പോലും കഴിക്കരുതെന്ന് പറയുന്ന ഡോക്ടര്‍മാരുമുണ്ട്. 15-20 മില്ലിലിറ്ററില്‍ കൂടുതല്‍ മദ്യം കഴിച്ചാല്‍ ശരീരത്തിന് ദോഷമാവും എന്നാണ് ഇവരുടെ അഭിപ്രായം.

കൗമാരക്കാരുടെ ദുരന്തം

ആലപ്പുഴയില്‍ ഒരു 14 വയസ്സുകാരന്‍ വിട്ടുമാറാത്ത ഛര്‍ദിയുമായി എത്തിയതിന്റെ കഥ മെഡിക്കല്‍ കോളജിലെ അസോസിയേറ്റ് പ്രൊഫസര്‍ ബി. പത്മകുമാര്‍ പറയുന്നു. കുട്ടി ഛര്‍ദിച്ച് അവശനായി. ഭക്ഷണം ദഹിക്കാത്തതാണ് എന്നാണ് വീട്ടുകാര്‍ കരുതിയത്. മെഡിക്കല്‍ കോളജില്‍ കൊണ്ടുവന്നു. ഛര്‍ദി നില്‍ക്കാനുള്ള മരുന്നുകള്‍ നല്‍കി. ഒടുവില്‍ വിശദ അന്വേഷണത്തില്‍ ഈ സ്‌കൂള്‍ ബാലന്‍ സ്ഥിരമായി കൂട്ടുകാരുമായി ചേര്‍ന്ന് മദ്യപിക്കുന്നുണ്ടെന്ന് മനസ്സിലായി. മാരകമായ രോഗത്തിലേക്ക് ഒരുപക്ഷേ നീങ്ങുമായിരുന്ന കുട്ടിയെ പിന്നീട് ചികിത്സിച്ച് ഭേദമാക്കി.

കൗമാരക്കാരുടെ മദ്യപാനം കൂടുകയാണെന്ന് കണക്കുകള്‍ നിരത്തി വിവിധ ഡോക്ടര്‍മാര്‍ പറയുന്നു. വീടുകളിലെ സമൂഹ മദ്യപാനമാണ് പലരെയും കുടിയന്‍മാരാക്കുന്നത്. വിശേഷ ദിവസങ്ങളില്‍ വീട്ടുകാര്‍ ഒന്നിച്ചിരുന്ന് മദ്യപിക്കുമ്പോള്‍ കൗമാരക്കാരനും പങ്ക് കിട്ടുന്നു. അങ്ങനെ പതിനഞ്ച് വയസിനുമുമ്പേ കുടിയിലേക്ക് തിരിഞ്ഞവര്‍ അനവധിയെന്ന് ഡോക്ടര്‍മാര്‍.

''ക്യാമ്പസില്‍ പലരും മദ്യപിക്കുന്നുണ്ട്. ക്ലാസില്‍ മദ്യപിച്ചു വരുന്നവരുണ്ട്. അധ്യാപകര്‍ കണ്ടില്ലെന്ന് നടിക്കും. വൈകിട്ട് ഹോസ്റ്റലിലുമുണ്ട്''-തിരുവനന്തപുരം ഗവ. എഞ്ചിനീയറിംഗ് കോളജിലെ രകേഷ് പറഞ്ഞു.

ആഴ്ചയവസാനം പൊടിപൊടിക്കല്‍

മോനേ നരീ, നീ എവിടെ മുങ്ങിയാലും വന്ന് റിപ്പോര്‍ട്ട് ചെയ്യണം. നീ വന്നാലും ഇല്ലെങ്കിലും റൂമിലുള്ള വീക്കെന്‍ഡ് കുപ്പി ഇന്നു പൊട്ടും. അവസാന വാണിംഗ്'' എന്ന് ഫേയ്‌സ് ബുക്കിലും ഓര്‍ക്കുട്ടിലും പരസ്യമായി എഴുതിയ ചെന്നൈയിലെ മലയാളി കമ്പ്യൂട്ടര്‍ വിദഗ്ധനോട് ചോദിച്ചു. 'ഇന്നെന്താ പരിപാടി''.

ആഘോഷിക്കാന്‍ പോകുന്നു എന്ന് തന്നെ മറുപടി. ''ശനിയാഴ്ച അവധിയാണ്. ദിവസത്തില്‍ അഞ്ച് ദിവസം ഞാന്‍ പണിയെടുക്കുന്നത് ശനിയാഴ്ചയ്ക്കുവേണ്ടിയാണ്. ഇന്ന് അടുത്ത രണ്ട് സുഹൃത്തുക്കള്‍ വരും. ഒരു കുപ്പി തീര്‍ക്കും. വൈകിട്ട് മറീനബീച്ചില്‍ കാറ്റുകൊള്ളും. ഇതെന്റെ സ്വാതന്ത്ര്യമാണ്. ''. കഴിഞ്ഞ രണ്ടുവര്‍ഷമായി താന്‍ ഇതുതന്നെ ചെയ്യുന്നുവെന്നും മറുപടി.

ചെന്നൈയില്‍ മാത്രമല്ല കൊച്ചിയിലും തിരുവനന്തപുരത്തും ഇത്തരം സെലിബ്രേഷന്‍സ് നടത്തുന്ന ഉദ്യോഗാര്‍ത്ഥികളെ കണ്ടു. ദൂരെയായതിനാല്‍ രണ്ടാഴ്ച കൂടുമ്പോള്‍ മാത്രം വീട്ടില്‍ പോവുന്ന ഫെലിക്‌സ് പോളും, വിജയകുമാറും തിരുവനന്തപുരത്തെ ഫ്ലറ്റില്‍ വച്ചു പറഞ്ഞു. ഇരുവരും സര്‍ക്കാര്‍ ജീവനക്കാരാണ്.

ഉത്സവാഘോഷം

മദ്യപാനവുമായി ബന്ധപ്പെട്ട ശാരീരിക അസ്വസ്ഥതകളുമായി കൂടുതല്‍ പേര്‍ ആശുപത്രിയില്‍ എത്തുന്നത് ഉത്സവ കാലത്താണ് എന്ന് സുനില്‍ കെ.മത്തായിയും മറ്റ് ഡോക്ടര്‍മാരും സാക്ഷ്യപ്പെടുത്തുന്നു. ഈ ഓണനാളില്‍ അപകടങ്ങളില്‍ പരുക്കേറ്റ് ചികിത്സ തേടിയെത്തിയവരില്‍ എണ്‍പതു ശതമാനവും മദ്യപാനികളായിരുന്നുവെന്ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. അതില്‍ ഒട്ടുംഅത്ഭുതമില്ല ഈ ഓണത്തിന് കേരളത്തില്‍ വിറ്റുപോയത് 34.12 കോടി രൂപയുടെ മദ്യമാണ്. ചാലക്കുടിയിലെ ഒരു ഷോപ്പില്‍ മാത്രം വിറ്റത് 22 ലക്ഷത്തിന്റെ മദ്യമാണ്.

ബലാല്‍സംഗം, മറ്റ് ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ ഏര്‍പ്പെട്ടവരില്‍ 65-80 ശതമാനവും മദ്യപാനം മൂലമാണെന്നാണ് തിരുവനന്തപുരം ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകളും സൂചിപ്പിക്കുന്നത്.

സ്ത്രീകളുടെ മദ്യപാനം

സ്ത്രീകളില്‍ മദ്യപാനം വര്‍ധിച്ചതായി കാണുന്നു. ചിലരെങ്കിലും തങ്ങള്‍ വല്ലപ്പ

ോഴും മദ്യപിക്കാറുണ്ടെന്ന് തുറന്ന് പറയാന്‍മടിച്ചില്ല. ''ഞാന്‍ ഭര്‍ത്താവിന്റെ ഒപ്പം വീട്ടില്‍ വല്ലപ്പോഴും ഒന്നോ രണ്ടോ പെഗ് കഴിക്കാറുണ്ട്. പക്ഷേ ബാറില്‍ പോകാന്‍ താല്‍പര്യമില്ല. മദ്യപിക്കുന്നതിനാല്‍ ഞാന്‍ മോശക്കാരിയാണെന്ന് ആരും കരുതുന്നതായും തോന്നിയിട്ടില്ല''- തിരുവനന്തപുരത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ നിമ്മി പറയുന്നു.
അമിതമായി മദ്യപിച്ച് അവശയായ വീട്ടമ്മയെ താന്‍ ചികിത്സിച്ചതിനെപ്പറ്റി ഡോ. പത്മകുമാര്‍ പറഞ്ഞു: ''ആ സ്ത്രീക്ക് വയറ്റില്‍ പുകച്ചിലായിരുന്നു. അത് ശമിപ്പിക്കാന്‍ അല്‍പം മദ്യം കഴിക്കുന്നത് നല്ലതാണെന്ന് വേലക്കാരി പറഞ്ഞു. ആദ്യ അല്‍പം കഴിച്ചു. പിന്നെ അഡിക്റ്റായി. കരള്‍ ചുരുങ്ങുന്ന അവസ്ഥ (സിറോസിസ്)യില്‍ എത്തി''.

അമിത മദ്യപാന രോഗങ്ങളുമായി വര്‍ഷത്തില്‍ 8-10 പേര്‍ അടുത്തകാലത്തായി ചികിത്സ തേടുന്നുവെന്ന് സുനില്‍ കെ. മത്തായി പറഞ്ഞു. ഇതില്‍ യുവതികളുമുണ്ട്.

രണ്ട് വിഭാഗത്തില്‍ പെടുന്നവരാണ് ചികിത്സ തേടുന്നത്. ഒന്ന് വളരെ ദരിദ്ര സമൂഹത്തില്‍ പെടുന്നവര്‍. വയനാട് പോലുള്ള ജില്ലകളില്‍ നിന്നാണ് ഇത്തരം കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രണ്ടാമത് സമൂഹത്തിന്റെ ഉന്നതശ്രേണിയിലുള്ളവരാണ്. സാമ്പത്തികമായി ഉയര്‍ന്ന നിലയിലുള്ളവര്‍. ഈ രണ്ടു വിഭാഗത്തില്‍ നിന്നല്ലാതെ ഇടത്തരം സാമ്പത്തിക ശേഷിയുള്ളവര്‍ വിരളമാണ്.

സ്ത്രീകള്‍ക്ക് മദ്യപാനത്തിന്റെ കാര്യത്തില്‍ പുരുഷനുമായി തുല്യത ശാസ്ത്രം സമ്മതിക്കുന്നില്ല. പുരുഷന് രണ്ട് ഡ്രിംഗ്‌സ് ആണെങ്കില്‍ സ്ത്രീക്ക് ഒന്ന് എന്നതാണ് കണക്ക്. സ്ത്രീ ശരീരത്തിലെ ഹോര്‍മോണുകളുടെയും മറ്റും പ്രവര്‍ത്തനം മൂലമാണ് സ്ത്രീകള്‍ പുരുഷന്റെ പകുതി മാത്രം കഴിക്കാവൂ എന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്. അവരില്‍ വ്യത്യസ്തമായ തോതിലാണ് മദ്യം ദഹിക്കുക.

'അങ്ങേരല്‍പ്പം അടിച്ചോട്ടെ'

ഭര്‍ത്താക്കന്‍മാര്‍ ഒന്നോ രണ്ടോ പെഗ് ദിവസവും അടിക്കുന്നതില്‍ പ്രശ്‌നമില്ലെന്ന് കരുതുന്ന ചില വീട്ടമ്മമാരുണ്ട്. ആഘോഷങ്ങളില്‍, ക്ലബ്ബുകളില്‍ ഒക്കെ അവര്‍ ഒപ്പം കൂടുന്നു. ''എന്റെ ഭര്‍ത്താവ് വീട്ടുകാര്യങ്ങള്‍ നോക്കുന്നുണ്ട്. മക്കള്‍ക്ക് വേണ്ടത് എല്ലാം നല്‍കുന്നുണ്ട്. മദ്യപാനത്തിനായി അധികം കാശ് ചെലവാക്കുന്നില്ല. മദ്യപിച്ചശേഷം ആരുമായി വഴക്കുണ്ടാക്കുകയോ ചീത്തപ്പേര് കേള്‍പ്പിക്കുകയോ ചെയ്യുന്നില്ല. പിന്നെന്തിന് പ്രശ്‌നമാക്കണം''- തിരുവനന്തപുരം മലയന്‍കീഴ് സ്വദേശിയായ വീട്ടമ്മ ഭാനു പറഞ്ഞു. എറണാകുളം കാക്കനാട്ടില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനിയറുടെ ഭാര്യ കലയും തൃശൂര്‍ ചേര്‍പ്പിലെ അമ്മിണിയും ഇത് തന്നെ ആവര്‍ത്തിച്ചു.

''എന്റെ ഭര്‍ത്താവ് മെഡിക്കല്‍ കമ്പനിയിലാണ്. പലപ്പോഴും സല്‍ക്കാരങ്ങള്‍ ഏര്‍പ്പെടുത്തേണ്ടിവരും. അത്തരം ഘട്ടത്തില്‍ കുടിക്കാതെ മാറി നില്‍ക്കുന്നത് മോശമാണ്. അതുകൊണ്ട് അല്‍പം മദ്യപിക്കും. അതിനെ ഞാന്‍ എതിര്‍ക്കുന്നില്ല. എന്നാല്‍ അമിതമായി മദ്യപിച്ചു വന്നാല്‍ അനുവദിച്ചുകൊടുക്കില്ല''-എറണാകുളത്ത് കോളജ് അധ്യാപികയായ ജാന്‍സി പറയുന്നു.

ഭൂരിപക്ഷം സ്ത്രീകളും പക്ഷേ ഈ അഭിപ്രായം പങ്കുപറ്റുന്നില്ല. 'ആദ്യം ഒരു തമാശയ്ക്ക് എന്ന് പറഞ്ഞ് തുടങ്ങും. അപ്പോള്‍ കുഴപ്പമൊന്നും കാണില്ല. നല്ല സ്‌നേഹവുമായിരിക്കും. പിന്നെപ്പിന്നെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ വരും. കുടി നിര്‍ത്താന്‍ കഴിയാതാവും. വീടും തൊടിയും വിറ്റ് കുടിക്കുന്ന ഭര്‍ത്താക്കന്മാരെപ്പറ്റി ഓഫീസിലുള്ള സ്ത്രീകള്‍ പറയുന്നത് കേട്ടിട്ടുണ്ട്.' തിരുവനന്തപുരത്തെ ബാങ്കുദ്യോഗസ്ഥ റാണി തോമസ് പറയുന്നു.

വൈദ്യപരിശോധന പതിവാക്കുക

മദ്യം കഴിച്ചേ പറ്റൂ എന്ന നിലപാട് എടുക്കുന്നവരോട് ഡോക്ടര്‍മാര്‍ പറയുന്ന മൂന്ന് നിര്‍ദേശങ്ങള്‍ ഇതാണ്: പതിവായി കണ്ണിന്റെ പരിശോധന, ഷുഗര്‍ ചെക്കിംഗ്, ഹാര്‍ട്ട് ചെക്കപ്പ് എന്നിവയ്ക്ക് വിധേയമാകണം.

മലയാളത്തിലെ പ്രമുഖ തിരക്കഥാകൃത്ത് കൃത്യമായി എല്ലാ മാസവും ചെക്കപ്പിന് വിധേയമാകുന്നു. കുഴപ്പങ്ങള്‍ എന്തെങ്കിലും കണ്ടാല്‍ മദ്യപാനം നിയന്ത്രിക്കുന്നു. മദ്യം പൂര്‍ണമായും ഒഴിവാക്കാതെ മുന്നോട്ട് പോകാന്‍ ഇതും സഹായകരമാണെന്ന് അദ്ദേഹം അടുപ്പമുള്ളവരോടും നിര്‍ദേശിക്കുന്നു.

രോഗത്തിന്റെ ആദ്യഘട്ടങ്ങള്‍

മദ്യപാനം ശരീരത്തിന്റെ അഞ്ച് ഭാഗങ്ങളെയാണ് പതിയെ ബാധിക്കുക. പാന്‍ക്രിയാസ് ഗ്രന്ഥി, ഞരമ്പ്, തലച്ചോറ്, ഹൃദയം, കരള്‍ എന്നിങ്ങ നെ ഒന്നൊന്നായോ ചിലപ്പോള്‍ ഒന്നിനെ മാത്രമായോ ആവും ആക്രമിക്കുക.

പാന്‍ക്രിയാസ് ഗ്രന്ഥികളെ തകരാറിലാക്കുന്നതോടെ കഠിനമായ വയറ്‌വേദന വരും. ദഹനരസങ്ങള്‍ രക്തത്തിലേക്ക് ഒഴുകുന്നതോടെ ശരീരം കടുത്തവേദനയില്‍ അമരും.

തലച്ചോറിനെ തകരാറിലാക്കുമ്പോള്‍ ഓര്‍മക്കുറവും നടക്കാന്‍ ബുദ്ധിമുട്ടും ഉണ്ടാവും. ഞരമ്പുകളെ ആക്രമിക്കുമ്പോള്‍ വിട്ടുപോവാത്ത വേദനയും നടക്കുമ്പോള്‍ വേച്ച് പോവുകയും തൊട്ടാല്‍ വേദനിക്കുകയും ചെയ്യും.

അവസാനഘട്ടമാണ് സിറോസിസ്. കരള്‍ ചുരങ്ങുന്ന അവസ്ഥ. ഇതില്‍ എത്തപ്പെടുന്ന ഒരാള്‍ക്ക് മോചനമില്ല. കരളിലാണ് ആല്‍ക്കഹോളിന്റെ ദഹനം പ്രധാനമായും നടക്കുന്നത്. നമ്മുടെ ഊര്‍ജത്തിനാവശ്യമായ ഗ്ലൂക്കോസിനെ ശേഖരിച്ചുവയ്ക്കുന്നത് കരളാണ്. കരള്‍ കോശങ്ങള്‍ നശിക്കുന്നതോടെ കരള്‍ ചുരുങ്ങും. കടുത്ത മഞ്ഞപ്പിത്തം, രക്തം ഛര്‍ദിക്കല്‍, അന്നനാളത്തിലും ആമാശയത്തിലും രക്തസ്രാവം എന്നിവ വന്ന് രോഗി മരിക്കും.

പടിപടിയായി നിര്‍ത്താം

സ്ഥിരം മദ്യപാനിയെ ആ അവസ്ഥയില്‍ മോചിപ്പിക്കുന്നതിന് മൂന്ന് ഘട്ടങ്ങളുണ്ട്. അല്ലാതെ ഒറ്റദിവസം രാവിലെ അമിത മദ്യപാനത്തില്‍ നിന്ന് ആരെയും മോചിപ്പിക്കാനാവില്ല.

1. പ്രേരണ:-കുടി നിര്‍ത്തണമെന്ന തോന്നല്‍ മദ്യപാനിയില്‍ ഉണ്ടാക്കുകയാണ് ഈ ഘട്ടത്തില്‍ വേണ്ടത്. മദ്യപാനം മൂലമുള്ള ദൂഷ്യത്തെയും ദുരന്തത്തെപറ്റിയും പറഞ്ഞു മനസ്സിലാക്കണം.

2. പുതിയ ജീവിതശൈലി: കുടി നിര്‍ത്താന്‍ തീരുമാനമായാല്‍ അതിനുള്ള സാഹചര്യങ്ങള്‍ ഒരുക്കണം. മദ്യപാനികളായ കൂട്ടുകാരില്‍ നിന്നും അവസരങ്ങളില്‍നിന്നും മാറ്റി നിര്‍ത്തി മറ്റ് കാര്യങ്ങളില്‍ കേന്ദ്രീകരിപ്പിക്കണം.

3. വീണ്ടും കുടി തുടങ്ങുന്നത് തടയല്‍: കുടി നിര്‍ത്തിയവര്‍ക്ക് എപ്പോഴും കുടിക്കണമെന്ന ചിന്ത മനസ്സിലുണ്ടാകും. ചെറിയ പ്രലോഭനങ്ങളില്‍ അവര്‍ വീഴാന്‍ സാധ്യതയുണ്ട്. അത്തരത്തില്‍ മദ്യപാനം വീണ്ടും ആരംഭിക്കാനുള്ള എല്ലാ സഹാചര്യങ്ങളും ഒഴിവാക്കണം. മദ്യപാനത്തില്‍നിന്ന് മോചിതരായവരുടെ സംഘത്തില്‍ ചേരുക എന്നത് ഇതിന് ഒരു പരിധിവരെ സഹായകരമാണ്.

ഈ ഘട്ടങ്ങളിലൂടെയല്ലാതെ ആരെയും മദ്യപാനത്തില്‍ നിന്ന് മോചിപ്പിക്കാനാവില്ല. മദ്യത്തില്‍ നിന്നുള്ള മോചനത്തിന് ആത്മീയതയും ചെറിയ തോതില്‍ സഹായകരമാണെന്ന അഭിപ്രായം ഡോക്ടര്‍മാര്‍ക്കുമുണ്ട്.

മദ്യപാനി അറിയാതെ മദ്യപാനം നിര്‍ത്തിക്കാം എന്ന മട്ടിലുള്ള പരസ്യങ്ങള്‍ തട്ടിപ്പാണെന്ന് കുടി നിര്‍ത്തിയവരും പറയുന്നു.